കോട്ടയം: പെരുകിവരുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാരമാവശ്യപ്പെട്ട് കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ നടന്നുവരുന്ന കര്‍ഷക സ്വരാജ് സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് ഈരാറ്റുപേട്ടയിലും അനിശ്ചിതകാല ഉപവാസം നടത്തും.
നാളെ മുതല്‍ ഈരാറ്റുപേട്ട സത്യഗ്രഹപന്തലില്‍ കര്‍ഷക സ്വരാജ് സത്യഗ്രഹ സംഘാടക സമിതി ചെയര്മാന് സണ്ണി പൈകട അനിശ്ചിതകാല നിരാഹാര സത്യഗ്രഹമാരംഭിക്കും. അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിനു മുന്നോടിയായി വെള്ളരിക്കുണ്ടിലെ സത്യഗ്രഹ പന്തലില്‍നിന്ന് ഇന്ന് സമരപ്രവര്‍ത്തകരോടൊപ്പം പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തിലെ ഗാന്ധിമാവിന്റെ ചുവട്ടില്‍ സ്വാതന്ത്ര്യസമരസേനാനി വി.പി. അപ്പുക്കുട്ടന്റെ സാന്നിധ്യത്തില്‍ സത്യഗ്രഹ പ്രതിജ്ഞയെടുത്തും പയ്യന്നൂരിലെ സ്വാതന്ത്ര്യസമര സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയുമാണ് സണ്ണി പൈകട കോട്ടയത്തേക്ക് യാത്ര തിരിക്കുക.
നാളെ രാവിലെ പത്തിനു കോട്ടയം തിരുനക്കരയില്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം ഈരാറ്റുപേട്ടയിലേക്ക് സത്യഗ്രഹയാത്ര ആരംഭിക്കും. സത്യഗ്രഹയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭാ ചെയര്മാൻ എം.പി. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ഏറ്റുമാനൂര്‍, കിടങ്ങൂര്‍, പാലാ, ഭരണങ്ങാനം തുടങ്ങിയ സ്ഥലങ്ങളില്‍ വിശദീകരണയോഗങ്ങള്‍ നടക്കും. കെ.വി. ബിജു, പി.ടി. ജോണ്‍, ജോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം നാലിന് ഈരാറ്റുപേട്ടയില്‍ സത്യഗ്രഹപ്പന്തലില്‍ എത്തിച്ചേർന്ന് അനിശ്ചിതകാല ഉപവാസമാരംഭിക്കും. സണ്ണി പൈകടയെ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സത്യഗ്രഹ ഹാരമണിയിക്കും.
പത്രസമ്മേളനത്തില്‍ ജോണ്‍ ജോസഫ്, ജോര്‍ജുകുട്ടി കടപ്ലാക്കല്‍, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേല്‍, വി.എം. അബ്ദുള്ളാഖാന്‍ എന്നിവര്‍ പങ്കെടുത്തു.