Sports
ബംഗളൂരു: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ സ്കോട്ലൻഡിനെ തകർത്ത് അഫ്ഗാനിസ്ഥാൻ. ഇന്ന് നടന്ന മത്സരത്തിൽ 61 റൺസിനാണ് അഫ്ഗാനിസ്ഥാൻ വിജയിച്ചത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡ് 123 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. സ്കോട്ലൻഡിന് വേണ്ടി മൈക്കൽ ജോൺസും മാത്യൂ ക്രോസും 21 റൺസ് വീതം നേടി. ബ്രാണ്ടൻ മക്ക്മുല്ലൻ 20 റൺസെടുത്തു. മറ്റാർക്കും പിടിച്ച് നിൽക്കാനായില്ല.
അഫ്ഗാനിസ്ഥാന് വേണ്ടി അസമത്തുള്ള ഒമർസായ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സിയൗർ റഹ്മാൻ ഷെരിഫിയും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതവും മൂജീബ് ഉർ റഹ്മാനും റാഷിദ് ഖാനും ഗുൽബാദിൻ നായ്ബും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസ് എടുത്തത്. ദർവിഷ് റസൂലിയുടെയും മുഹമ്മദ് നബിയുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെയും ഇബ്രാഹിം സദ്രാന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് അഫ്ഗാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ദർവിഷ് റസൂലി 84 റൺസാണെടുത്തത്. 46 പന്തിൽ ഏഴ് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ദർവിഷിന്റെ ഇന്നിംഗ്സ്. ഇബ്രാഹിം സദ്രാൻ 36 റൺസും നബി 34 റൺസുമാണ് എടുത്തത്.
സ്കോട്ലൻഡിന് വേണ്ടി ജാക്ക് ജർവിസും മാർക്ക് വാട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രാഡ് കറി ഒരു വിക്കറ്റെടുത്തു.
Sports
ദുബായി: ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ലൻഡ് കളിക്കുമെന്ന് ഐസിസി. ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറിയതായി ഐസിസി ഔദ്യോഗികമായി സ്ഥിരീകരീച്ചു.
ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയതായി ഐസിസി കത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. ഇന്നലെ ദുബായിയില്‍ ചെയര്മാന് ജയ് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബംഗ്ലാദേശിന്റെ പിന്മാറ്റം ഐസിസി സ്ഥിരീകരിച്ചത്.
ബംഗ്ലാദേശ് പിന്മാറിയതോടെ, ഗ്രൂപ്പ് സിയിൽ അവർക്ക് പകരക്കാരായി സ്കോട്ലൻഡിനെ ഉള്‍പ്പെടുത്തി. യൂറോപ്യൻ ക്വാളിഫയറിൽ നെതർലൻഡ്സ്, ഇറ്റലി എന്നീ ടീമുകൾക്ക് പിന്നിലായിപ്പോയതിനാൽ 2026-ലെ ടി20 ലോകകപ്പിന് യോഗ്യത നേടാൻ സ്കോട്ട്ലൻഡിന് നേരത്തെ സാധിച്ചിരുന്നില്ല.
ലോകകപ്പിലെ ഗ്രൂപ്പുകളും ടീമുകളും
ഗ്രൂപ്പ് എ: ഇന്ത്യ, യു.എസ്.എ, നെതർലൻഡ്സ്, നമീബിയ, പാക്കിസ്ഥാൻ.
ഗ്രൂപ്പ് ബി: ശ്രീലങ്ക, ഓസ്ട്രേലിയ, സിംബാബ്വെ, ഒമാൻ, അയർലൻഡ്.
ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, സ്കോട്ലൻഡ്, ഇറ്റലി, നേപ്പാൾ.
ഗ്രൂപ്പ് ഡി: അഫ്ഗാനിസ്ഥാൻ, ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക, കാനഡ, യു.എ.ഇ
Sports
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനായി ബംഗ്ലാദേശ് എത്തിയില്ലെങ്കില്‍ പകരം ടീമിനെ പങ്കെടുപ്പിക്കാന്‍ നീക്കം.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026 ട്വന്റി-20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുക. രാഷ്ട്രീയ അകല്ച്ചയെത്തുടര്ന്ന് ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അറിയിച്ചിരുന്നു.
ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു. എന്നാല്‍, ഇന്നലെ ചേര്‍ന്ന ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. മുന്‍നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ത്തന്നെ നടക്കുമെന്നും ഐസിസി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.
പകരം സ്കോട്ട്ലന്‍ഡ്
ബംഗ്ലാദേശ് എത്തിയില്ലെങ്കില്‍ പകരം മറ്റൊരു ടീമിനെ ലോകകപ്പില്‍ കളിപ്പിക്കുന്നതിനെക്കുറിച്ചും ഐസിസി യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. റാങ്കിംഗ് അനുസരിച്ച് ബംഗ്ലാദേശിന്റെ പകരക്കാരായി സ്കോട്ട്ലന്‍ഡിനെ ലോകകപ്പില്‍ കളിപ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മാത്രമാണ് ഐസിസി യോഗത്തില്‍ ബംഗ്ലാദേശിനെ പിന്തുണച്ചതെന്നാണ് സൂചന.
NRI
ലണ്ടൻ: സ്കോട്ലൻഡിലെ കെയർഹോമിൽവച്ച് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി മെയിൽ നഴ്സിന് ഏഴു വർഷവും ഒന്‍പതു മാസവും തടവുശിക്ഷ വിധിച്ച് ഗ്ലാസ്കോ കോടതി. നൈജിൽ പോളിനെ (47)യാണു ശിക്ഷിച്ചത്. ജയിൽമോചിതനായശേഷം രണ്ടു വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
ഏഴു വർഷം മുമ്പ് നോർത്ത് ലനാർക് ഷയറിലെ കെയർഹോമിലായിരുന്നു സംഭവം. നൈജിൽ ഇവിടെ മാനേജരായിരുന്നു. ജോലിയിലെ ഹാജർ കുറവ് ചൂണ്ടിക്കാട്ടി ഇയാൾ 26 വയസുള്ള സഹപ്രവർത്തകയെ ഓഫീസ് മുറിയിൽ പൂട്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. മറ്റു രണ്ട് യുവതികളോടും ഇയാൾ പലതവണ മോശമായി പെരുമാറിയതായി കോടതിയിൽ തെളിവുകൾ ലഭിച്ചിരുന്നു.
2018ൽ ഇയാൾക്കെതിരേ കുറ്റം ചുമത്തി. 2019 ഡിസംബറിൽ വിചാരണ തുടങ്ങുംമുന്പ് നൈജിൽ കൊച്ചിയിലേക്കു കടന്നു. രോഗിയായ പിതാവിനെ പരിചരിക്കാനെന്ന പേരിലായിരുന്നു നാട്ടിലേക്കു മുങ്ങിയത്. ആറു വർഷത്തിനുശേഷം നൈജിലിനെ ബ്രിട്ടനിലെത്തിച്ച് വിചാരണ പൂർത്തിയാക്കിയാണ് ജയിലിലടച്ചത്.
ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് നൈജിൽ പോൾ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്റര്‍പോള്‍ നിർദേശപ്രകാരം കൊച്ചിയിൽവച്ച് നൈജിലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കി.
ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്. തുടർന്ന് ഇയാളെ ഗ്ലാസ്കോ കോടതിയിൽ ഹാജരാക്കുകയായിരുന്നു.