നാടിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി തിരുവിതാംകൂർ ഭരിച്ച മഹാരാജാക്കന്മാർ നടത്തിയിരുന്ന മുറജപത്തിന്റെ പുണ്യത്തിലാണ് ഇപ്പോൾ അനന്തപുരി.
തിരുവിതാംകൂറിന്റെ രാജഭരണ പാരമ്പര്യത്തിന്റെ, ചരിത്രത്തിന്റെ തുടർച്ച എന്ന പോലെ ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടന്നു വരുന്ന മുറജപ - ലക്ഷദീപ ചടങ്ങിന് ഇക്കഴിഞ്ഞ നവംബർ 20 നാണ് തുടക്കം കുറിച്ചത്. 56 ദിവസം നീണ്ട് നില്ക്കുന്ന മുറജപത്തിനു ശേഷം 2026 ജനുവരി 14 നു ലക്ഷം ദീപങ്ങളിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ജ്വലിച്ചു നിൽക്കുന്ന ലക്ഷദീപം നടക്കും.
നൂറുകണക്കിന് ഓതിക്കന്മാർ ( വേദപണ്ഡിതരായ നമ്പൂതിരിമാർ ) ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്ന് വേദങ്ങൾ മുറപ്രകാരം പാരായണം ചെയ്യുന്നതാണ് മുറജപം. എട്ട് ദിവസങ്ങൾ വീതം നീളുന്ന ഏഴു മുറകൾ ആയിട്ടാണ് മുറജപം നടക്കുന്നത്. ഓരോ എട്ടാം ദിവസവും മുറശിവേലിയും നടക്കും. വേദപാരായണത്തോടൊപ്പം ക്ഷേത്രത്തിൽ നടക്കുന്ന വിഷ്ണു സഹസ്രനാമ ജപവും ഏറെ പ്രധാനമാണ്.
നാടിന്റെ ശ്രേയസിനും പ്രജകളുടെ ക്ഷേമത്തിനും വേണ്ടിയാണ് വേദമന്ത്രോച്ചാര ണങ്ങൾ എന്ന് വിശ്വാസം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ പത്മതീർഥ കുളത്തിലാണ് ജലജപം നടക്കുന്നത്. പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽനിന്നു രാജ്യത്തെ രക്ഷിക്കുവാൻ ആണ് ജലജപം നടത്തുന്നത് എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്.
അനിഴം തിരുനാൾ മാർത്താണ്ഡവർമ (1706 -1758) മഹാരാജാവ് തുടക്കം കുറിച്ചതാണ് മുറജപം എന്ന് ചരിത്ര പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാർത്താണ്ഡവർമ വലിയൊരു യുദ്ധ തന്ത്രജ്ഞനുമായിരുന്നു.
ആഭ്യന്തര കലഹങ്ങളെ അടിച്ചമർത്തുകയും യുദ്ധത്തിലൂടെ രാജ്യം വികസിപ്പിക്കുകയും ചെയ്ത മഹാരാജാവ് പാപപ്രായശ്ചിത്തമായും മുറജപത്തെ കണ്ടിരുന്നു. ആയിരക്കണക്കിന് ആളുകൾ കൊലചെയ്യപ്പെടുകയും നിരവധി പേർ അനാഥരാവുകയും ചെയ്ത യുദ്ധങ്ങൾക്കുള്ള പാപ പ്രായശ്ചിത്തം... തിരുവിതാംകൂർ രാജ്യം ശ്രീപത്മനാഭനു തൃപ്പടിദാനമായി സമർപ്പിച്ച മാർത്താണ്ഡവർമ മഹാരാജാവിന്റെ മറ്റൊരു സമർപ്പണം ആയും മുറജപത്തെ കണക്കാക്കാം.
വൻ ഒരുക്കങ്ങളോടെയും ആഡംബരത്തോടെയും ആണ് രാജഭരണകാലത്ത് മുറജപം നടന്നിരുന്നത്. മുറജപം തുടങ്ങുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ പൂജയ്ക്കും ഭക്ഷണത്തിനും ആവശ്യമുള്ള പൂക്കളും അരിയും പഴക്കുലകളും മറ്റും വിളയിക്കുവാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു.
ആയിരക്കണക്കിന് നമ്പൂതിരിമാരും പരികർമികളും പങ്കെടുക്കുന്ന ചടങ്ങ് ആയിരുന്നതിനാൽ തന്നെ വൻ സജ്ജീകരണങ്ങളാണ് അവരുടെ താമസം, ഭക്ഷണം തുടങ്ങിയവയ്ക്കായി നാട്ടിൽ ഒരുക്കിയിരുന്നത്. തിരുവനന്തപുരം നഗരം മുഴുവൻ മുറജപക്കാരായ നമ്പൂതിരിമാരെ കൊണ്ടും മന്ത്രോച്ചാരണങ്ങൾ കൊണ്ടും നിറഞ്ഞിരുന്നുവത്രേ!
മുറജപത്തിന് മുൻപ് പത്മതീർഥം ഉൾപ്പെടെ നാടെങ്ങും ഉള്ള കുളങ്ങൾ വൃത്തിയാക്കും. ക്ഷേത്രത്തിനുള്ളിലും പുറത്തും പൂജാമണ്ഡപങ്ങളും പന്തലുകളും കെട്ടിയുയർത്തുകയും ചെയ്തിരുന്നു. ഇത്തരം തയാറെടുപ്പുകൾക്കുള്ള ചുമതല നിർവഹിച്ചിരുന്നത് അന്നത്തെ പാർവതീയാർമാർ ആയിരുന്നു. (ഇന്നത്തെ വില്ലേജ് ഓഫീസർ)
തിരുനാവായി, തൃശൂർ എന്നീ വടക്കൻ പ്രദേശങ്ങളിലെ വാധ്യാന്മാരെ മുറജപത്തിന് മേൽനോട്ടം നൽകുന്നതിനായി ക്ഷണിക്കാൻ പ്രത്യേക കൊട്ടാര ദൂതന്മാരെ അയച്ചിരുന്നതായും രേഖകളിൽ ഉണ്ട്. അഴ്വാഞ്ചേരി തമ്പ്രാക്കളുടെ അനുഗ്രഹവും വാങ്ങിയിരുന്നു.