District News
കുമരകം: കുമരകത്തും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണത്തിൽ തടസങ്ങൾ വന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. ഒട്ടേറെ പ്രദേശങ്ങളിൽ ആഴ്ചകളായിട്ട് പൈപ്പുവെള്ളം ലഭിക്കുന്നില്ല.
ചെങ്ങളത്തെ ശുദ്ധീകരണ പ്ലാന്റിൽനിന്ന് പമ്പുചെയ്യുന്ന വെള്ളം പൂർണമായും കുമരകത്തെ ജലസംഭരണികളിൽ എത്താത്തതാണ് ജലവിതരണത്തിലെ പ്രതിസന്ധിക്കു പ്രധാന കാരണം. ഇതിനു പുറമേ പ്രധാന പൈപ്പുലൈനിൽ പലപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചോർച്ചയും പ്രതിസന്ധിക്കു കാരണമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം കോണത്താറ്റ് പാലത്തിനു സമീപത്തും കുമരകം പുത്തൻപള്ളിക്കു സമീപവും വലിയ ചോർച്ച കണ്ടെത്തി. ഇവ പരിഹരിക്കാനായിട്ടില്ല. ചോർച്ച പരിഹരിച്ച് ജലവിതരണം കാര്യക്ഷമമാക്കുമെന്നാണ് വാട്ടർ അഥോറിട്ടി അധികൃതർ പറയുന്നത്.
District News
കോട്ടയം: സ്ഥാനാർഥിയുടെ പേരു കേൾക്കുന്പോൾ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്റെ അർഥം? ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്. കുമരകം നെടിയകളത്തില്‍ സദാശിവന് എന്ന അംഗിരസിന്റെ പിതാവ് മകനെ സ്കൂളില്‍ ചേര്‍ക്കാനായി എത്തിയപ്പോള്‍ മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായതോടെ വോട്ടര്‍മാരുടെ അംഗി ചേട്ടനായി.
കുമരകം എസ്എന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയന് ചെയര്‍മാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര്‍ ക്ലബ് ജോയിന്റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കോടതിയില്‍ അഭിഭാഷകനായ അംഗിരസ് ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് പ്രവര്‍ത്തകനാണ്. ഭാര്യ ഡോ. കീര്‍ത്തി കാജല്‍ (മെഡിക്കല്‍ ഓഫീസര്‍, കുമരകം സിഎച്ച്സി). യുഡിഎഫ് സ്ഥാര്ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ സാന്റപ്പനും മത്സരിക്കുന്നു.
Business
കോട്ടയം: സംരംഭക സമ്മേളനമായ ടൈകോണ്‍ കേരള 21, 22 തീയതികളില്‍ കുമരകം സൂരിയില്‍ നടക്കും. പുതിയ ബിസിനസ് ആശയങ്ങള്‍, അവസരങ്ങള്‍, നെറ്റ് വർക്കിംഗ്, ഫണ്ടിംഗ് എന്നിവക്ക് സമ്മേളനം വേദിയൊരുക്കും.
സെലിബ്രേറ്റിംഗ് എന്റർപ്രണര്‍ഷിപ്പ് എന്ന പ്രമേയത്തില്‍ രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികള്‍, മാനേജ്മെന്റ് വിദഗ്ധര്‍, നിക്ഷേപകര്‍, മെന്റർമാര്‍, ഇന്നൊവേറ്റര്‍മാര്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ ഒത്തുകൂടും. സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, യുവപ്രഫഷനലുകള്, സാങ്കേതിക, മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പ്രതിനിധികളായെത്തും. 21ന് രണ്ടിനു സമ്മേളനം ആരംഭിക്കും.
എഫ്എംസിജി ബ്രാന്‍ഡായ കാവിന്‍കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ സി.കെ. രംഗനാഥന് പ്രസംഗിക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് ചെയര്മാന് സി. ബാലഗോപാല്‍ മുഖ്യാതിഥിയാകും.
അപക്സ് ഹോസ്പിറ്റല്‍ ഡയറക്ടറും, ടൈ ഗ്ലോബല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെമ്പറുമായ ഷീനു ജാവര്‍, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള വൈസ് പ്രസിഡന്റും ടൈകോണ്‍ കേരള ചെയറുമായ ഡോ. ജീമോന്‍ കോര എന്നിവര്‍ പ്രസംഗിക്കും.
District News
കുമരകം: ലൈസൻസില്ലാതെ അമിത പലിശയ്ക്ക് പണമിടപാട് നടത്തുന്ന വ്യക്തിയെ കുമരകം പോലീസ് പിടികൂടി.
പാണ്ടൻ ബസാറിലുള്ള സജീവിനെയാണ് പോലീസ് പിടികൂടി കേസെടുത്തത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 68,648 രൂപയും ഡയറികളും പിടിച്ചെടുത്തു.
ജില്ലയൊട്ടാകെ നടത്തുന്ന പോലീസ് പരിശോധനയുടെ ഭാഗമായിട്ടാണ് കുമരകം പോലീസ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ സജീവിനെ റിമാൻഡ് ചെയ്തു.
District News
കുമരകം: കുമരകം നിവാസികള്‍ക്കു വെള്ളപ്പൊക്കമെന്നത് പണ്ടു വര്‍ഷകാലത്ത് മാത്രമായെത്തുന്ന അതിഥിയായിരുന്നുവെങ്കില് ഇന്നു കുമരകത്തെ നിത്യസന്ദര്‍ശകനായ വില്ലനായി മാറിയിരിക്കുന്നു.
കുമരകത്തെ ഭൂരിഭാഗം പ്രദേശങ്ങളിലെയും ആറുകളും തോടുകളും ചെറുചാലുകളുമെല്ലാം പോളയും പുല്‍ക്കെട്ടുകളും തിങ്ങിനിറഞ്ഞും എക്കലും ചെളിയും അടിഞ്ഞും നീരൊഴുക്ക് നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് കുമരകത്ത് വേമ്പനാട്ട് കായലിലേക്ക് വെള്ളം ഒഴുകിപ്പോയിരുന്നതും ജല ഗതാഗതത്തിനും മറ്റും ഉപയോഗിച്ചിരുന്ന പല തോടുകളും ഇപ്പോള്‍ നാമമാത്രമായി മാറി.
പല തോടുകളും ഓടകള്‍ക്കു സമാനമായി എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഭരണാധികാരികള്‍ക്ക് ഇതൊന്നും അറിവില്ലാത്ത കാര്യമല്ല. എന്നാൽ, ഈ ദുരിതത്തിന് ശാശ്വതപരിഹാരം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല.
മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായാല്‍ നാല്, അഞ്ച് ദിവസങ്ങള്‍കൊണ്ട് വെള്ളം ഇറങ്ങിപ്പോകുമായിരുന്നു. കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷങ്ങളായി ഈ അവസ്ഥ മാറിയിട്ടുണ്ട്. കിഴക്കന്‍ വെള്ളവും പെയ്ത്തൂ വെള്ളവും കൃത്യമായി കായലിലേക്കും തുടര്‍ന്ന് കടലിലേക്കും ഒഴുകിപ്പോകുന്നതിന് ഉണ്ടായിട്ടുള്ള തടസങ്ങള്‍ ഏറെയാണ്.
കുമരകത്തിന്റെ ഹൃദയഭാഗമായ കുമരകം മത്സ്യമാര്‍ക്കറ്റിന്റെ സമീപത്തുകൂടി ഒഴുകിയിരുന്ന തോട് ഇപ്പോള്‍ ഓടയായി മാറിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഈ തോട്ടിലൂടെ വള്ളത്തിലെത്തി മത്സ്യവ്യാപാരം നടത്തിയിരുന്നുവെന്നത് ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരും വിശ്വസിക്കില്ല.
മാത്രമല്ല, ഇപ്പോള്‍ ഈ തോട് കുപ്പത്തൊട്ടിയായും മാറി. ഇതുപോലെ നിരവധി തോടുകളാണു കുമരകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വീതി കുറഞ്ഞും എക്കലും ചെളിയും അടിഞ്ഞും നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. കുമരകത്തിന്റെ പ്രവേശനകവാടമായ രണ്ടാം കലുങ്ക് തോട്, ഒന്നാം കലുങ്ക് തോട് തുടങ്ങി ഉദാഹരണങ്ങള്‍ ഏറെയാണ്.
വര്‍ഷകാല ആരംഭത്തില്‍ത്തന്നെ വെള്ളപ്പൊക്കത്തെ നേരിടേണ്ടി വരുന്ന അവസ്ഥ, ലോകത്തിലെതന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കുമരകത്തിന്റെ പ്രശസ്തിക്കും മങ്ങലേൽപ്പിക്കുന്നു.
മികച്ച ടൂറിസം ഗ്രാമം എന്ന പദവിക്കൊപ്പം, ദുരിതം പേറുന്ന ഗ്രാമമെന്ന പദവിയും കുമരകത്തിന് അനുയോജ്യമായി തീര്‍ന്നിരിക്കുകയാണ്. തോടുകള്‍ റോഡുകള്‍ക്കായി ശോഷിച്ചതും പാലങ്ങളുടെ കാലുകളില്‍ പോളയും വലിയ പുല്‍ക്കെട്ടുകളും തങ്ങിനില്ക്കുന്നതും നീരൊഴുക്കിനെ സാരമായി ബാധിക്കുന്നു. കുമരകത്തെ പ്രധാന തോടുകളിലൊന്നായ കോട്ടത്തോട്ടില്‍ ചന്തഭാഗത്തെ പാലങ്ങളില്‍ പുല്ക്കെട്ടുകള് തങ്ങി നില്ക്കുന്നതു സ്ഥിരം കാഴ്ചയാണ്.
യാത്രാ ദുരിതം മാറാന്‍ പുതുക്കിപ്പണിയാന്‍ പൊളിച്ച കോണത്താറ്റു പാലവും ഇപ്പോള്‍ വെള്ളപ്പൊക്കദുരിതത്തിനു കാരണമാകുന്നുണ്ട്. പാലം പണിയാന്‍ നിര്‍മിച്ച താത്കാലിക ബണ്ട് ആശുപത്രി തോട്ടിലൂടെയുള്ള നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. പാലം നിര്‍മാണത്തിനായി പൈലിംഗ് നടത്തിയപ്പോള്‍ ഉണ്ടായ ചെളിയും എക്കലും കോട്ടത്തോട്ടില്‍ ഒഴുകിയെത്തിയതും നീരൊഴുക്ക് നിലയ്ക്കാന്‍ പ്രധാന കാരണമാണ്.
ശ്രീനാരായണ മത്സര വള്ളംകളി നടക്കാന്‍ ഏതാനും മാസം ബാക്കിനില്‍ക്കേ എക്കലും ചെളിയും നിറഞ്ഞ് ആഴംകുറഞ്ഞ തോടിന്റെ അവസ്ഥ വള്ളംകളിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കുമരകത്തെ ജലോത്സവപ്രേമികള്‍ പങ്കുവയ്ക്കുന്നുണ്ട്. വേമ്പനാട്ടു കായലിലും ചെറുതോടുകളിലും കൈയേറ്റം നടക്കുന്നുവെന്ന കാര്യം പലതവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കാര്യക്ഷമമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നത്കൈയേറ്റങ്ങള് തുടരുവാന്‍ പ്രേരകമാകുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പഞ്ചായത്തും ജലസേചന വകുപ്പും മുന്‍കൈയെടുത്ത് കുമരകത്തെ തോടുകൾ പുനരുദ്ധരിച്ച് നീരൊഴുക്ക് വർധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ടൂറിസം മേഖലയ്ക്കു പുത്തനുണര്‍വ് ഉണ്ടാകുന്നതോടൊപ്പം കുമരകം നിവാസികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുകയും ചെയ്യും.
വര്‍ഷകാലം പിന്‍വാങ്ങാന്‍ ഇനിയും ആഴ്ചകള്‍ ബാക്കിനില്‍ക്കവേ, വീണ്ടുമൊരു വെള്ളപ്പൊക്ക ദുരിതമനുഭവിക്കുവാന്‍ അവസര മൊരുക്കരുതേ എന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.
District News
കുമരകം: കുമരകത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മാർക്കറ്റ് ചെറിയൊരു മഴ പെയ്യുന്പോഴേ വെള്ളത്തിൽ മുങ്ങുകയാണ്. നിരവധി തവണ ബന്ധപ്പെട്ട അധികാരികളെയും പഞ്ചായത്ത് അധികൃതരെയും വിവരം ധരിപ്പിച്ചെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് വ്യാപാരികളുടെ ആക്ഷേപം.
പഞ്ചായത്തിലെ പ്രധാനപ്പെട്ട മത്സ്യവ്യാപാരവും പലചരക്കു വ്യാപാരങ്ങളും ഉൾപ്പെടെ നടക്കുന്ന പ്രദേശത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നതുമൂലമുള്ള ദുർഗന്ധവും ഉപഭോക്താക്കൾക്ക് എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടും ഏറെയാണ് .
മഴവെള്ളം ഒഴുകിപ്പോകുന്നതിനായുള്ള സംവിധാനമില്ലാത്തതാണ് വലിയ വെള്ളക്കെട്ടിന് കാരണം. ബന്ധപ്പെട്ട അധികാരികൾ ഇടപെട്ടു വെള്ളക്കെട്ട് ദുരിതത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.