ലണ്ടൻ: സ്കോട്ലൻഡിലെ കെയർഹോമിൽവച്ച് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി മെയിൽ നഴ്സിന് ഏഴു വർഷവും ഒന്‍പതു മാസവും തടവുശിക്ഷ വിധിച്ച് ഗ്ലാസ്കോ കോടതി. നൈജിൽ പോളിനെ (47)യാണു ശിക്ഷിച്ചത്. ജയിൽമോചിതനായശേഷം രണ്ടു വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
ഏഴു വർഷം മുമ്പ് നോർത്ത് ലനാർക് ഷയറിലെ കെയർഹോമിലായിരുന്നു സംഭവം. നൈജിൽ ഇവിടെ മാനേജരായിരുന്നു. ജോലിയിലെ ഹാജർ കുറവ് ചൂണ്ടിക്കാട്ടി ഇയാൾ 26 വയസുള്ള സഹപ്രവർത്തകയെ ഓഫീസ് മുറിയിൽ പൂട്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. മറ്റു രണ്ട് യുവതികളോടും ഇയാൾ പലതവണ മോശമായി പെരുമാറിയതായി കോടതിയിൽ തെളിവുകൾ ലഭിച്ചിരുന്നു.
2018ൽ ഇയാൾക്കെതിരേ കുറ്റം ചുമത്തി. 2019 ഡിസംബറിൽ വിചാരണ തുടങ്ങുംമുന്പ് നൈജിൽ കൊച്ചിയിലേക്കു കടന്നു. രോഗിയായ പിതാവിനെ പരിചരിക്കാനെന്ന പേരിലായിരുന്നു നാട്ടിലേക്കു മുങ്ങിയത്. ആറു വർഷത്തിനുശേഷം നൈജിലിനെ ബ്രിട്ടനിലെത്തിച്ച് വിചാരണ പൂർത്തിയാക്കിയാണ് ജയിലിലടച്ചത്.
ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് നൈജിൽ പോൾ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്റര്‍പോള്‍ നിർദേശപ്രകാരം കൊച്ചിയിൽവച്ച് നൈജിലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കി.
ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്. തുടർന്ന് ഇയാളെ ഗ്ലാസ്കോ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Tags : malayali nurse jailed scotland sexual abuse