മുംബൈ: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കോളജ് അധ്യാപകനെ യുവാവ് കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം.
കോളജ് ലക്ചറർ അലോക് കുമാർ സിംഗ്(32) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് മലാദ് സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം.
ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അലോക് കുമാറും സഹയാത്രികനായ ഓംകാർ ഷിൻഡെയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഓംകാർ അലോകിനെ കുത്തുകയുമായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസും മറ്റ് യാത്രക്കാരും ചേർന്ന് അലോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിന്നീട് പിടികൂടി. പോലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. 200 ഓളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. റെയിൽവേയുടെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും ഉപയോഗിച്ചു.
മലാദിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതിയെ പോലീസ് പിടികൂടിയത്.