റിയാദ്: തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോയ തൃശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വച്ച് അന്തരിച്ചു. നെഞ്ച് വേദനയെ തുടർന്നാണ് സത്യൻ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയത്.
റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ച സത്യൻ വിമാനത്തിനകത്ത് വച്ച് തന്നെ മരണമടയുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ വിമാനത്താവളത്തിന്റെ പുറത്തു കാത്തുനിൽപ്പുണ്ടായിരുന്നു.
35 വർഷമായി റിയാദിലെ ദുർമയിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ലിഷ. മക്കൾ അപർണ, അഭിനവ്. മരുമകൻ വിപിൻ. കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദുർമ യൂണിറ്റ് അംഗമാണ്. മൃതദേഹം തൃശൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
സത്യൻ വേലായുധന്റെ ആകസ്മിക വിയോഗത്തിൽ കേളി മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുർമയിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ സെക്രട്ടറി അനീസ് അബൂബക്കർ, ഏരിയ കമ്മിറ്റി അംഗം സുരേഷ്, രക്ഷധികാരി സമിതി അംഗങ്ങൾ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.