തിരുവനന്തപുരം: സ്പോർട്സ് അല്ലെങ്കിൽ സ്ഥാപനപരമായ ലൈസൻസുകൾ പോലുള്ള ആവശ്യങ്ങൾക്കായി ആയുധ ലൈസൻസ് ഉള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവയ്ക്കുന്നതിൽനിന്നു വിലക്കിക്കൊണ്ട് വനം വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് താത്കാലികമായി മരവിപ്പിക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.
ഇടുക്കി ജില്ലാ കളക്ടറുടെ ശിപാർശയും ആഭ്യന്തര വകുപ്പിന്റെ അഭിപ്രായവും കണക്കിലെടുത്തായിരുന്നു ഇപ്രകാരം ഉത്തരവു പുറപ്പെടുവിച്ചത്. എന്നാൽ ആയുധ ലൈസൻസ് അനുവദിക്കുന്ന ലൈസൻസിംഗ് അഥോറിറ്റികൾ ഇത്തരം ലൈസൻസുകളും അത് ഉപയോഗിക്കുന്നതിന്റെ സാധുതയും പരിശോധിച്ച് ഉത്തരവ്/സ്പഷ്ടീകരണം പുറപ്പെടുവിക്കേണ്ടതുണ്ട്.
ഈ വിഷയത്തിൽ വനംവന്യജീവി വകുപ്പ് ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതു നിയമാനുസൃതമാണോ എന്നും പ്രായോഗികത ഉൾപ്പെടെ ബന്ധപ്പെട്ട മറ്റു വിഷയങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാപുതിയ ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി നിർദേശം നൽകിയത്.
ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്ക് അനുമതി നൽകിയിരുന്നുവെങ്കിലും ലൈസൻസ്ഡ് ഷൂട്ടർമാരുടെ ലഭ്യതക്കുറവ് മൂലം കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള നടപടികൾ കാര്യമായി നടക്കുന്നില്ല എന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പരാതി ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ വനം ഡിവിഷനുകൾക്ക് കീഴിലുമുള്ള പഞ്ചായത്തുകളിൽ കൂടുതൽ ലൈസൻസ്ഡ് ഷൂട്ടർമാരെ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം വനം മന്ത്രി ചീഫ് വൈൽഡ് ലൈഫ് വാർഡ് നിർദേശം നൽകിയിരുന്നു.