ബംഗുളൂരു: ഒരിടവേളയ്ക്ക് ശേഷം കർണാടകയിൽ മുഖ്യമന്ത്രി കസേരയ്ക്കായി തർക്കം തുടങ്ങുന്നുവെന്ന് സൂചന. നേതൃമാറ്റത്തെക്കുറിച്ചുള്ള പുതിയ അഭ്യൂഹങ്ങളും വാക്കുതർക്കവും തുടരുന്നതിനിടെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിക്ക് പോയി.
മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച പ്രീ-ബജറ്റ് യോഗത്തിന് നിൽക്കാതെയാണ് ശിവകുമാർ ഡൽഹിക്ക് പോയത്. ശിവകുമാറിന്റെ ജലവിതരണ വകുപ്പിന്റെയും, ബംഗുളൂരു അർബൻ ഡെവലപ്മെന്റ് വകുപ്പിന്റെയും യോഗമാണ് സിദ്ധരാമയ്യ വിളിച്ചത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിൽ ശിവകുമാർ യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നു.
അതേസമയം, വകുപ്പുകളുടെ പ്രവർത്തനം നല്ലനിലയിലാണ് പോകുന്നതെന്നും തന്റെ സാന്നിധ്യം ആവശ്യമില്ല എന്നുമാണ് ശിവകുമാറിന്റെ വിശദീകരണം. താൻ കെപിസിസി പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമാണെന്നും പറഞ്ഞ ശിവകുമാർ കോൺഗ്രസ് നേതാക്കളെയും എംപിമാരെയുമെല്ലാം കാണേണ്ടത് തന്റെ കടമയാണെന്നും കൂട്ടിച്ചേർത്തു. പിന്നാലെ തന്റെ വേദനകളും പ്രശ്നങ്ങളും തുറന്നുപറയുമെന്നും ശിവകുമാർ മുന്നറിയിപ്പ് നൽകി.