ശ്രീനഗർ: ജമ്മുകാഷ്മീരിൽ നിയന്ത്രണ രേഖയിൽ പാക് ഡ്രോണുകൾ വീണ്ടും കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് രണ്ട് പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കണ്ടെത്തിയത്.
രജൗരി സെക്ടറിലെ ദുംഗാല-നബ്ല മേഖലയിൽ ഡ്രോണുകൾ കണ്ടെത്തിയതിന് പിന്നാലെ സൈന്യം അവയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്ന് ഡ്രോണുകൾ തിരികെ പോയി. നിലവിൽ ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്.
സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാക്കിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി മണിക്കൂറുകൾ പിന്നിടുമ്പോഴാണ് അതിർത്തി പ്രദേശങ്ങളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കത്വ ജില്ലയിലെ ബില്ലവാർ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടരുകയാണ്.
ജെയ്ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെയുള്ള ഭീകരർ ഈ വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശം വളഞ്ഞ സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.