പ്രതിസന്ധികളെ അതിജീവിച്ച് വേമ്പനാട്ടുകായലിൽ ഒമ്പതു കിലോമീറ്റര്‍ നീന്തിക്കടന്ന് റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 63കാരിയായ റൂബി. ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് 2 മണിക്കൂര്‍ 7 മിനിറ്റ് കൊണ്ടാണ് 9 കിലോമീറ്റർ റൂബി സാഹസികമാ യി നീന്തിക്കയറിയത്.
വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന പ്രായം കൂടിയ വനിത എന്ന റിക്കാര്‍ഡ് ഇതോടെ റൂബിക്കു സ്വന്തമായി. കോതമംഗലം വാരപ്പെട്ടി മോളേല്‍ എം.എം. മത്തായിയുടെ ഭാര്യ റൂബിയുടെ വിജയഗാഥ വായിക്കാം.
ഒഴുക്കിനെതിരേ തുഴഞ്ഞ്
ഫ്രെബുവരി ഏഴിന് രാവിലെ 7.13 ന് ചേര്‍ത്തല കൂമ്പേല്‍ കടവില്‍ റൂബിയുടെ സാഹസിക നീന്തല്‍ പെരുമ്പാവൂര്‍ യൂണിയന് ബാങ്ക് സീനിയര്‍ ചീഫ് മാനേജര്‍ എസ്. അരവിന്ദനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ശക്തമായ ഒഴുക്ക് പല ഘട്ടത്തിലും റൂബിയുടെ ലക്ഷ്യത്തിന് തടസം സൃഷ്ടിച്ചെങ്കിലും അവര്‍ പിന്മാറിയില്ല.
അതിനെയെല്ലാം അതിജീവിച്ച് 9.20 ന് റിക്കാര്‍ഡ് തിളക്കത്തില്‍ വൈക്കം ബീച്ചില്‍ റൂബി നീന്തി കയറി. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക്ക് ക്ലബ്ബ് നീന്തല്‍ കോച്ച് ബിജു തങ്കപ്പനാണ് പരിശീലകന്.
വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന പ്രായം കൂടിയ വനിത
പ്രായം ഒന്നിനും ഒരു തടസം അല്ല, മനസിന്റെ ലക്ഷ്യമാണു ശക്തിയെന്ന് നിറചിരിയോടെ റൂബി പറഞ്ഞു. വേമ്പനാട്ടുകായല്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് റൂബി. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക്ക് ക്ലമ്പില്‍ പരിശീലിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കയറി റിക്കാര്‍ഡില്‍ ഇടംപിടിച്ച 33-ാമത്തെ താരമാണ് റൂബി.