National
ശ്രീഗംഗാനഗര്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ സുഭാഷ് പാര്‍ക്ക് പ്രദേശത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന 19 വയസുകാരന് ഓം പ്രകാശ് എന്നയാളാണ് പ്രതി.
ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഒരു വിവാഹ ചടങ്ങ് കവര്‍ ചെയ്യാന്‍ പോയ സമയത്ത് പെണ്‍കുട്ടിയെ കണ്ടിരുന്നു. പിന്നീട് അവളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിരസിക്കുകയും താക്കീത് ചെയ്യുകയുമുണ്ടായി.
ഇതില്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച പ്രതി ആസിഡ് കുപ്പിയുമായി ബൈക്കില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് മുന്‍പ് തന്നെ പ്രതി മുഖം തുണി കൊണ്ട് മറച്ച് ഹെല്‍മെറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് തുണി കൊണ്ട് മറച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായിരുന്നു നീക്കം. അക്രമത്തില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ക്കും ഒരു വിരലിനും പൊള്ളലേറ്റു.
മുഖത്തോ കണ്ണിലോ ആസിഡ് വീഴാത്ത സാഹചര്യത്തിലാണ് ഗുരുതരമായ പരിക്കുകള്‍ ഒഴിവായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രാദേശികമായി നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പ്രതിക്കായി 25,000 രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
National
ജയ്പുർ: രാജസ്ഥാനിൽ പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ജോധ്പുരിലാണ് സംഭവം.
18,15 വയസുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ഒരു മാസം മുമ്പ് ഇളയ മകൾ ഈ വിവരം സഹോദരിയോടു പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മൂത്ത മകളെ 12 വർഷത്തിലേറെയായി ഉപദ്രവം തുടരുകയായിരുന്നു. ഇതേക്കുറിച്ച് അമ്മയോടോ മറ്റ് ബന്ധുക്കളോടോ പറയരുതെന്നും പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
ഇളയ സഹോദരിയുടെ നിർബന്ധത്താലാണ് മുത്ത സഹോദരി വിവരം അമ്മയോട് പറയാൻ തയാറായത്. തുടർന്ന് ഈ വിഷയത്തെ ചൊല്ലി കുടുംബത്തിൽ തർക്കം രൂക്ഷമായിരുന്നു.
ഒളിവിൽ പോയ പ്രതിയെ കളക്ടറേറ്റ് പരിസരത്തുനിന്നു പിടികൂടി എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
National
ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ജനുവരി ആറിന് കുട്ടി സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം.
വകിൽ(23), ഹൻസ്രാജ്(28) എന്നിവരാണ് പിടിയിലായത്. സ്കൂളിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ കുട്ടിയെ വാഹനത്തിൽ കയറ്റിയത്.
പ്രതികളെ പരിചയമുണ്ടായിരുന്നതിനാൽ കുട്ടി വാഹനത്തിൽ കയറി. തൊട്ടുപിന്നാലെ പ്രതികൾ കുട്ടിയെ ഓടുന്ന വാഹനത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ബിക്കാനീർ പ്രദേശത്തുകൂടി ഏകദേശം 90 മിനിറ്റോളം ഇവർ വാഹനം ഓടിച്ചു.
സംശയം തോന്നിയ പ്രദേശവാസികൾ വാഹനം തടഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. പരിഭ്രാന്തരായ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പീഡനത്തെക്കുറിച്ച് കുട്ടി പുറത്തുപറഞ്ഞിരുന്നില്ല.
കുടുംബാംഗങ്ങളുടെ നിരന്തര ചോദ്യം ചെയ്യലിനെ തുടർന്നാണ് കുട്ടി സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞത്. ഉടൻ തന്നെ നപസർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സിഒ ഗംഗാഷഹർ ഹിമാൻഷു ശർമയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവിധ സംസ്ഥാനങ്ങളിലും അന്വേഷണം നീണ്ടു. ബസിൽ രക്ഷപ്പെട്ട വകീലിനെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് പിടികൂടി. ഹൻസ്രാജിനെ ബിക്കാനീർ ജില്ലയിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ നിർബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് സ്ഥിരീകരിച്ചു, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം ഫോറൻസിക് തെളിവായി പിടിച്ചെടുത്തു.
Viral
രാജസ്ഥാനിലെ ബാൻസ്വാഡ ജില്ലയിലുള്ള ആനന്ദ്പുരി മേഖലയിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്. വെറും 16 പേർക്ക് മാത്രം യാത്ര ചെയ്യാൻ അനുമതിയുള്ള ജീപ്പിൽ 60 -ഓളം ആളുകളെ കുത്തിനിറച്ച് മരണപ്പാച്ചിൽ നടത്തുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്.
വണ്ടിയുടെ ഉള്ളിലെ സീറ്റുകൾ പൂർണമായും നിറഞ്ഞതോടെ യാത്രക്കാർ ബോണറ്റിലും മേൽക്കൂരയിലും സ്റ്റെപ്പിനിയിലുമൊക്കെ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.
ഡ്രൈവറുടെ വശത്തെ ഡോറിൽ വരെ ആളുകൾ തൂങ്ങിക്കിടക്കുന്നത് ദീർഘദൂര കാഴ്ചകളെപ്പോലും തടസപ്പെടുത്തുന്ന രീതിയിലായിരുന്നു. കൊച്ചുകുട്ടികളും സ്ത്രീകളും വയോധികരും ഇത്തരത്തിൽ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു എന്നത് ഗൗരവകരമായ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
മനുഷ്യരെ കൊണ്ടുപോകുന്ന വാഹനമാണോ അതോ ചരക്കുകൾ കുത്തിനിറച്ച ലോറിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അമിതഭാരം കയറ്റിയ ഈ ജീപ്പ് അതിവേഗത്തിലാണ് റോഡിലൂടെ കുതിക്കുന്നത്.
ഡ്രൈവർക്ക് വശങ്ങളിലേക്കോ പുറകിലേക്കോ ഉള്ള കാഴ്ചകൾ പൂർണമായും മറഞ്ഞ നിലയിലായിരുന്നു. ഇത്രയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുമ്പോഴും ചുറ്റുമുള്ള യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് യാതൊരു പരിഗണനയും ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.
ഈ മേഖലയിലെ ഗോത്രവർഗ ഗ്രാമങ്ങളിൽ ആവശ്യത്തിന് പൊതുഗതാഗത സൗകര്യങ്ങളോ സർക്കാർ ബസുകളോ ലഭ്യമല്ലാത്തതാണ് ഇത്തരം നിയമലംഘനങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മറ്റൊരു യാത്രാമാർഗവും ഇല്ലാത്തതിനാൽ ഗ്രാമവാസികൾ അപകടമറിഞ്ഞും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ ഭരണകൂടവും ഗതാഗത വകുപ്പും കർശന നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്.
ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റും ട്രാഫിക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച നിരവധി വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി.
പ്രദേശത്തെ യാത്രാസൗകര്യങ്ങളുടെ പരിമിതി വിഷയമാണെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പങ്കജ് ശർമ്മ വ്യക്തമാക്കി. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
National
ജയ്പുർ: രാജസ്ഥാനിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളിൽ ഒരാളെ അന്യസംസ്ഥാനത്തുനിന്നു പിടികൂടി പോലീസ്. എന്നാൽ, പ്രതി ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്നു പോലീസ് പുറത്തുവിട്ടിട്ടില്ല.
ബിക്കാനീർ ജില്ലയിലെ നപസർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. "അന്യസംസ്ഥാനത്തുനിന്നുള്ള 20കാരനായ വഖീൽ എന്ന പ്രതിയെ ഞങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ചൊവ്വാഴ്ച അയാളെ രാജസ്ഥാനിലേക്കു കൊണ്ടുവരും'- ബിക്കാനീർ പോലീസ് സൂപ്രണ്ട് കാവേന്ദ്ര സിംഗ് സാഗർ പറഞ്ഞു.
ജനുവരി ആറിന് പെൺകുട്ടി സ്കൂളിലേക്കു പോകുമ്പോഴാണ് സംഭവം നടന്നത്. സ്കൂൾ വളപ്പിന് സമീപത്തുനിന്നു കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംശയം തോന്നിയ ഗ്രാമവാസികൾ കാർ തടഞ്ഞു നിർത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികൾ ഉടൻതന്നെ കുട്ടിയുടെ കുടുംബത്തെ വിവരമറിയിച്ചു. കൂടാതെ, പോലീസിനെയും വിളിച്ചു.
ജനുവരി 11 നാണ് നപസർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളിലൊരാൾ അഭിഭാഷകനാണെന്നു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ജയ്പുർ: രാജസ്ഥാനിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
അഹോറിലാണ് അപകടം നടന്നത്. സാഞ്ചോറിൽ നിന്ന് ജയ്പുരിലേയ്ക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. നാട്ടുകാരും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: പൊതു അവബോധം വർധിപ്പിക്കാനും പദാവലി മെച്ചപ്പെടുത്താനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധിതമാക്കി രാജസ്ഥാൻ.
രാജസ്ഥാനിലെ ഹയർ സെക്കൻഡറി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ദിവസേന കുറഞ്ഞത് രണ്ട് ദിനപത്രമെങ്കിലും വരുത്തിക്കണമെന്നാണ് ഡിസംബർ 31നു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്.
രണ്ട് പത്രങ്ങളിലൊന്ന് ഹിന്ദിയിലും മറ്റൊന്ന് ഇംഗ്ലീഷിലുമായിരിക്കണമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ യുപി സ്കൂളുകളാകട്ടെ കുറഞ്ഞത് രണ്ട് ഹിന്ദി ദിനപത്രങ്ങളെങ്കിലും സ്കൂളുകളിൽ ലഭ്യമാക്കണമന്നും സർക്കാർ നിർദേശിക്കുന്നു.
രാവിലത്തെ അസംബ്ലി സെഷനിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദിനപത്രങ്ങൾ ഉച്ചത്തിൽ വായിക്കാൻ കുട്ടികളെ തയാറാക്കണം. എല്ലാ ദിവസവും പത്രങ്ങളിൽനിന്ന് അഞ്ച് പുതിയ വാക്കുകളെങ്കിലും കണ്ടെത്തി അതിന്റെ അർഥം വിദ്യാർഥികൾക്കു വിശദീകരിച്ചുകൊടുക്കണമെന്നും നിർദേശമുണ്ട്.
ഉത്തർപ്രദേശ് സർക്കാരും അടുത്തിടെ സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്കൂളുകളിൽ എല്ലാ ദിവസവും കുട്ടികൾ മലയാള ദിനപത്രം വായിക്കണമെന്ന് കേരളവും കഴിഞ്ഞ വർഷം നിർദേശിച്ചിരുന്നു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും അർധ സെഞ്ചുറി നേടിയ കൃഷ്ണ പ്രസാദിന്റെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഏദൻ ആപ്പിൾ ടോമിന്റെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ പിന്തുർന്ന് വിജയിച്ചത്.
ബാബാ അപരാജിത് 126 റൺസാണ് എടുത്തത്. 116 പന്തിൽ 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ബാബയുടെ ഇന്നിംഗ്സ്. കൃഷ്ണ പ്രസാദ് 53 റൺസെടുത്തു. 18 പന്തിൽ നിന്ന് 40 റൺസാണ് ഏദൻ എടുത്തത്. ഒരു ഫോറും അഞ്ച് സിക്സും താരം അടിച്ചെടുത്തു.
രാജസ്ഥാന് വേണ്ടി എ. വി. ചൗധരി നാല് വിക്കറ്റെടുത്തു. എം.ജെ. സത്താർ രണ്ട് വിക്കറ്റും എ. ശർമ ഒരു വിക്കറ്റും വീഴ്ത്തി.
National
ജയ്പുർ: രാജസ്ഥാനിൽ വൻ തോതിൽ സ്ഫോടക വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. ടോംഗ് ജില്ലയിലാണ് സംഭവം. സുരേന്ദ്ര മോച്ചി, സുരേന്ദ്ര പട്വ എന്നിവരാണ് കാറിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കളുമായി രാജസ്ഥാൻ പോലീസിന്റെ പിടിയിലായത്.
യൂറിയ വളത്തിന്റെ ചാക്കിൽ ഒളിപ്പിച്ച നിലയിൽ150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കാറിലുണ്ടായിരുന്നത്. ഇതുകൂടാതെ സ്ഫോടനത്തിനുപയോഗിക്കുന്ന 1100 മീറ്റർ ഫ്യൂസ് വയറും 200 ബാറ്ററികളും പോലീസ് കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ബുന്ദിയിൽ നിന്ന് ടോംഗിലേക്ക് സ്ഫോടകവസ്തുക്കൾ കടത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്ന് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും അർധ സെഞ്ചുറി നേടിയ കൃഷ്ണ പ്രസാദിന്റെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഏദൻ ആപ്പിൾ ടോമിന്റെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ പിന്തുർന്ന് വിജയിച്ചത്.
ബാബാ അപരാജിത് 126 റൺസാണ് എടുത്തത്. 116 പന്തിൽ 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ബാബയുടെ ഇന്നിംഗ്സ്. കൃഷ്ണ പ്രസാദ് 53 റൺസെടുത്തു. 18 പന്തിൽ നിന്ന് 40 റൺസാണ് ഏദൻ എടുത്തത്. ഒരു ഫോറും അഞ്ച് സിക്സും താരം അടിച്ചെടുത്തു. രാജസ്ഥാന് വേണ്ടി എ. വി. ചൗധരി നാല് വിക്കറ്റെടുത്തു. എം.ജെ. സത്താർ രണ്ട് വിക്കറ്റും എ. ശർമ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 343 റൺസെടുത്തത്. കരണ്‍ ലാംബയുടെ സെഞ്ചുറിയുടെയും ദീപക് ഹൂഡയുടെ അർധസെഞ്ചുറിയുടെയും ബലത്തിലാണ് രാജസ്ഥാൻ മികച്ച സ്കോറിലെത്തിയത്. 131 പന്തില്‍ 119 റണ്‍സുമായി ലാംബ പുറത്താകാതെ നിന്നു. ദീപക് ഹൂഡ 83 പന്തില്‍ 86 റൺസെടുത്തു.
ആദിത്യ റാത്തോർ (25), എ.ബി. കൂക്ന (23), നായകൻ എം.ജെ. സുതർ (21) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. കേരളത്തിനു വേണ്ടി എൻ.എം. ഷറഫുദ്ദീന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ എം.ഡി. നിഥീഷ്, ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
National
ജയ്പുർ: ആരവല്ലി മലനിരകളിലെ ഖനനം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇതിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്നും രാജസ്ഥാൻ കോൺഗ്രസ്.
ആരവല്ലിയെ സംരക്ഷിക്കാൻ ഹരിത ഇടനാഴി സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് ബിജെപി. ഇപ്പോൾ പരിസ്ഥിതിലോലപ്രദേശമായ ഇവിടെ വൻതോതിൽ ഖനനം അനുവദിക്കുന്നതിനായി നിരവധി കന്പനികളിൽ നിന്നും ഇവർ പണം കൈപ്പറ്റിയിട്ടുണ്ട്.
ആരവല്ലി കുന്നിനും മലനിരകൾക്കും സുപ്രീം കോടതി നൽകിയ പുതിയ നിർവചനപ്രകാരം കൂടുതൽ ഖനനത്തിനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. വനപ്രദേശത്തിന്റെ 0.91 ശതമാനത്തിൽ മാത്രമേ ഖനനം നടക്കൂ എന്നാണ് സർക്കാരിന്റെ വാദം.
എന്നാൽ, യഥാർഥത്തിൽ 68,000 ഏക്കർ ഖനന വകുപ്പിന് കൈമാറാനുള്ള ഒരുക്കത്തിലാണെന്നും രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്ര, പ്രതിപക്ഷ നേതാവ് ടീക്കാ റാം ജൂളി എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹി മുതൽ രാജസ്ഥാൻ വരെ 700 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകൾ രാജസ്ഥാന്റെ ഹരിത ശ്വാസകോശമെന്നാണ് അറിയപ്പെടുന്നത്.
National
ജോധ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ മരുമക്കൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും കാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഗ്രാമ പഞ്ചായത്ത്. 15 ഗ്രാമങ്ങളിലായി ജനുവരി 26 മുതലാണ് ഈ വിലക്ക് ബാധകമാകുക.
അയൽവാസികളുടെ വീട്ടിലേക്കോ പൊതുപരിപാടിയിലേക്കോ ഫോൺ കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. സ്മാർട്ട് ഫോണുകൾക്ക് പകരം സ്വിച്ച് ഫോണുകൾ ഉപയോഗിക്കാൻ മാത്രമേ ഇവർക്ക് അനുവാദമുള്ളൂ.
ഗാസിപൂർ ഗ്രാമത്തിൽ ചൗധരി കമ്മ്യൂണിറ്റി വിഭാഗത്തിന്റെയും 14 ഉപവിഭാഗങ്ങളുടെയും പ്രസിഡന്റായ സുജ്നാറാം ചൗധരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ തീരുമാനം.
സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് പഠനത്തിന് മൊബൈൽ ഫോൺ ആവശ്യമുള്ളതിനാൽ വീട്ടിൽ മാത്രമേ അവ ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവാഹങ്ങൾ, സാമൂഹിക പൊതു പരിപാടികൾ, അയൽവാസിയുടെ വീട്ടിലേക്ക് പോലും മൊബൈൽ ഫോൺ കൊണ്ടുപോകാൻ അവർക്ക് അനുവാദമില്ലെന്ന് ചൗധരി വിശദീകരിച്ചു.
അതേസമയം, തീരുമാനത്തിൽ വിമർശനത്തിന്റെ ആവശ്യമില്ലെന്നാണ് സുജ്നാറാം ചൗധരി പറയുന്നത്. വീട്ടിലുള്ള സ്ത്രീകളുടെ ഫോണുകളിൽ നോക്കുന്നത് കുട്ടികളുടെ കണ്ണുകളെ പ്രശ്നത്തിലാക്കുന്നുണ്ടെന്നും ചിലർ കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതിനായി ഫോൺ ബോധപൂർവ്വം നൽകുന്നുണ്ടെന്നും ചൗധരി പറഞ്ഞു.
നിരോധനം നടപ്പായാൽ സ്ത്രീകൾക്ക് അവരുടെ കാര്യങ്ങളിലും ദൈംനംദിന പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്താനാകുമെന്നും ചൗധരി വ്യക്തമാക്കി.
National
ജയ്പുർ: രാജസ്ഥാനിൽ പള്ളിയിൽ കയറി ആർഎസ്എസ്-ബജ്രംഗ്ദൾ വിശുദ്ധ കുർബാനയർപ്പണം തടസപ്പെടുത്തി. ദുംഗാർപുർ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തിലുള്ള സെന്റ് ജോസഫ്സ് പള്ളിയിൽ ഞായറാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പള്ളിക്കുള്ളിലേക്ക് ഇരച്ചുകയറിയ സംഘം വിശ്വാസികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശുദ്ധ കുർബാനയർപ്പണം നിർത്തണമെന്ന് ആക്രോശിക്കുകയും ചെയ്തു.
വിശുദ്ധ കുർബാനമധ്യേ വചനപ്രഘോഷണം നടത്തവെ ആദ്യം മൂന്നു പോലീസുകാരും പിന്നാലെ ആർഎസ്എസ്-ബജ്രംഗ്ദൾ സംഘവും പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ഇടവക വികാരി ഫാ. രാജേഷ് സാറെൽ പറഞ്ഞു. പള്ളിക്കുള്ളിൽ പ്രവേശിക്കുന്നത് ഏതാനും വിശ്വാസികൾ തടഞ്ഞെങ്കിലും അവരെ തള്ളിയിട്ട് സംഘം പള്ളിക്കുള്ളിൽ പ്രവേശിച്ച് അൾത്താരയിലേക്കു കയറി സുവിശേഷപ്രസംഗം തടസപ്പെടുത്തി.
ആദിവാസികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് സംഘം തന്നെ ചോദ്യം ചെയ്തെന്നും വികാരി പറഞ്ഞു. ആരോപണം നിഷേധിച്ചെങ്കിലും ചോദ്യംചെയ്യൽ ഏറെനേരം തുടർന്നെന്നും അധിക്ഷേപിച്ചെന്നും വിശുദ്ധ കുർബാനയർപ്പണം ഇനി അനുവദിക്കില്ലെന്നു സംഘം ഭീഷണിപ്പെടുത്തിയതായും ഫാ. രാജേഷ് കൂട്ടിച്ചേർത്തു.
തങ്ങളെല്ലാം ഇടവകാംഗങ്ങളാണെന്നും ആരുടെയും നിർബന്ധപ്രകാരമല്ല പള്ളിയിലെത്തിയതെന്നും വിശ്വാസികൾ ഒന്നടങ്കം അക്രമിസംഘത്തോടു പറഞ്ഞെങ്കിലും കേൾക്കാൻ അവർ കൂട്ടാക്കിയില്ല. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെ സംഘം പിരിഞ്ഞുപോയി.
National
ജയ്പുർ: രാജസ്ഥാനിൽ ഏഴ് വയസുകാരനെ പുലി കൊന്നു. സവായ് മധോപുരിലെ രന്തംബോറിലെ ആറ്റില ബാലാജി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വിക്രം ബഞ്ചാര ആണ് കൊല്ലപ്പെട്ടത്.
പിതാവിനൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിതാവിന്റെ നിലവിളി കേട്ടെത്തിയ ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 25-30 കുടുംബങ്ങൾ താമസിക്കുന്ന ബഞ്ചാര സെറ്റിൽമെന്റിന് സമീപമാണ് സംഭവം നടന്നത്.
"സംഭവം ദാരുണമാണ്. കുടുംബത്തിന് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ലഭിക്കും. ആക്രമണം നടത്തിയത് പുള്ളിപ്പുലിയാണെന്ന് വ്യക്തമാണ്. ക്ഷേത്രത്തിനടുത്തുള്ള ഹാൻഡ് പമ്പിന് സമീപത്തു നിന്നാണ് കുട്ടിയെ കൊണ്ടുപോയത്'.- ഡിഎഫ്ഒ മാനസ് സിംഗ് പറഞ്ഞു.
National
ന്യൂഡൽഹി: രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമത്തിലെ ഏതാനും വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനു സുപ്രീംകോടതി നോട്ടീസ് അയച്ചു.
കോടതിയുടെ പരിഗണനയിലുള്ള സമാനസ്വഭാവത്തിലുള്ള ഹർജികൾക്കൊപ്പം ഇതു പരിഗണിക്കാനും ജസ്റ്റീസ് ദീപാങ്കർ ദത്തയും ജസ്റ്റീസ് എ.ജി. മസിഹും അടങ്ങുന്ന ബഞ്ച് തീരുമാനിച്ചു.
ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് നിയമസഭകൾ പാസാക്കിയതും സമാനസ്വഭാവമുള്ളവയുമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചതിനെത്തുടർന്നാണിത്.
രാജസ്ഥാനിലെ നിയമത്തിന്റെ ഒട്ടുമിക്ക വ്യവസ്ഥകളും സര്‍ക്കാരിന്റെ അധികാരപരിധിക്കു പുറത്തുള്ളതും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹർജിയിൽ സിബിസിഐ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധ മതപരിവര്‍ത്തന കേസ് രജിസ്റ്റര്‍ ചെയ്താല്‍ കുറ്റാരോപിതരുടെ വീടുകളുംമറ്റും കണ്ടുകെട്ടുന്നതിനും പൊളിക്കുന്നതിനും വ്യവസ്ഥയുണ്ടെന്നും ഹർജിയിൽ പറയുന്നു. കുറ്റം തെളിയും മുന്‍പേ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
Kerala
കണ്ണൂർ: രാജസ്ഥാനിൽ ജീവനൊടുക്കിയ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) നവംബർ 28ന് രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്ന പൂജ കോളജ് ഹോസ്റ്റലിലാണ് ജീവനൊടുക്കിയത്. മരണകാരണം അറിവായിട്ടില്ല.
മാതാവ്: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി) പിതാവ്: വസന്തൻ (ഓട്ടോ ഡ്രൈവർ, കൊല്ലൻചിറ). ദമ്പതികളുടെ ഏക മകളാണ് പൂജ.
National
ജയ്പുർ: രാജസ്ഥാനിൽ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ പേരുള്ള ജാക്കറ്റുകൾ വിറ്റ മൂന്നുപേർ അറസ്റ്റിൽ.
കോട്പുട്ലി പ്രദേശവാസികളായ കൃഷൻ (ഗുഡ്ഡു-38), സഞ്ജയ് സൈനി (31), സുരേഷ് ചന്ദ് ശർമ (50) എന്നിവരാണ് അറസ്റ്റിലായത്.
കോട്പുട്ലിയിലെ സിറ്റി പ്ലാസയിലെ ഒരു കടയിലാണ് ഇവർ ലോറൻസ് ബിഷ്ണോയിയുടെ പേരുള്ള 35 ജാക്കറ്റുകൾ വിൽക്കാൻ കൊണ്ടുവന്നതെന്ന് കോട്പുട്ലി-ബെഹ്റോർ എസ്പി ദേവേന്ദ്ര കുമാർ ബിഷ്ണോയ് പറഞ്ഞു.
കുറ്റവാളികളെ മഹത്വവൽക്കരിക്കുന്നത് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനും കാരണമാകുമെന്ന് എസ്പി പറഞ്ഞു. ഗുണ്ടാസംഘങ്ങളെയോ ക്രിമിനൽ പ്രവർത്തനങ്ങളെയോ പ്രോത്സാഹിപ്പിക്കുന്ന ഏതൊരാൾക്കും എതിരെ ജില്ലാ പോലീസ് കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
National
ജയ്പുർ: രാജസ്ഥാനിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ജോലികൾ ചെയ്തുവന്ന ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ഹൃദയാഘാതം മൂലം മരിച്ചു.
രാജസ്ഥാനിലെ സേവ്തി ഖുർദ് ഗവൺമെന്റ് സ്കൂളിൽ അധ്യാപകനായ ഹരിറാം എന്ന ഹരിഓം ബൈർവ (34) ആണ് മരിച്ചത്. ഇദ്ദേഹമായിരുന്നു പ്രദേശത്തെ ബിഎൽഒ.
തഹസീൽദാറുമായി ഫോണിൽ സംസാരിച്ച് മിനിട്ടുകൾക്കുള്ളിൽ ഹരിറാം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു.
എസ്ഐആർ ജോലികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഹരിറാമിന് മേൽ അമിത സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും ഇതേതുടർന്ന് കഴിഞ്ഞ ആറ് ദിവസമായി അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. തുടർച്ചയായ ജോലിഭാരം കാരണം ഹരിറാം വീട്ടിൽ സംസാരിക്കുന്നത് നിർത്തിയെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, അമിത ജോലിഭാരത്തെ തുടർന്ന് ബിൽഒമാർ ജീവനൊടുക്കുന്ന സംഭവം രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
National
ജയ്പുർ: രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിൽ ബിജെപി നേതാവിന് വെടിയേറ്റു. സംസ്ഥാന ബിജെപിയുടെ മുൻ സെക്രട്ടറി രമേശ് ഇനാനിക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രമേശിനെ ഉദയ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. കോട്ട്വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ബൈക്കിലെത്തിയ അക്രമി രമേശിന് നേരെ വെടിവയ്ക്കുകയായിരുന്നു. കാലിനും പുറത്തും വെടിയേറ്റ രമേശിനെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി.
രമേശിനെ വെടിവച്ച ശേഷം അക്രമി കടന്നുകളഞ്ഞു. സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എസ്പി മനീഷ് ത്രിപാദി പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണെന്നും എസ്പി അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എട്ട് മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മു കാഷ്മീരിലെ ബുഡ്ഗാം, നഗ്രോട്ട എന്നീ മണ്ഡലങ്ങളിലും രാജസ്ഥാനിലെ അന്തയിലും ജാർഖണ്ഡിലെ ഖട്ട്സിലയിലും തെലങ്കാനയിലെ ജൂബിലി ഹിൽസിലും പഞ്ചാബിലെ തരൺ തരൺ മണ്ഡലത്തിലും മിസോറാമിലെ ഡംപയിലും ഒഡീഷയിലെ നുവാപാഡ മണ്ഡലത്തിലേയ്ക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചതിനെ തുടർന്നാണ്
ബുഡ്ഗാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തയിലെ എംഎൽഎ ശ്രീ കൻവർലാലിനെ അയോഗ്യനാക്കിയതിനെ തുടർന്നും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎൽഎമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് എല്ലായിടത്തെയും വോട്ടെണ്ണൽ.
International
ന്യൂഡൽഹി: റഷ്യയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. രാജസ്ഥാനിലെ ആൽവാറിലെ ലക്ഷ്മൺഗഡിലെ കഫൻവാഡ ഗ്രാമവാസിയായ അജിത് സിംഗ് ചൗധരി(22) ആണ് മരിച്ചത്.
2023 ൽ ബഷ്കീർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് കോഴ്സിന് ചേർന്ന അജിത് സിംഗിനെ ഒക്ടോബർ ഒൻപതിന് കാണാതായിരുന്നു. ഉഫ നഗരത്തിലെ ഒരു അണക്കെട്ടിന് സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 11ന് പാൽ വാങ്ങാൻ ഹോസ്റ്റലിൽ നിന്നും പോയ അജിത് സിംഗ് മടങ്ങിയെത്തിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിൽ നിന്നാണ് ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ആൽവാർ സരസ് ഡയറി ചെയർമാൻ നിതിൻ സാഗ്വാൻ പറഞ്ഞു.
സംഭവത്തിൽ റഷ്യയിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല. 19 ദിവസം മുമ്പ് നദീതീരത്ത് നിന്ന് അജിത് സിംഗിന്റെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഷൂസ് എന്നിവ കണ്ടെത്തിയതായി മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആൽവാർ പറഞ്ഞു.
Leader Page
മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ് കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ കുട്ടികൾ മരിച്ച സംഭവം ആരോഗ്യസുരക്ഷാരംഗത്തെ വലിയ പാളിച്ചയാണ് തുറന്നുകാട്ടുന്നത്. കർശനമാകേണ്ട പരിശോധനയിൽ വന്ന അയവ്, ആരോഗ്യമേഖലയിൽ ഒരു സംഭവമുണ്ടായാൽ അതിവേഗം പ്രവർത്തിക്കേണ്ട സംവിധാനങ്ങളുടെ പരാജയം എന്നിവയെല്ലാം വലിയ ആശങ്കയാണുണ്ടാക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ആറു സംസ്ഥാനങ്ങളിലായി 19 വ്യത്യസ്ത മരുന്നു സാന്പിളുകളുടെ പരിശോധന തുടങ്ങിയിട്ടുണ്ട്. വില്ലനായെന്ന് കരുതപ്പെടുന്ന കോൾഡ്രിഫ് കഫ് സിറപ്പിന്റെ നിർമാതാക്കളായ ശ്രേശൻ ഫാർമസ്യൂട്ടിക്കൽസിന്റെ തമിഴ്നാട് കാഞ്ചീപുരത്തെ നിർമാണകേന്ദ്രം അടച്ചുപൂട്ടി. കോൾഡ്രിഫിന്റെ ഒരു ബാച്ചിൽ അപകടകാരിയായ ഡൈ എഥിലിൻ ഗ്ലൈക്കോൾ അനുവദിച്ചതിലും ഉയർന്ന അളവിൽ കണ്ടെത്തി.
വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ രാസവസ്തു. കോൾഡ്രിഫിന്റെയും അതിന്റെ നിർമാതാക്കളുടെ മറ്റു മരുന്നുകളുടെയും വില്പന മധ്യപ്രദേശിൽ നിരോധിച്ചു. കേരളത്തിലും വില്പന നിർത്തിവച്ചിട്ടുണ്ട്. രാജസ്ഥാനിൽ മരണകാരണമായതെന്നു കരുതുന്ന കഫ് സിറപ്പ് നിർമിച്ചത് ജയ്പുരിലെ കെയ്സൺ ഫാർമയാണ്. ഇവരുടെ എല്ലാ മരുന്നുകളുടെയും വില്പന തടഞ്ഞിട്ടുണ്ട്.
ഇത്രയും നടപടികളുണ്ടായെങ്കിലും മധ്യപ്രദേശിൽ പതിനാലും രാജസ്ഥാനിൽ മൂന്നും കുട്ടികൾ മരിക്കാനിടയായ മാപ്പില്ലാത്ത അനാസ്ഥ മറച്ചുവയ്ക്കാനാകില്ല. സെപ്റ്റംബറിന്റെ തുടക്കത്തിലാണ് അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ അസാധാരണ മരണം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നുള്ള നിർണായകമായ രണ്ടാഴ്ച കാരണമറിയാതെ മധ്യപ്രദേശ് ആരോഗ്യവകുപ്പ് അധികൃതർ തപ്പിത്തടയുകയായിരുന്നു. അലസമായ പതിവ് അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല. കുടിവെള്ളത്തിലെ മാലിന്യം, എലി, കൊതുക് എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു പരിശോധനകൾ. ഇതൊന്നും മരണകാരണത്തിലേക്ക് വഴിതെളിച്ചില്ല.
ഉണർന്നു പ്രവർത്തിച്ചില്ല
സെപ്റ്റംബർ രണ്ടിനാണ് മധ്യപ്രദേശിലെ ചിന്ദ്വാഡ ജില്ലയിലെ പരാസിയയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. ശിവം എന്ന നാലുവയസുകാരൻ. തുടർന്ന് സെപ്റ്റംബർ 16 വരെയുള്ള ദിവസങ്ങളിൽ വിദ്ധി (മൂന്ന്), അദ്നാൻ (അഞ്ച്), ഉസൈദ് (നാല്), റിഷിക (അഞ്ച്), ശ്രേയ (രണ്ട്) എന്നീ കുട്ടികളും മരിച്ചു. സെപ്റ്റംബർ 18ന് ഹിതാൻഷ (നാല്) മരിച്ചതോടെ കുട്ടികൾ ചികിത്സ തേടിയിരുന്ന നാഗ്പുരിലെ ആശുപത്രിക്ക് ജില്ലാ ഭരണകൂടത്തിൽനിന്ന് ഒരറിയിപ്പു കിട്ടി. വൃക്കയുടെ പ്രവർത്തനം തകരാറിലായിട്ടാണു കുട്ടികൾ മരിക്കുന്നത്. അതേദിവസം തന്നെ വികാസ് എന്ന അഞ്ചു വയസുകാരനും മരിച്ചതോടെയാണ് സംഭവത്തിന്റെ യഥാർഥ ഗൗരവം അധികൃതർക്ക് മനസിലാകുന്നത്.
അതോടെ അന്വേഷണത്തിന്റെ ഗതി മാറി. ആശുപത്രി അധികൃതർ പതിവു നിസംഗത വെടിഞ്ഞു. റീനൽ ബയോപ്സി നടത്താൻ തീരുമാനിച്ചു. മൂന്നു കുട്ടികളുടെ ബയോപ്സി നടത്തിയപ്പോൾ നെഫ്രോണുകളുടെ നാശം കണ്ടെത്തി. വൃക്കകളിൽ രക്തം അരിച്ചെടുക്കുന്ന അടിസ്ഥാന ഘടകമാണ് നെഫ്രോൺ. അപ്പോഴാണ് കഫ് സിറപ്പുമായി ബന്ധപ്പെട്ട രോഗബാധയാകാം മരണകാരണമെന്ന നിഗമനത്തിലെത്തിയതെന്ന് പരാസിയയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വികാസ് കുമാർ യാദവ് പറഞ്ഞു.
ഈ മാസമാദ്യം ഒരു വയസുള്ള സന്ധ്യയും ശനിയാഴ്ച ഒന്നര വയസുള്ള യോജിതയും മരണത്തിനു കീഴടങ്ങി. ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കു നെട്ടോട്ടമോടിയിട്ടും ഫലമുണ്ടായില്ലെന്ന് യോജിതയുടെ ബന്ധുക്കൾ കരഞ്ഞു പറയുന്പോൾ ആരോഗ്യവകുപ്പിന്റെ പിഴവുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശരിയായ ആശുപത്രികളിലേക്ക് രോഗബാധിതരായ കുട്ടികളെ എത്തിക്കുന്നതിലും സംവിധാനം പരാജയപ്പെട്ടു.
എന്നാൽ, കുട്ടികളെ നാഗ്പുരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയതാണ് കാര്യങ്ങൾ വഷളാക്കിയതെന്നാണ് അരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. തങ്ങളൊരുക്കിയ പ്രത്യേക സംവിധാനങ്ങൾ അതോടെ ഫലപ്രദമായില്ലെന്ന് അവർ പറയുന്നു. ചിന്ദ്വാഡ ജില്ലയിലെ പരാസിയ ബ്ലോക്കിൽ വീടുകൾ തോറുമുള്ള ആരോഗ്യസർവേ ഇപ്പോൾ നടന്നുവരികയാണ്.
പോസ്റ്റ്മോർട്ടം നടന്നില്ല
അതേസമയം, മരണകാരണത്തിലേക്ക് വെളിച്ചം വീശുമായിരുന്ന പോസ്റ്റ്മോർട്ടം ഒരു കേസിലും നടത്തിയില്ലെന്നതാണ് അങ്ങേയറ്റത്തെ വീഴ്ച. രക്ഷിതാക്കളുടെ സമ്മതം കിട്ടിയില്ലെന്ന ഒഴുക്കൻ കാരണമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്. കാര്യത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവോ എന്ന ചോദ്യത്തിന് ഉത്തരമില്ല.
കുടുംബം പോസ്റ്റ്മോർട്ടത്തിന് അനുമതി തന്നില്ല എന്ന് പരാസിയ സബ്ഡിവിഷണൽ മജിസ്ട്രേറ്റ് വികാസ് കുമാർ യാദവ് പറയുന്പോഴും കുടുംബങ്ങൾ പറയുന്നത് മറിച്ചാണ്. “ഭരണകൂടത്തിലെയോ ആശുപത്രിയിലെയോ ഒരാൾ പോലും പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടിട്ടില്ല.” മരിച്ച ഉസൈദ് എന്ന കുട്ടിയുടെ പിതാവ് യാസിൻ ഖാൻ പറയുന്നു. “അത് അത്യാവശ്യമുള്ള കാര്യമാണെന്ന് ഞങ്ങളോടാരും പറഞ്ഞില്ല.” മരിച്ച അദ്നാന്റെ പിതാവ് അമിൻ ഖാനും വ്യക്തമാക്കുന്നു. ഓട്ടോപ്സിക്ക് യാതൊരു വിരോധവും ഉണ്ടായിരുന്നില്ലെന്നും പക്ഷേ, ആരും ആവശ്യപ്പെട്ടില്ലെന്നും മറ്റൊരു രക്ഷിതാവും പറയുന്നു. ഇതോടെ വിലപ്പെട്ട ഫൊറൻസിക് തെളിവാണ് നഷ്ടമായത്.
തമിഴ്നാട്ടിലെ ജാഗ്രത
തമിഴ്നാട്ടിലുണ്ടായ ജാഗ്രത മധ്യപ്രദേശിലുണ്ടായില്ലെന്നതാണ് ആരോപണം. മരുന്നുകളുടെ സുരക്ഷാ പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വമുള്ള സംസ്ഥാനത്തെ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഈ ദിവസങ്ങളിൽ തീർഥാടനത്തിലായിരുന്നെന്നും ഭോപ്പാലിലെ ലാബിലെ അനലിസ്റ്റുകൾ ദസറ അവധി ആഘോഷിക്കുകയായിരുന്നെന്നും വിമർശകർ പറയുന്നു. കാര്യങ്ങൾ വെളിപ്പെട്ടിട്ടും കോൾഡ്രിഫ് സിറപ്പിന്റെ വില്പന തടയാൻ അധികൃതർ തയാറായില്ലെന്ന ആരോപണവുമുണ്ട്.
നാഗ്പുരിൽനിന്നുള്ള റിപ്പോർട്ട് വന്നശേഷവും കോൾഡ്രിഫ് സിറപ്പ് നിർദേശിച്ച ചിന്ദ്വാഡയിലെ ഡോക്ടർ പ്രവീൺ സോണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ക്ലിനിക്കിലായിരുന്നു മരിച്ചവരിൽ മിക്ക കുട്ടികളും ആദ്യം ചികിത്സ തേടിയിരുന്നത്. ഇയാളുടെ ഭാര്യയുടെയും മരുമകന്റെയും മരുന്നുകടകളിൽനിന്ന് വില്ലൻ സിറപ്പ് പിന്നീടും വില്പന നടത്തിയതായും പോലീസ് പറഞ്ഞു.
ഇന്ത്യയിൽ നിർമിച്ച കഫ് സിറപ്പുകൾ മൂന്നു വർഷം മുന്‍പ് ആഫ്രിക്കയിലെ ഗാംബിയയിലും മരണകാരണമായതായി ആരോപണമുണ്ടായിരുന്നു. 2022ൽ എഴുപതോളം കുട്ടികളാണ് കഫ് സിറപ്പ് കഴിച്ചതിനുശേഷമുണ്ടായ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ഗാംബിയയിൽ മരിച്ചത്. ന്യൂഡൽഹി ആസ്ഥാനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നിനെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.
നിസാരമാക്കി അധികൃതർ
മൂന്നാഴ്ചയ്ക്കുള്ളിൽ ഒന്നിനുപിറകെ ഒന്നായി കുട്ടികൾ വൃക്കരോഗം കാരണം മരിക്കുന്പോഴും എല്ലാം യാദൃച്ഛികസംഭവങ്ങളെന്ന് നിസാരവത്കരിക്കുകയായിരുന്നു അധികൃതർ. അതേസമയം, മധ്യപ്രദേശ് സർക്കാരിന്റെ കത്ത് ലഭിച്ച ഒക്ടോബർ ഒന്നിനുതന്നെ തമിഴ്നാട് ഡ്രഗ് കൺട്രോൾ വകുപ്പ് ഉണർന്നു പ്രവർത്തിച്ചു. രണ്ടു ദിവസം സർക്കാർ അവധിയായിരുന്നിട്ടും അന്വേഷണം ഊർജിതമായി നടക്കുകയും ഒക്ടോബർ മൂന്നിന് വില്ലനെ കണ്ടെത്തുകയും ചെയ്തു.
ശ്രേശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് കഫ് സിറപ്പിൽ (ബാച്ച് എസ്ആർ-13) 48.6 ശതമാനം ഡൈ എഥിലിൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്നാണ് അവർ കണ്ടെത്തിയത്. വൃക്കകളെ നശിപ്പിക്കുന്ന വ്യാവസായിക രാസവസ്തുവാണ് ഡിഇജി. തുടർന്നാണ് സ്റ്റോക്ക് മരവിപ്പിക്കുകയും കാഞ്ചീപുരത്തെ കന്പനി പൂട്ടുകയും ചെയ്തത്.
National
ദൗസ: രാജസ്ഥാനിലെ ദൗസ ജില്ലയിലെ ബാപ്പിയില്‍ പാസഞ്ചര്‍ പിക്കപ്പ് വാനും ട്രെയ്ലര് ട്രക്കും കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 11 പേര് മരിച്ചു. 12 പേർക്ക് പരിക്കേറ്റു. തീർഥാടകര്‍ സഞ്ചരിച്ച പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്.
ദൗസ-മനോഹർപുർ ഹൈവേയില്‍ ബസ്ദി ബൈപാസ് പാലത്തിനു സമീപം പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. ഖാട്ടുശ്യാംജി സന്ദർശിച്ച ശേഷം മടങ്ങിവരികയായിരുന്ന യുപി സ്വദേശികളായ തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച പിക്അപ്പ് വാൻ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു.
പത്തുപേർ സംഭവസ്ഥലത്തുതന്നെയും ഒരു സ്ത്രീ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. ഇവരിൽ ഏഴ് പേർ കുട്ടികളും മൂന്നുപേർ സ്ത്രീകളുമാണ്. ഗുരുതര പരിക്കേറ്റ ഒമ്പതു പേരെ ദൗസ ജില്ലാ ആശുപത്രിയിൽനിന്ന് ജയ്പുരിലേക്ക് കൊണ്ടുപോയി.