Kerala
കാസർഗോഡ്: യുവാവിനെ പട്ടാപ്പകൽ കാറിൽ തട്ടിക്കൊണ്ടുപോയതായി പരാതി. ബുധനാഴ്ച ഉച്ചയോടെ ഉഡുപ്പി ഹോട്ടലിന് സമീപത്താണ് സംഭവം.
ആന്ധ്ര രജിസ്ട്രേഷൻ കാറാണ് പ്രതികൾ ഉപയോഗിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാലുപേരാണ് കാറിലുണ്ടായിരുന്നതെന്നും AP40EU1277 നമ്പർ വാഹനത്തിലാണ് സംഘമെത്തിയതെന്നും ദൃസാക്ഷികൾ പറയുന്നു.
സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മംഗളൂരുവിലേക്ക് ഉൾപ്പെടെ പ്രതികൾ കടക്കാനുള്ള സാധ്യത പരിഗണിച്ച് കർണാടക പോലീസുമായി സഹകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിൽ കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ച തടവിലാക്കി പീഡിപ്പിച്ചു. സിതാപൂർ ജില്ലയിലാണ് സംഭവം. 16കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിസംബർ ഒന്നിനാണ് കുട്ടിയെ കാണാതയത്. ദുബാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിൽ നിന്നുള്ള പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ, സ്കൂളിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടതിന് പിന്നാലെ കാണാതാവുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച ദുബാർ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കുട്ടിയെ രക്ഷപെടുത്തുകയായിരുന്നുവെന്ന് ദുബാർ എസ്എച്ച്ഒ അജയ് പാൽ പറഞ്ഞു.
സീതാപൂർ ജില്ലയിലെ സിധൗലി പ്രദേശത്തെ സർവ ഗ്രാമവാസിയായ രഞ്ജിത് പാൽ (22) എന്നയാളുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. രഞ്ജിത് തന്നെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയോളം പീഡിപ്പിച്ചുവെന്ന് കുട്ടി ആരോപിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തുകയും ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു.
പ്രതിയെ ചൊവ്വാഴ്ച ദുബാർ പട്ടണത്തിൽ നിന്ന് അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്ക് ശേഷം ജയിലിലേക്ക് അയച്ചുവെന്നും എസ്പി ഓംവീർ സിംഗ് പറഞ്ഞു.
National
ബംഗുളൂരു: കന്നഡ നടി ചൈത്ര .ആർനെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. സഹോദരി ലീല .ആർ ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
ഭർത്താവ് ഹർഷവർധൻ, ചലച്ചിത്ര നിർമാതാവും വർധൻ എന്റർപ്രൈസസിന്റെ ഉടമയുമാണ്. 2023ലാണ് ഇവരുടെ വിവാഹം നടന്നത്. എട്ട് മാസങ്ങളായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. നടി ഒരു വയസുള്ള മകളോടൊപ്പം മഗാഡി റോഡിലെ വാടക വീട്ടിലാണ് താമസം. ഭർത്താവ് ഹാസനിലുമണ്.
വിവാഹബന്ധം വേര്‍പെടുത്തിയതിനു ശേഷവും ചൈത്ര സീരിയലില്‍ അഭിനയിച്ചിരുന്നു. ഡിസംബര്‍ ഏഴിന്, ചൈത്ര ഷൂട്ടിംഗിനായി മൈസൂരുവിലേക്ക് പോയിരുന്നതായി കുടുംബം പറഞ്ഞു.
ഈ യാത്രയ്ക്കിടെ ഹര്ഷവര്ധന് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി നടപ്പാക്കിയെന്നാണ് ആരോപണം. ഹര്ഷവർധന് തന്റെ സഹപ്രവര്‍ത്തകനായ കൗശികിന് 20,000 രൂപ മുന്‍കൂറായി നല്കി മറ്റൊരാളുടെ സഹായത്തോടെ ചൈത്രയെ കാറില്‍ ബലമായി കൊണ്ടുപോയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
ചൈത്രയുടെ സഹോദരി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടി.
കോട്ടാർ സ്വദേശി യോഗേഷ് കുമാർ (32) ആണ് പിടിയിലായത്. ഉത്സവ സ്ഥലങ്ങളിൽ കച്ചവടത്തിനെത്തുന്ന മധ്യപ്രദേശ് സ്വദേശികളുടെ മകളെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്.
ശനിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് പോകാൻ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു കുടുംബം. ഇതിനിടെ ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്.
രക്ഷിതാക്കളുടെ പരാതിയിൽ ജില്ലാ പോലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചതോടെ പ്രതി കുട്ടിയുമായി ഓട്ടോയിൽ പോകുന്നത് കണ്ടെത്തുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാഗർകോവിലിനടുത്തുള്ള ഇരച്ചക്കുളം വനമേഖലയിൽ നിന്ന് കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി. പിന്നീട്, കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം മാതാപിതാക്കൾക്ക് കൈമാറി.
National
ഭോപ്പാൽ: തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ആക്രമികളുടെ പിടിയിൽ നിന്നും സാഹസികമായി രക്ഷപെട്ട് പെൺകുട്ടി. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം.
കോളജ് വിദ്യാർഥിനിയെയാണ് ഓട്ടോറിക്ഷയിലെത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കോളജിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നുമിറങ്ങിയ ഒരാൾ പിടിച്ചു.
തുടർന്ന് രണ്ടാമൻ കുട്ടിയുടെ ബാഗിലും പിടിച്ചുവലിച്ചു. പേടിച്ചുപോയ പെൺകുട്ടി സംയമനം വീണ്ടെടുത്ത് അക്രമിയുടെ പിടിയിൽ നിന്നും രക്ഷപെട്ട് സമീപത്തെ പദവ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് ഓടി.
ഉടൻതന്നെ അക്രമികൾ ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഓടിരക്ഷപെട്ടു. പെൺകുട്ടി പിന്നീട് വീട്ടിലേക്ക് മടങ്ങുകയും പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പോലീസ് ഓട്ടോറിക്ഷ പിടിച്ചെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.