STHREEDHANAM
ഓട്ടോയ്ക്ക് ഓട്ടമില്ലെങ്കിലും ഉണ്ടെങ്കിലും ഷാജിദ റഹീം ഹാപ്പിയാണ്. ഒരു മിനിറ്റ് പോലും വെറുതെ കളയാതെ തന്റെ ലോകത്തേക്കു അവർ സഞ്ചരിക്കും. പാഴ്വസ്തുക്കളും പേപ്പറുകളും ടിഷ്യൂ പേപ്പറുകൾകൊണ്ട് അവർതന്റെ ലോകം തീർക്കും.
ഇത് ഷാജിദ റഹീം. കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിലെ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ആയത്തിൽ ഗാന്ധിനഗർ തെക്കേകാവ് ഷാജിദ റഹീമിന് പുഷ്പങ്ങളാണ് ഇഷ്ടം. ടിഷ്യൂ പേപ്പറുകൾകൊണ്ട് ആരും മണത്തുനോക്കാൻ കൊതിക്കുന്ന മുല്ലപ്പൂക്കളുണ്ടാക്കും.
നല്ല കളർ പേപ്പറുകൾകൊണ്ട് വിവിധ വർണത്തിലുള്ള പൂക്കളുടെ ശേഖരം തന്നെ ഉണ്ടാക്കും. മുല്ലപ്പൂക്കളുടെ മാലയുണ്ടാക്കി കൂട്ടുകാർ വാങ്ങികൊണ്ടുപോകാറുണ്ട്. ഇതൊന്നും വിലയ്ക്കു കൊടുക്കില്ല. അവർ അന്പലത്തിലും പള്ളിയിലും പോകുന്പോൾ വാങ്ങാറുണ്ട്. ഒറിജിനലിനെ വെല്ലുന്ന പൂക്കളാണ് ഇവരുടെ കരവിരുതിൽ വിരിയുന്നത്.
ഇതൊന്നും പഠിച്ചിട്ടില്ല. പക്ഷേ, ചെറുപ്പം മുതലുള്ള ശീലമാണ്. കിട്ടുന്ന പേപ്പറുകൾകൊണ്ടും പാഴ് വസ്തുക്കൾ കൊണ്ടും ഇതെല്ലാം ഉണ്ടാക്കുമായിരുന്നു. തെർമോകോളും പേപ്പറും പശയുമുണ്ടെങ്കിൽ എത്ര പൂക്കൾ വേണമെങ്കിലും വിരിയിക്കാം. ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കുട തന്നെ നൽകാനും ഇവർ തയാറാണ്.
വെളുപ്പിനു തന്നെ വീട്ടിലെ പണിയെല്ലാം കഴിഞ്ഞാണ് ഓട്ടോറിക്ഷയുമായി സ്കൂൾഓട്ടത്തിനിറങ്ങും. 25 കുട്ടികളുടെ ഓട്ടം രാവിലെയും വൈകുന്നേരമുണ്ട്. അതിനിടയിലുള്ള സമയത്താണ് സ്റ്റാൻഡിലെത്തും.
റെയിൽവേ സ്റ്റാൻഡിൽ കിടക്കുന്ന സമയത്തു വെറുതെ സമയം കളയില്ല. ഓട്ടോറിക്ഷയിൽ പൂക്കളുണ്ടാക്കാനുള്ള വസ്തുക്കളെല്ലാം റെഡിയാണ്. വെറുതെയിരിക്കുന്പോൾ സമയം കളയാനൊരു അവസരം.
കൂടാതെ ഇതെല്ലാം ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഫിഷർമെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ വി- ഓട്ടോ പദ്ധതിയിൽഅംഗമാണ് ഷാജിദ റഹീം. പദ്ധതിയിൽ ചേർന്ന് ഓട്ടോ ഓടിക്കാൻ പഠിച്ചു. ലൈസൻസും ലോണും കിട്ടിയപ്പോൾ സ്വന്തമായി ഒരുവാഹനം കിട്ടി.
ഇലക്ട്രിക് ഓട്ടോറിക്ഷയാണ് ഓടിക്കുന്നത്. മാസം ഏകദേശം 25,000 മുതൽ 30,000 രൂപ വരെ കിട്ടും. ലോൺ അടയ്ക്കാനും കുട്ടികളുടെ കാര്യം നോക്കാനും ഇതെല്ലാം ധാരാളംമതി. മൂന്നു വർഷം കൊണ്ട് ജീവിതം തന്നെ മാറിപ്പോയെന്ന് ഇവർ പറയുന്നു.
ജീവിതം തന്നെ മുന്നിൽ ചോദ്യചിഹ്നമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഷാജിദ കടന്നു പോയത്. കുട്ടികളുടെ കാര്യം നോക്കാൻ പോലും സാധിക്കാത്തഅവസ്ഥയിലാണ് വി-ഓട്ടോ പദ്ധതിയുമായി ഡോൺബോസ്കോ സഭ എത്തുന്നത്.
ഒന്നുമില്ലായ്മയിൽനിന്നു തീരദേശമേഖലയിലെ സ്ത്രീകളെ രക്ഷപ്പെടുത്താൻ വേണ്ടി ഡോൺബോസ്കോ സഭ നടപ്പിലാക്കിയ ഫിഷർമെന്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് വി- ഓട്ടോ ഷാജിദയ്ക്ക് കിട്ടിയത്. മക്കൾ സുൽത്താൻ പത്തിലും ജന്നത്ത് ഏഴിലും പഠിക്കുന്നു.
STHREEDHANAM
ഇടുക്കിക്കാരി ലീല വീട്ടമ്മമാരെ മാത്രമല്ല നാട്ടുകാരെ ഒന്നടങ്കം അതിശയിപ്പിച്ചിരിക്കുന്നു. പലരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം എഴുപതാം വയസിൽ സഫലമാക്കുകയാണ് ഈ വീട്ടമ്മ. പല സിനിമകളിലും താരങ്ങൾ ആകാശത്തുനിന്ന് അന്തരീക്ഷത്തിലേക്കു ചാടുന്നത് ലീലയും കണ്ടു വണ്ടറടിച്ചിരുന്നിട്ടുണ്ട്.
എന്നെങ്കിലും തനിക്ക് ഇങ്ങനെയൊന്നു ചാടാൻ കഴിയുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. എന്നാൽ, ഒടുവിൽ ആ സ്വപ്നം സഫലമായിരിക്കുന്നു. 13,000 അടി ഉയരത്തിൽനിന്നു സ്കൈ ഡൈവിംഗ് നടത്തി ലീല പുതു ചരിത്രമെഴുതിയിരിക്കുന്നു.
അടിമാലി കൊന്നത്തടി മുൻ സഹകരണബാങ്ക് സെക്രട്ടറി പുതിയപറമ്പിൽ പരേതനായ ജോസിന്റെ ഭാര്യയാണ് ലീല.
നടത്തിപ്പുകാർക്കും അമ്പരപ്പ്
ദുബായിൽ കണ്‍സ്ട്രക്ഷൻ കമ്പനി മാനേജരായ മകൻ ബാലുവിനെ കാണാനാണ് ലീല അവിടേക്കു പറന്നത്. എന്നാൽ, സ്വപ്നതുല്യമായ നേട്ടം കൈവരിച്ചായിരുന്നു മടക്കം. സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ലീല സ്കൈ ഡൈവിംഗിനെക്കുറിച്ച് അവിടെവച്ച് അറിയാൻ ഇടയായി.
ഇതേക്കുറിച്ചു മകനോടു ചോദിച്ചപ്പോൾ അമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിൽ ഒരു കൈ നോക്കാമെന്നായിരുന്നു ബാലുവിന്റെ മറുപടി. ഉടൻതന്നെ അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. പിറ്റേന്ന് എത്താനായിരുന്നു നിർദേശം.
ബാലുവിനു വേണ്ടിയാണ് ബുക്കിംഗ് എന്നാണ് അധികൃതരും കരുതിയത്. എന്നാൽ, 70കാരി ലീലയുടെ അപേക്ഷ എത്തിയപ്പോൾ അധികൃതർക്കും വിശ്വസിക്കാനായില്ല.
വീഡിയോ കണ്ടിട്ടും മുന്നോട്ട്
അടുത്ത കടന്പ ശാരീരിക ക്ഷമത പരിശോധനയായിരുന്നു. പൂർണ ആരോഗ്യവതിയാണെന്നു ബോധ്യപ്പെട്ടതോടെ പച്ചക്കൊടി. പിന്നീട് സ്കൈ ഡൈവിംഗ് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ കണ്ടും കേട്ടും ഇതിനായി ഒരുങ്ങി.
വീഡിയോ കണ്ട ശേഷം താത്പര്യമില്ലാത്തവർക്കു പിൻമാറാം. എന്നാൽ, ലീല തീരുമാനത്തിൽനിന്ന് അണുവിട പിന്നോട്ടുപോകാൻ തയാറായില്ല. ഡൈവിംഗ് ദിനത്തിൽ വിമാനത്തിൽ കയറാനായി അല്പദൂരം വാഹനത്തിൽ കൊണ്ടുപോയി.
അവിടെനിന്ന് 15 പേർക്കു മാത്രം കയറാവുന്ന ചെറുവിമാനത്തിൽ ഡൈവിംഗ് പോയിന്റിലേക്ക്. വിമാനത്തിൽ കയറിയപ്പോൾ ഇന്നു തന്നെപ്പോലെ ഡൈവിംഗിന് എത്തിയിരിക്കുന്നത് നാലു ചെറുപ്പക്കാരാണെന്ന് ലീലയ്ക്കു മനസിലായി. ലീലയെ കണ്ടപ്പോൾ അവർക്കും അദ്ഭുതം.
25 മിനിറ്റ്
ആദ്യ ഉൗഴം അവരുടേതായിരുന്നു. ഉയരം കുറഞ്ഞ ഫ്ലൈറ്റിന്റെ വാതിലിൽ ഇരുന്നിട്ടാണ് താഴേക്കു ചാടേണ്ടത്. വാതിൽക്കൽ എത്തി താഴേക്കു നോക്കിയപ്പോൾ ആദ്യം ചാടിയവരെ കാണാനില്ല. അപ്പോൾ കൊള്ളിയാൻ പോലെ ഒരു ഭയം മനസിലൂടെ പാഞ്ഞു.
എങ്കിലും പരിചയ സമ്പന്നനായ ഗൈഡിനോടൊപ്പമാണ് ചാടുന്നതെന്ന് ഓർത്തപ്പോൾ ഭയം വിട്ടകന്നു. 13,000 അടിയിൽനിന്ന് 6,000 അടി ഉയരത്തിൽ എത്തുന്പോഴാണ് പാരച്യൂട്ട് പ്രവർത്തിപ്പിക്കുന്നത്. 25 മിനിറ്റ് സമയമെടുക്കും താഴെയെത്താൻ.
ഒപ്പമുള്ള ഗൈഡ് എല്ലാ വിവരങ്ങളും പറഞ്ഞുനൽകി. വിദൂരദൃശ്യങ്ങളും സ്ഥലങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും ഉൾപ്പെടുന്ന കാഴ്ചയുടെ വിരുന്ന് ജീവിതത്തിൽ ഇന്നേവരെ ലഭിക്കാത്ത അത്യപൂർവമായ അനുഭവമായി. വിമാനത്തിൽനിന്നു ചാടി നിലംതൊടുന്നതുവരെ വല്ലാത്ത ആകാംക്ഷയായിരുന്നു.
ഇനിയും ചാടാൻ തയാറാണോയെന്നു ചോദിച്ചാൽ എത്ര അടി ഉയരത്തിൽനിന്നും ചാടാമെന്നാണ് ലീലയുടെ മറുപടി. ചെറുപ്പം മുതൽ സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഡൈവിംഗിനു സമ്മതം മൂളാൻ ഇടയാക്കിയത് പട്ടാളക്കാരനായ പിതാവിൽനിന്നു പകർന്നുകിട്ടിയ കരുത്തും ധൈര്യവും പരിശീലനവും മൂലമാണെന്നു ലീല പറയുന്നു.
അവസരം ലഭിച്ചാൽ ബഹിരാകാശയാത്രയ്ക്കും മടിയില്ലെന്നും ഇവർ പറഞ്ഞു. ലീലയെ മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, മുൻ എംപി ജോയ്സ് ജോർജ് എന്നിവരും നിരവധി ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മകൾ അമ്പിളി ഹോമിയോ ഡോക്ടറാണ്.
STHREEDHANAM
പത്രം വായിച്ചശേഷം തൂക്കി വിൽക്കാനല്ലാതെ മറ്റൊന്നിനും സാധാരണ ആരും എടുക്കാറില്ല. എന്നാൽ, മാന്നാർ കുരട്ടിക്കാട് കുമാർഭവനിൽ കുമാറിന്റെ ഭാര്യ ലക്ഷ്മിക്ക് പത്രം വായിച്ചശേഷം വെറുതെ കൂട്ടിവയ്ക്കാനുള്ളതല്ല. പത്രക്കടലാസ് കൊണ്ട് പാവകൾ, ഗിഫ്റ്റ് ബോക്സ്, മൊബൈൽ സ്റ്റാൻഡ്, പെൻ സ്റ്റാൻഡ് തുടങ്ങി പുൽക്കൂട് വരെ തീർത്ത് ഈ വീട്ടമ്മ വിസ്മയം തീർക്കുന്നു.
കുരട്ടിക്കാട് ശ്രീധർമശാസ്താക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്മി, ലോക്ഡൗൺ കാലത്ത് വെറുതെയിരുന്ന് മുഷിഞ്ഞപ്പോൾ ഈർക്കിലുകൾകൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചായിരുന്നു തുടക്കം. പിന്നീട് പത്രക്കടലാസിലേക്ക് വഴിമാറി. കടലാസുകൾ ചെറുതായി ചുരുട്ടിയെടുത്ത് പശയും വർണങ്ങളും ഉപയോഗിക്കുമ്പോൾ ആരെയും ആകർഷിക്കുന്ന പുതിയ രൂപങ്ങൾ പിറവിയെടുക്കുന്നു.
മാന്നാർ മാർക്കറ്റ് ജംഗ്ഷന് സമീപം ഭർത്താവ് കുമാറിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജെകെ ഫാൻസി സ്റ്റോറിൽ ലക്ഷ്മി നിർമിക്കുന്ന കരകൗശല വസ്തുക്കൾക്ക് നല്ല ഡിമാൻഡാണ്. വിശേഷാവസരങ്ങളിൽ ഉറ്റവർക്ക് സമ്മാനമായി നൽകുന്നതിന് ഓർഡർ നൽകുന്നവരുമുണ്ട്.
വീട്ടുജോലികൾ കഴിഞ്ഞ് കടയിലെത്തുന്ന ലക്ഷ്മി, പഴയ പത്രക്കടലാസുകൾ ഉപയോഗിച്ച് ഓരോ ദിവസവും വ്യത്യസ്തങ്ങളായ വസ്തുക്കളാണ് നിർമിക്കുന്നത്. വില നിശ്ചയിക്കാത്ത ഇവയ്ക്ക് ആവശ്യക്കാർ നൽകുന്ന തുക ലക്ഷ്മി സ്നേഹപൂർവം സ്വീകരിക്കുകയാണ് പതിവ്. ഇതുവഴി ചെറുതല്ലാത്ത വരുമാനവും ലഭിക്കുന്നു.
സ്വന്തം വീടിന്റെ ചുവരുകളിൽ മനോഹരമായ ഡിസൈനുകൾ വരച്ചിടുന്ന ലക്ഷ്മി, മണവാട്ടികളെ മൊഞ്ചുള്ള മൈലാഞ്ചി വരകൾ അണിയിക്കുന്ന ഡിസൈനർ കൂടിയാണ്. വിവാഹങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും മെഹന്ദി ചാർത്താൻ ലക്ഷ്മിയെത്തേടി സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എത്തുന്നു.
പരുമല ദേവസ്വംബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ജയകൃഷ്ണൻ, മാന്നാർ നായർസമാജം ബോയ്സ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി
ജഗത് കൃഷ്ണ എന്നിവരാണ് മക്കൾ. ഭർത്താവും മക്കളും ലക്ഷ്മിക്കു വേണ്ട പിന്തുണ നൽകി ഒപ്പമുണ്ട്.
STHREEDHANAM
ജീവിത യാതനകള്‍ക്കിടയില്‍ കഠിന പ്രയത്നത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഊടും പാവുമിട്ട് അമ്പത്തഞ്ചുകാരി വീട്ടമ്മ നെയ്തെടുത്ത ബാല്യകാല സ്വപ്നം ഇനി കൈയെത്തും ദൂരെ. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ നെടുളി വീട്ടില്‍ പത്മിനിയാണ് ആയുസിന്റെ പാതി പിന്നിടുമ്പോഴും പാതിവഴിയില്‍ കൈവിട്ടുപോയ തന്റെ പഠനമോഹം മുറുകെ പിടിച്ച് വിജയ പീഠത്തിലേക്കുള്ള പടവുകളേറുന്നത്.
കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും പത്മിനി നേടിയെടുത്തത് കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍എല്‍ബി പ്രവേശന പരീക്ഷയിലെ ഉജ്വല വിജയമാണ്. സ്കൂള്‍ പഠനകാലത്തെ ഇല്ലായ്മകള്‍ക്കിടയിലും പത്മിനി താലോലിച്ച സ്വകാര്യ സ്വപ്നമായിരുന്നു ജീവിതത്തില്‍ ഒരു വക്കീല്‍ കോട്ടണിയുക എന്നത്.
ബുദ്ധിമുട്ടി ഇഴഞ്ഞ് നീങ്ങിയ സ്കൂള്‍ പഠനത്തിനൊടുവില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയം കണ്ടതോടെ പ്രീ ഡിഗ്രിക്ക് ചേര്‍ന്നു. പക്ഷെ പഠനം പൂര്‍ത്തീകരിക്കാനായില്ല. വിവാഹ ജീവിതത്തോടെ താന്‍ കാത്തുവച്ച സ്വപ്നം എന്നെന്നേക്കുമായി പൊലിഞ്ഞെന്ന് തന്നെ ഈ കുടുംബിനി കരുതി.
ഇതിനിടെയാണ് തന്റെ ആഗ്രഹം ഭര്‍ത്താവിനോടും മക്കളോടും തുറന്ന് പറഞ്ഞത്. സന്തോഷത്തോടെ പത്മിനിയുടെ തുടര്‍പഠനത്തിന് കുടുംബം പച്ചക്കൊടി കാട്ടി. പിന്നീട് ഒട്ടും ശങ്കിച്ചില്ല. ജീവിതഭാരം കുറയ്ക്കാന്‍ ചേമഞ്ചേരി ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ തുടര്‍ന്നുവന്ന ജോലിക്കിടയിലും പത്മിനി തുടര്‍വിദ്യാ പദ്ധതിയില്‍ ചേര്‍ന്ന് പ്ലസ്ടു തുല്യതാ പരീക്ഷ എഴുതി. നേടിയത് തിളക്കമാര്‍ന്ന വിജയം.
തുടര്‍ന്ന് പൊളിറ്റിക്സ് ഐച്ഛിക വിഷയമായെടുത്ത് ബിരുദവും സമ്പാദിച്ചു. ഇതേ വിഷയത്തില്‍ മെച്ചപ്പെട്ട മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് മൂന്നു തവണ എഴുതിയിട്ടും വിജയിക്കാന്‍ കഴിയാത്ത എല്‍എല്‍ബി പ്രവേശന പരീക്ഷയെ ഇത്തവണ പത്മിനി കീഴടക്കി.
ഇരുപത്തഞ്ചാം റാങ്കുംനേടി ദൃഢനിശ്ചയത്തിന്റെ പെണ്മാതൃകയായ ഈ വീട്ടമ്മയുടെ വിജയഗാഥ നാടിനാകെ മാതൃകയായിക്കഴിഞ്ഞു. പക്ഷെ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയില്‍ ഇത്തവണ പത്മിനിക്ക് കൈയൊഴിയേണ്ടി വന്നത് ജീവിതമാര്‍ഗമായ നെയ്ത്ത് ജോലിയാണെന്ന് മാത്രം.
ജില്ലാലൈബ്രറി കൗണ്‍സില്‍ അംഗവും മികച്ച സംഘാടകയുമാണ് പത്മിനി. ഭര്‍ത്താവ്: ബാലന്. മക്കള്‍: വിഷ്ണുപ്രസാദ്, ഹരിപ്രസാദ്.
STHREEDHANAM
"വയനാട്ടിലെ ദുരന്തം അറിഞ്ഞപ്പോള്‍ മനസില്‍ മിന്നി മറഞ്ഞത് നാലര മാസം പ്രായമുള്ള എന്റെ കുഞ്ഞിന്റെ മുഖമാണ്. അവന്റെ പ്രായമുള്ള ഏതെങ്കിലും കുഞ്ഞിന് അമ്മയെ നഷ്ടമായിട്ടുണ്ടാകാം. പാലു മാത്രം കുടിക്കുന്ന ഈ സമയത്ത് ആ കുഞ്ഞു മക്കള്‍ എങ്ങനെ ഈ സാഹചര്യം തരണം ചെയ്യുമെന്നത് എന്നെ സങ്കടപ്പെടുത്തി.
അമ്മ നഷ്ടമായ, ആറു മാസത്തില്‍ താഴെ പ്രായമുള്ള ഒരു കുഞ്ഞിനെ ദുരന്ത മുഖത്തുനിന്ന് കിട്ടിയാല്‍ എന്റെ ലീവ് തീരും വരെ ഞാന്‍ നോക്കിക്കൊള്ളാമെന്ന് അപര്‍ണ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചത് അതുകൊണ്ടാണ്'- എറണാകുളം തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ആര്. രശ്മിമോളുടെ മാതൃത്വം നിറയുന്ന വാക്കുകളാണിത്.
ചേര്‍ത്തല പൂച്ചാക്കല്‍ വടക്കേമറ്റത്തില്‍ സനീഷ്കുമാറിന്റെ ഭാര്യയായ രശ്മി നിലവില്‍ പ്രസവാവധിയിലാണ്. വയനാട് ദുരന്തം അറിഞ്ഞപ്പോള്‍ രശ്മിയുടെ മനസ് നിറയെ നാലര മാസം പ്രായമുള്ള മകന് അയാന്റെ രൂപമായിരുന്നു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്ക് ദുരന്തത്തില്‍ അമ്മമാരെ നഷ്ടമായിരിക്കാം. അതുകൊണ്ടുതന്നെയാണ് തൃശൂര്‍ സിറ്റി സൈബര്‍ സ്റ്റേഷനിലെ എഎസ്ഐ അപര്‍ണ ലവകുമാറിന് രശ്മി ആ സന്ദേശം അയച്ചത്.
"വയനാട് ദുരന്തത്തില്‍ അമ്മയെ നഷ്ടമായ ആറു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞിനെ എന്റെ ലീവ് തീരും വരെ നോക്കിക്കൊള്ളാം' എന്നായിരുന്നു സന്ദേശം. രശ്മിക്ക് സെപ്റ്റംബര്‍ ആറു വരെ പ്രസവാവധിയുണ്ട്. അതിനുശേഷം ശിശു സംരക്ഷണത്തിനുള്ള ലീവും ലഭിക്കും.
അതുകൊണ്ടുതന്നെയാണ് ഒറ്റ ദിവസം കൊണ്ട് അനാഥമായി പോയ പിഞ്ചു കുഞ്ഞ് ഉണ്ടെങ്കില്‍ പോറ്റമ്മയാകാന്‍ തയാറായതും. അടുത്തിടെ അമ്മയെ നഷ്ടമായ തനിക്ക് അമ്മയില്ലാത്ത സങ്കടം നന്നായി മനസിലാകുമെന്നും ഇവര്‍ പറയുന്നു. 2017ല്‍ പോലീസ് സേനയുടെ ഭാഗമായ രശ്മിക്ക് 11 വയസുകാരനായ അക്ഷയ് എന്ന മകന് കൂടിയുണ്ട്.