ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ജനുവരി ആറിന് കുട്ടി സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം.
വകിൽ(23), ഹൻസ്രാജ്(28) എന്നിവരാണ് പിടിയിലായത്. സ്കൂളിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ കുട്ടിയെ വാഹനത്തിൽ കയറ്റിയത്.
പ്രതികളെ പരിചയമുണ്ടായിരുന്നതിനാൽ കുട്ടി വാഹനത്തിൽ കയറി. തൊട്ടുപിന്നാലെ പ്രതികൾ കുട്ടിയെ ഓടുന്ന വാഹനത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ബിക്കാനീർ പ്രദേശത്തുകൂടി ഏകദേശം 90 മിനിറ്റോളം ഇവർ വാഹനം ഓടിച്ചു.
സംശയം തോന്നിയ പ്രദേശവാസികൾ വാഹനം തടഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. പരിഭ്രാന്തരായ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പീഡനത്തെക്കുറിച്ച് കുട്ടി പുറത്തുപറഞ്ഞിരുന്നില്ല.
കുടുംബാംഗങ്ങളുടെ നിരന്തര ചോദ്യം ചെയ്യലിനെ തുടർന്നാണ് കുട്ടി സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞത്. ഉടൻ തന്നെ നപസർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സിഒ ഗംഗാഷഹർ ഹിമാൻഷു ശർമയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവിധ സംസ്ഥാനങ്ങളിലും അന്വേഷണം നീണ്ടു. ബസിൽ രക്ഷപ്പെട്ട വകീലിനെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് പിടികൂടി. ഹൻസ്രാജിനെ ബിക്കാനീർ ജില്ലയിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ നിർബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് സ്ഥിരീകരിച്ചു, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം ഫോറൻസിക് തെളിവായി പിടിച്ചെടുത്തു.
Tags : Arrest Kidnap Gang Rape Student Rajasthan