രാജസ്ഥാനിലെ ബാൻസ്വാഡ ജില്ലയിലുള്ള ആനന്ദ്പുരി മേഖലയിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്. വെറും 16 പേർക്ക് മാത്രം യാത്ര ചെയ്യാൻ അനുമതിയുള്ള ജീപ്പിൽ 60 -ഓളം ആളുകളെ കുത്തിനിറച്ച് മരണപ്പാച്ചിൽ നടത്തുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്.
വണ്ടിയുടെ ഉള്ളിലെ സീറ്റുകൾ പൂർണമായും നിറഞ്ഞതോടെ യാത്രക്കാർ ബോണറ്റിലും മേൽക്കൂരയിലും സ്റ്റെപ്പിനിയിലുമൊക്കെ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.
ഡ്രൈവറുടെ വശത്തെ ഡോറിൽ വരെ ആളുകൾ തൂങ്ങിക്കിടക്കുന്നത് ദീർഘദൂര കാഴ്ചകളെപ്പോലും തടസപ്പെടുത്തുന്ന രീതിയിലായിരുന്നു. കൊച്ചുകുട്ടികളും സ്ത്രീകളും വയോധികരും ഇത്തരത്തിൽ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു എന്നത് ഗൗരവകരമായ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
മനുഷ്യരെ കൊണ്ടുപോകുന്ന വാഹനമാണോ അതോ ചരക്കുകൾ കുത്തിനിറച്ച ലോറിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അമിതഭാരം കയറ്റിയ ഈ ജീപ്പ് അതിവേഗത്തിലാണ് റോഡിലൂടെ കുതിക്കുന്നത്.
ഡ്രൈവർക്ക് വശങ്ങളിലേക്കോ പുറകിലേക്കോ ഉള്ള കാഴ്ചകൾ പൂർണമായും മറഞ്ഞ നിലയിലായിരുന്നു. ഇത്രയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുമ്പോഴും ചുറ്റുമുള്ള യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് യാതൊരു പരിഗണനയും ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.
ഈ മേഖലയിലെ ഗോത്രവർഗ ഗ്രാമങ്ങളിൽ ആവശ്യത്തിന് പൊതുഗതാഗത സൗകര്യങ്ങളോ സർക്കാർ ബസുകളോ ലഭ്യമല്ലാത്തതാണ് ഇത്തരം നിയമലംഘനങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മറ്റൊരു യാത്രാമാർഗവും ഇല്ലാത്തതിനാൽ ഗ്രാമവാസികൾ അപകടമറിഞ്ഞും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ ഭരണകൂടവും ഗതാഗത വകുപ്പും കർശന നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്.
ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റും ട്രാഫിക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച നിരവധി വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി.
പ്രദേശത്തെ യാത്രാസൗകര്യങ്ങളുടെ പരിമിതി വിഷയമാണെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പങ്കജ് ശർമ്മ വ്യക്തമാക്കി. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
Tags : Banswara Rajasthan ViralVideo RoadSafety PublicTransport