ന്യൂഡൽഹി: ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഇന്നു ഡൽഹിയിലെത്തും. അദ്ദേഹത്തെ വിമാനത്താവളത്തിൽ ആരാണു സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഇനിയും വ്യക്തമാക്കിയിട്ടില്ല.
പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രിമാരാണു സ്വീകരിക്കേണ്ടതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിക്കാനാണു സാധ്യത. പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിൽ ലോക് കല്യാണ് മാർഗിലെ ഔദ്യോഗിക വസതിയിൽ പുടിന് ഇന്ന് അത്താഴവിരുന്ന് ഒരുക്കും.
നാളെ രാവിലെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗിക സ്വീകരണമൊരുക്കും. രാഷ്ട്രപതി ഭവനു പുറത്ത് മൂന്ന് സായുധ സേനയുടെയും ഗാർഡ് ഓഫ് ഓണർ ഉണ്ടാകും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളിലെയും വ്യവസായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നാളെ നടക്കും. ഭാരത് മണ്ഡപത്തിലാണ് ഈ കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്.
വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച തൊഴിലാളികളുടെ കൈമാറ്റത്തിന് ഇന്ത്യയും റഷ്യയും തമ്മിൽ ഉടൻ ധാരണാപത്രം ഒപ്പിടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനുപുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര- സാന്പത്തിക ബന്ധത്തിന്റെ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്താനും റഷ്യൻ സൈന്യത്തിൽ ചേർന്നിട്ടുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.2021ലാണ് അവസാനമായി പുടിൻ ഇന്ത്യയിലെത്തിയത്.
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ സന്ദർശനത്തോടനുബന്ധിച്ച് റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡ്സിലെ (എൻഎസ്ജി) കമാൻഡോകളും ഡൽഹി പോലീസും ചേർന്ന് തലസ്ഥാനനഗരിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സന്ദർശനത്തിന്റെ ഓരോ നിമിഷവും പിഴവുകളില്ലാതെ നിരീക്ഷണത്തിലാണെന്ന് ഉറപ്പുവരുത്തുന്ന ആധുനിക സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
റഷ്യയിൽനിന്നുള്ള നാലു ഡസനിലധികം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനോടകംതന്നെ ഡൽഹിയിലെത്തി സുരക്ഷാപരിശോധനകൾ ആരംഭിച്ചുകഴിഞ്ഞു. എൻഎസ്ജിയും ഡൽഹി പോലീസും ചേർന്നാണ് ബാഹ്യ സുരക്ഷാ തലങ്ങൾ കൈകാര്യം ചെയ്യുന്നത്.
റഷ്യൻ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസാണ് പുടിന്റെ സുരക്ഷാച്ചുമതല വഹിക്കുക. ഏറ്റവും ഉള്ളിലുള്ള സുരക്ഷാവലയത്തിൽ പ്രധാനമന്ത്രി മോദിയുടെ സുരക്ഷാച്ചുമതലയുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ (എസ്പിജി) കമാൻഡോകളും ചേരും.
പുടിന്റെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികൾ നേരത്തേ മുതൽ നിരീക്ഷണത്തിലാണ്. പുടിൻ താമസിക്കുന്ന ഹോട്ടലും സന്ദർശിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളും ഇതിനോടകം സുരക്ഷാസേനയുടെ മേൽനോട്ടത്തിലാണ്.
പുടിന്റെ സുരക്ഷാസംവിധാനത്തിലെ പ്രധാന ആകർഷണം അദ്ദേഹത്തിന്റെ കാർ തന്നെയാണ്. അതിനൂതന സുരക്ഷാ സംവിധാനങ്ങളുള്ള ആഡംബര കാറാണ് അദ്ദേഹം റോഡ് മാർഗമുള്ള യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
റഷ്യൻ വാഹന നിർമാതാക്കളായ ഓറസ് മോട്ടോർസ് റഷ്യൻ സർക്കാരിനു മാത്രമായി വികസിപ്പിച്ചെടുത്ത ഓറസ് സെനറ്റ് എന്ന കാറാണ് അദ്ദേഹം ഉപയോഗിക്കുന്നത്. നേരത്തേതന്നെ പുടിന്റെ ഔദ്യോഗിക കാർ വിമാനമാർഗം ഡൽഹിയിലെത്തിച്ചിട്ടുണ്ട്.
Tags : Putin Russian President India Annual summit