അങ്കാറ: ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലെയോ പതിനാലാമൻ മാർപാപ്പ തുർക്കിയുടെ മണ്ണിൽ കാലുകുത്തി. സഭാതലവനായശേഷം ലെയോ മാർപാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനമാണിത്.
പ്രാദേശികസമയം ഇന്നലെ രാവിലെ 7.58ന് റോമിലെ ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു യാത്ര പുറപ്പെട്ട മാർപാപ്പയെയും വഹിച്ച് ഇറ്റലിയുടെ ഈറ്റാ എയർവേസ് വിമാനം ഉച്ചയ്ക്ക് 12 ഓടെ തുർക്കി തലസ്ഥാനമായ അങ്കാറയിലെ എസെൻബോഗ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
ഇറ്റലി, ക്രോയേഷ്യ, ബോസ്നിയ-ഹെർസെഗോവ്ന, മൊണ്ടെനേഗ്രോ, സെർബിയ, ബൾഗേറിയ എന്നീ രാജ്യങ്ങൾക്കു മുകളിലൂടെയാണ് മാർപാപ്പ സഞ്ചരിച്ച വിമാനം യാത്ര ചെയ്തത്. യാത്രയിൽ താൻ കടന്നുപോകുന്ന രാജ്യങ്ങളുടെ തലവന്മാർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് മാർപാപ്പ സന്ദേശങ്ങളയച്ചു.
വിമാനത്താവളത്തിൽ മാർപാപ്പയെ മന്ത്രിമാരുൾപ്പെട്ട ഭരണകൂട നേതൃത്വവും സൈനികരും ചേര്‍ന്ന് സ്വീകരിച്ചു. തുടർന്ന് വാഹനവ്യൂഹത്തിന്റെ അകന്പടിയോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തി. പ്രസിഡന്റ് ത്വയിബ് എർദോഗൻ കൊട്ടാരത്തിനു പുറത്തെത്തി മാർപാപ്പയെ വരവേറ്റു. പിന്നാലെ ആചാരപരമായ ഔദ്യോഗിക സ്വീകരണം നൽകപ്പെട്ടു. അശ്വാരൂഢസേനയുടെ അകമ്പടിയോടെയുള്ള സ്വീകരണത്തിൽ ദേശീയ ഗാനമാലപിക്കുകയും 21 പീരങ്കി വെടി മുഴങ്ങുകയും ചെയ്തു. പിന്നീട് ഇരുവരും ഹ്രസ്വ കൂടിക്കാഴ്ച നടത്തി. ഉച്ചകഴിഞ്ഞ് 3.30ന് രാജ്യത്തെ രാഷ് ട്രീയ നേതൃത്വവും പൊതുസമൂഹവും തുർക്കിയിലേക്കുള്ള നയതന്ത്രജ്ഞരും ഉൾപ്പെടെയുള്ളവരു മായി മാർപാപ്പ കൂടിക്കാഴ്ച നടത്തി.
തുർക്കി രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ മുസ്തഫ കെമാൽ അറ്റാതുർക്കിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്മാരകമന്ദിരം സന്ദര്‍ശനമായിരുന്നു മാർപാപ്പയുടെ ആദ്യ ഔദ്യോഗിക പരിപാടി.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.55ന് ശവകുടീരത്തിലെത്തിയ മാർപാപ്പ പുഷ്പചക്രം സമര്‍പ്പിച്ചു. തുർക്കി സന്ദർശിക്കാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ഈ രാജ്യത്തിനും ഇവിടത്തെ ജനങ്ങൾക്കും സമാധാനത്തിനും ഐശ്വര്യത്തിനുമായും ഞാൻ പ്രാർഥിക്കുന്നുവെന്നും സന്ദർശക രജിസ്റ്ററിൽ മാർപാപ്പ കുറിച്ചു.
മന്ത്രിമാർ, വൈസ് ഗവർണർ എന്നിവരുൾപ്പെട്ട ഔദ്യോഗിക പ്രതിനിധിസംഘവും മാർപാപ്പയെ അനുഗമിച്ചു. തുടർന്ന് പ്രസിഡൻഷൽ കൊട്ടാരത്തിൽ തിരികെയെത്തിയ മാർപാപ്പ പ്രസിഡന്റ് ത്വയിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയശേഷം വിമാനമാർഗം ഇസ്താംബൂളിലേക്കു പോയി.
ഇന്നു രാവിലെ ഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, ഡീക്കന്മാർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവർ സന്യാസിനീസമൂഹത്തിന്റെ നഴ്സിംഗ് ഹോമും മാർപാപ്പ സന്ദർശിക്കും. തുടർന്ന് ഹെലികോപ്റ്ററിൽ ഇപ്പോൾ ഇസ്നിക് എന്നറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും.
അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തും. തുർക്കി സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ലബനനിലേക്കു പോകും.
നേരത്തേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ അപ്പസ്തോലിക യാത്രയെ "ചരിത്ര നിമിഷം' എന്നാണു മാർപാപ്പ വിശേഷിപ്പിച്ചത്. ലോകമെമ്പാടും സമാധാനം പ്രധാനമാണെന്നു പ്രഖ്യാപിക്കാനും എല്ലാ ആളുകളെയും ഐക്യത്തിലേക്കും സാഹോദര്യത്തിലേക്കും ക്ഷണിക്കാനും യാത്ര മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.
ക്രിസ്ത്യൻ, മുസ്ലിം വിശ്വാസത്തിലുള്ളവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു അവസരമായാണ് ഈ യാത്രയെ കാണുന്നതെന്നും മാർപാപ്പ സൂചിപ്പിച്ചു.