International
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയാറാക്കിയ പദ്ധതിയിലെ ചില നിർദേശങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അംഗീകരിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ചില നിർദേശങ്ങൾ പുടിൻ തള്ളിക്കളഞ്ഞു. വെടിനിർത്തലിനായി അമേരിക്കൻ വൃത്തങ്ങളുമായി എത്ര തവണ ചർച്ച നടത്താനും റഷ്യ തയാറാണ്.
മോസ്കോയിലെത്തിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമായി പുടിൻ കൂടിക്കാഴ്ച നടത്തിയശേഷമാണു പെസ്കോവ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയിൽ ധാരണകൾ ഉണ്ടായില്ലെന്നാണു റഷ്യൻ വൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചത്.
അമേരിക്കൻ സമാധാന പദ്ധതി പുടിൻ അപ്പാടെ തള്ളിക്കളഞ്ഞുവെന്ന വാർത്ത ശരിയല്ലെന്ന് പെസ്കോവ് വിശദീകരിച്ചു. ചില കാര്യങ്ങൾ അംഗീകരിക്കുന്നതും ചിലത് നിരസിക്കുന്നതും ചർച്ചയിൽ സ്വാഭാവികമാണ്.
യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളിൽ റഷ്യക്കു നന്ദിയുണ്ട്. കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നത് ഗുണകരമാകില്ലെന്നാണു റഷ്യൻ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടം കഴിഞ്ഞ മാസമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി മുന്നോട്ടു വച്ചത്. ഇതിലെ ഭൂരിഭാഗം നിർദേശങ്ങളും റഷ്യക്ക് അനുകൂലമായിരുന്നു. യുക്രെയ്ൻ സ്വന്തം ഭൂമി റഷ്യക്കു വിട്ടുകൊടുക്കണമെന്ന വ്യവസ്ഥയും പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ, യുക്രെയ്നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ ശക്തികൾ ഇടപെട്ട് പദ്ധതിയിലെ പല വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
റഷ്യക്ക് അംഗീകരിക്കാൻ പറ്റാത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ യൂറോപ്യൻ ശക്തികളുടെ നീക്കം സമാധാനനീക്കങ്ങൾക്കു തുരങ്കം വയ്ക്കുമെന്നു പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ അറിയിച്ചു.
ക്രെംലിനിലെ സെനറ്റ് കൊട്ടാരത്തിലെ പ്രതിനിധി ഓഫീസിൽ വച്ച് പുടിൻ ജയ്ശങ്കറിനെ സ്വീകരിച്ചതായി റഷ്യൻ വാർത്ത ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
"ഇന്ന് മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു'- ജയ്ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വരാനിരിക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ അറിയിച്ചു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു. നമ്മുടെ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും മാർഗനിർദ്ദേശങ്ങളെയും ആഴത്തിൽ വിലമതിക്കുന്നു'- മന്ത്രി കൂട്ടിച്ചേർത്തു.
ജയ്ശങ്കറിനൊപ്പം ഇന്ത്യൻ അംബാസഡർ വിനയ് കുമാറും ജോയിന്റ് സെക്രട്ടറി മായങ്ക് സിംഗും ഉണ്ടായിരുന്നു. യോഗത്തിൽ പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഹെഡ് മാക്സിം ഒറെഷ്കിൻ, പ്രസിഡൻഷ്യൽ സഹായി യൂറി ഉഷാക്കോവ്, സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെറ്റ്നിക്കോവ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ എന്നിവർ പങ്കെടുത്തു.
വർഷാവസാനത്തിൽ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാർഷിക ഉച്ചകോടി ചർച്ചകൾ നടത്താൻ വ്ളാഡിമിർ പുടിൻ ഡിസംബർ അഞ്ചിന് ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
International
ന്യൂയോർക്ക്/വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന് മേൽ സമ്മർദം ചെലുത്താനുള്ള നിയമനിർമാണം നടത്തേണ്ടത് ആവശ്യമല്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “റിപ്ലബ്ലിക്കന്മാർ അത് ചെയ്യുന്നുണ്ട്..റഷ്യയുമായി വ്യാപാരം നടത്തുന്നവർക്കു മേൽ കടുത്ത ഉപരോധമുണ്ടാകും.
ഇറാനെയും പട്ടികയിൽ ഉൾപ്പെടുത്തിയേക്കും..ഞാനാണ് അത് നിർദേശിച്ചത്” എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യൻ എണ്ണ വാങ്ങി മറിച്ചുവിൽക്കുന്നവർക്ക് 500 ശതമാനം താരിഫ് ചുമത്തുന്ന വ്യവസ്ഥയാണ് സെനറ്റർ ലിൻഡ്സേ ഗ്രഹാം അവതരിപ്പിച്ച ബില്ലിൽ ഉള്ളത്.
ഗ്രഹാമും മറ്റൊരു സെനറ്ററായ റിച്ചാർഡ് ബ്ലുമെന്തലും ചേർന്ന് അവതരിപ്പിച്ച ‘സാങ്ക്ഷനിംഗ് റഷ്യ അക്ട് 2025’ വിഭാവനം ചെയ്യുന്നത് റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനുഫണ്ട് ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവയും ഉപരോധവും ഏർപ്പെടുത്തുകയെന്നതാണ്.
സെനറ്റിൽ ഈ നിയമത്തിന് 85 സഹ സ്പോൺസർമാരുണ്ട്. യുദ്ധം നിർത്താൻ വേണ്ടത് ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തുക എന്നതാണെന്ന് ജൂലൈ മാസം ബ്ലുമെന്തലും ഗ്രഹാമും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു.
International
ടോക്കിയോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മിസൈലുകൾ പരീക്ഷിക്കുന്നതിനു പകരം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുകയാണു വേണ്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ആണവ അന്തർവാഹിനി റഷ്യൻ തീരത്തുണ്ടെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ആണവ റിയാക്ടർ എൻജിൻ ഘടിപ്പിച്ച ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്നു റഷ്യ അറിയിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. പരീക്ഷണത്തിൽ 14,000 കിലോമീറ്റർ മിസൈൽ പറന്നുവെന്നാണു റഷ്യ അവകാശപ്പെട്ടത്.
“ലോകത്തിലെ ഏറ്റവും മികച്ച ആണവ അന്തർവാഹിനിയെയാണ് അമേരിക്ക റഷ്യൻ തീരത്തേക്ക് അയച്ചിരിക്കുന്നത്. എന്നുവച്ചാൽ അമേരിക്കൻ ആയുധത്തിന് 14,000 കിലോമീറ്റർ പറക്കേണ്ടതില്ല. ഒരാഴ്ചയ്ക്കുള്ളിൽ തീരേണ്ട യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലെത്തി.
പുടിൻ മിസൈലുകൾ പരീക്ഷിക്കുന്നതിനു പകരം യുദ്ധം അവസാനിപ്പിക്കാനാണു നോക്കേണ്ടത്”-ട്രംപ് പറഞ്ഞു.
അമേരിക്ക എപ്പോഴും മിസൈലുകൾ പരീക്ഷിക്കാറുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യ അമേരിക്കയോടു കളിക്കാൻ മുതിരാറില്ല. അമേരിക്കയ്ക്കു റഷ്യയോടു കളിക്കാനും താത്പര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ താത്പര്യങ്ങൾക്കനുസരിച്ചാണ് ആയുധങ്ങൾ പരീക്ഷിക്കുന്നതെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ട്രംപിനു മറുപടി നല്കി.
മിസൈൽ പരീക്ഷണം അമേരിക്കയുമായുള്ള റഷ്യയുടെ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂടിച്ചേർത്തു.