ജയ്പുർ: രാജസ്ഥാനിൽ പള്ളിയിൽ കയറി ആർഎസ്എസ്-ബജ്രംഗ്ദൾ വിശുദ്ധ കുർബാനയർപ്പണം തടസപ്പെടുത്തി. ദുംഗാർപുർ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തിലുള്ള സെന്റ് ജോസഫ്സ് പള്ളിയിൽ ഞായറാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പള്ളിക്കുള്ളിലേക്ക് ഇരച്ചുകയറിയ സംഘം വിശ്വാസികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശുദ്ധ കുർബാനയർപ്പണം നിർത്തണമെന്ന് ആക്രോശിക്കുകയും ചെയ്തു.
വിശുദ്ധ കുർബാനമധ്യേ വചനപ്രഘോഷണം നടത്തവെ ആദ്യം മൂന്നു പോലീസുകാരും പിന്നാലെ ആർഎസ്എസ്-ബജ്രംഗ്ദൾ സംഘവും പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ഇടവക വികാരി ഫാ. രാജേഷ് സാറെൽ പറഞ്ഞു. പള്ളിക്കുള്ളിൽ പ്രവേശിക്കുന്നത് ഏതാനും വിശ്വാസികൾ തടഞ്ഞെങ്കിലും അവരെ തള്ളിയിട്ട് സംഘം പള്ളിക്കുള്ളിൽ പ്രവേശിച്ച് അൾത്താരയിലേക്കു കയറി സുവിശേഷപ്രസംഗം തടസപ്പെടുത്തി.
ആദിവാസികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് സംഘം തന്നെ ചോദ്യം ചെയ്തെന്നും വികാരി പറഞ്ഞു. ആരോപണം നിഷേധിച്ചെങ്കിലും ചോദ്യംചെയ്യൽ ഏറെനേരം തുടർന്നെന്നും അധിക്ഷേപിച്ചെന്നും വിശുദ്ധ കുർബാനയർപ്പണം ഇനി അനുവദിക്കില്ലെന്നു സംഘം ഭീഷണിപ്പെടുത്തിയതായും ഫാ. രാജേഷ് കൂട്ടിച്ചേർത്തു.
തങ്ങളെല്ലാം ഇടവകാംഗങ്ങളാണെന്നും ആരുടെയും നിർബന്ധപ്രകാരമല്ല പള്ളിയിലെത്തിയതെന്നും വിശ്വാസികൾ ഒന്നടങ്കം അക്രമിസംഘത്തോടു പറഞ്ഞെങ്കിലും കേൾക്കാൻ അവർ കൂട്ടാക്കിയില്ല. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെ സംഘം പിരിഞ്ഞുപോയി.
Tags : RSS-Bajrang Dal holy sacrifice Rajasthan disrupts