കാബൂൾ: കനത്ത മഴയും മഞ്ഞുവീഴ്ചയും തുടർന്ന് അഫ്ഗാനിസ്ഥാനിൽ 61പേർ മരിച്ചു. 110പേർക്ക് പരിക്കേറ്റു. നിരവധി പ്രവിശ്യകളിലെ പ്രധാന റോഡുകളിൽ വൈദ്യുതിയും തടസപ്പെട്ടു.
മേൽക്കൂര തകർന്നും ഹിമപാതങ്ങൾ ഉണ്ടായുമാണ് കൂടുതൽ മരണങ്ങളും സംഭവിച്ചത്. മധ്യ, വടക്കൻ പ്രവിശ്യകളിലാണ് കൂടുതൽ മരണങ്ങളും സംഭവിച്ചതെന്ന് അഫ്ഗാനിസ്ഥാന്റെ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
458 വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നുവെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. മഞ്ഞുമൂടിയ റോഡുകളിലൂടെ അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
കാണ്ഡഹാറിൽ ബുധനാഴ്ചയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും വീടിന്റെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾ മരിച്ചു.
അഫ്ഗാനിസ്ഥാനിലെ പ്രധാന റോഡുകളിലൊന്നായ സലാംഗ് ഹൈവേ അടച്ചിട്ടതായി പർവാൻ പ്രവിശ്യയിലെ അധികൃതർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യകളുമായുള്ള സുപ്രധാന ബന്ധമാണ് ഈ ഹൈവേ.
മധ്യ ബാമിയാൻ പ്രവിശ്യയിലെ ഒരു പർവതനിരയിൽ കുടുങ്ങിയ യാത്രക്കാർക്ക് രക്ഷാപ്രവർത്തകർ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. ഉസ്ബെക്കിസ്ഥാനിൽ നിന്ന് വൈദ്യുതി എത്തിക്കുന്ന ട്രാൻസ്മിഷൻ ലൈനിനും കേടുപാടുകൾ സംഭവിച്ചു.
കനത്ത മഞ്ഞുവീഴ്ചയും മഴയും കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കന്നുകാലികൾ കൊല്ലപ്പെടുകയും കടകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.