പ്രതിസന്ധികളെ അതിജീവിച്ച് വേമ്പനാട്ടുകായലിൽ ഒമ്പതു കിലോമീറ്റര്‍ നീന്തിക്കടന്ന് റിക്കാര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 63കാരിയായ റൂബി. ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് 2 മണിക്കൂര്‍ 7 മിനിറ്റ് കൊണ്ടാണ് 9 കിലോമീറ്റർ റൂബി സാഹസികമാ യി നീന്തിക്കയറിയത്.
വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന പ്രായം കൂടിയ വനിത എന്ന റിക്കാര്‍ഡ് ഇതോടെ റൂബിക്കു സ്വന്തമായി. കോതമംഗലം വാരപ്പെട്ടി മോളേല്‍ എം.എം. മത്തായിയുടെ ഭാര്യ റൂബിയുടെ വിജയഗാഥ വായിക്കാം.
ഒഴുക്കിനെതിരേ തുഴഞ്ഞ്
ഫ്രെബുവരി ഏഴിന് രാവിലെ 7.13 ന് ചേര്‍ത്തല കൂമ്പേല്‍ കടവില്‍ റൂബിയുടെ സാഹസിക നീന്തല്‍ പെരുമ്പാവൂര്‍ യൂണിയന് ബാങ്ക് സീനിയര്‍ ചീഫ് മാനേജര്‍ എസ്. അരവിന്ദനാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ശക്തമായ ഒഴുക്ക് പല ഘട്ടത്തിലും റൂബിയുടെ ലക്ഷ്യത്തിന് തടസം സൃഷ്ടിച്ചെങ്കിലും അവര്‍ പിന്മാറിയില്ല.
അതിനെയെല്ലാം അതിജീവിച്ച് 9.20 ന് റിക്കാര്‍ഡ് തിളക്കത്തില്‍ വൈക്കം ബീച്ചില്‍ റൂബി നീന്തി കയറി. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക്ക് ക്ലബ്ബ് നീന്തല്‍ കോച്ച് ബിജു തങ്കപ്പനാണ് പരിശീലകന്.
വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന പ്രായം കൂടിയ വനിത
പ്രായം ഒന്നിനും ഒരു തടസം അല്ല, മനസിന്റെ ലക്ഷ്യമാണു ശക്തിയെന്ന് നിറചിരിയോടെ റൂബി പറഞ്ഞു. വേമ്പനാട്ടുകായല്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയാണ് റൂബി. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക്ക് ക്ലമ്പില്‍ പരിശീലിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കയറി റിക്കാര്‍ഡില്‍ ഇടംപിടിച്ച 33-ാമത്തെ താരമാണ് റൂബി.

പഞ്ചായത്തുകുളത്തിലെ പരിശീലനം
രണ്ട് വര്‍ഷം മുമ്പ് റൂബിയുടെ വീടിനുസമീപത്ത് വാരപ്പെട്ടി പഞ്ചായത്ത് ഒരു വലിയ കുളം നിര്‍മിച്ചു. അവധിക്കാലത്ത് ഡോള്‍ഫിന്‍ അക്വാട്ടിക്ക് ക്ലബ്ബ് നിരവധി കൊച്ചുകുട്ടികള്‍ക്ക് ഈ കുളത്തില്‍ നീന്തല്‍ പരിശീലനം കൊടുത്തിരുന്നു.
അതില്‍ മിടുക്കരായവര്‍ക്ക് മുവാറ്റുപുഴയാറിലെ കുത്തൊഴുക്കില്‍ കൂടുതല്‍ പരിശീലനം നല്കി. വേമ്പനാട്ടുകായലിലെ അവരുടെ സാഹസിക നീന്തല്‍ റൂബിയെ ആകര്‍ഷിച്ചു.
അങ്ങനെയാണ് കുട്ടിക്കാലത്ത് കളിച്ചുവളർന്ന വീടിനു സമീപം, കറുകടത്ത് ബ്രാഞ്ച് കനാലില്‍ മാത്രം നീന്തി ശീലമുണ്ടായിരുന്ന റൂബി നീന്തല്‍ പരിശീലനത്തിന് വാരപ്പെട്ടിയിലെ പഞ്ചായത്ത് കുളത്തില്‍ എത്തിയത്. പിന്നീട് മുവാറ്റുപുഴയാറിലെ കറുകടം കണിയാംകുടി പാലത്തിനു സമീപം തെരഞ്ഞടുത്തത്.

പ്രചോദനമായതു കുരുന്നുകള്‍
കൊച്ചുകുട്ടികള്‍ കൈകാലുകള്‍ ബന്ധിച്ച് വേമ്പനാട്ടു കായലില്‍ കുറഞ്ഞ സമയത്തിനകം ഏറെ ദൂരം നീന്തിക്കടന്ന് റിക്കാര്‍ഡ് നേടിയ വാര്‍ത്തകള്‍ റൂബി കൗതുകത്തോടെ വായിക്കുമായിരുന്നു. അവരില്‍ പലര്‍ക്കും നാട്ടില്‍ ആദരവും കിട്ടിയിരുന്നു.
തീരെ കൊച്ചുകുട്ടികള്‍ക്ക് ഇത്ര സാഹസികദൂരം വിജയകരമായി പൂര്‍ത്തിയാക്കാമെങ്കില്‍ ശ്രമിച്ചാല്‍ തനിക്കും ഇതു നേടാനാകുമെന്ന് റൂബിയും മനസിലുറപ്പിച്ചു.
പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ കായല്‍ നീന്തി റിക്കാര്‍ഡ് കുറിക്കുന്നത് റൂബിക്കും പ്രചോദനമായി. ബികോം ബിരുദധാരിയ റൂബി സ്കൂള്‍ പഠനകാലത്തേ സ്പോര്‍ട്സില്‍ മികവ് പുലര്‍ത്തിയിരുന്നു. മാതിരപ്പിള്ളി ഗവ. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
സ്കൂളിലെ കായികാധ്യാപിക മികച്ച പരിശീലനം നല്‍കിയിരുന്നതായും താൻ ഇന്റര്‍ സ്കൂള്‍ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിരുന്നതായും റൂബി പറഞ്ഞു. പിന്നീട് വീട്ടമ്മയായി കുടുംബത്തിലൊതുങ്ങിയതോടെ സ്പോര്‍ട്സ് രംഗത്ത് നിന്ന് പിന്‍വാങ്ങി.
ഭര്‍ത്താവും മക്കളും പിന്തുണ
റൂബിയുടെ ആഗ്രഹവും മനോധൈര്യവും മനസിലാക്കിയ ഭര്‍ത്താവ് മത്തായിയും മക്കള്‍ ബാസില്‍ മാത്യു(ഖത്തര്‍), ബ്ലെസി (ബംഗളൂരു) എന്നിവര്‍ പൂര്‍ണ പിന്തുണ നല്കി കട്ടയ്ക്കു കൂടെ നിന്നു. രാവിലെയും വൈകുന്നേരവും പരിശീലനത്തിന് കൊണ്ടുപോകാനായി അവര്‍ ഒപ്പം നിന്നു.
ശക്തമായ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് അവസാന ഒരു മാസം തുടര്‍ച്ചയായി പരിശീലനം നേടിയത്. ദിവസവും രാവിലെ 6 മുതല്‍ 10 വരെയും വൈകുന്നേരം 3 മുതല്‍ 6 വരെയും ആയിരുന്നു പരിശീലനം.
അനുമോദന പ്രവാഹം
റിക്കാര്‍ഡ് നേട്ടത്തിനു പിന്നാലെ റൂബിക്ക് അഭിനന്ദന പ്രവാഹം. വൈക്കം ബീച്ചില്‍ നീന്തിക്കയറിറിക്കാര്ഡിട്ട ഏറ്റവും പ്രായം കൂടിയ വനിതയായ റൂബിയെ നഗരസഭയുടെ നേത്യത്വത്തില്‍ ഉപഹാരം നല്കി പൊന്നട അണിയിച്ച് ആദരിച്ചു.
റൂബിയുടെ സ്വന്തം നാട്ടില്‍, ഇഞ്ചൂര്‍ മാര്‍തോമ സെഹിയോന്‍ ഇടവക പള്ളിയില്‍ മെമന്റോ നല്കി ആദരിച്ചു. വിവിധ ക്ലബ്ബുകളുടെയും സംഘടനകളും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
ഉറച്ചു പരിശ്രമിച്ചാല്‍ പ്രായം ഒന്നിനും ഒരു തടസമല്ലെന്നു തെളിയിക്കാനായതിന്റെ സന്തോഷത്തിലാണു റൂബി.
Tags : STHREEDHANAM RUBY