വാഷിംഗ്ടണ്: ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാറിന് അന്തിമ രൂപം നൽകുന്നതിനായി വാഷിംഗ്ടണിൽ നിശ്ചയിച്ചിരുന്ന മുഖ്യ ചർച്ചാപ്രതിനിധികളുടെ യോഗം മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാണിജ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ദർപ്പൺ ജയിനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ നികുതി യുഎസ് സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണു യോഗം മാറ്റിവച്ചതെന്നാണ് കരുതുന്നത്.
15 ശതമാനം അധിക തീരുവ കൂടി യുഎസ് സുപ്രീംകോടതി വിധിയെത്തുടർന്ന് ട്രംപ് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങൾ സാമ്പത്തികമായി എങ്ങനെയൊക്കെ ബാധിക്കുമെന്ന് വ്യക്തമല്ല.
ഇന്ത്യ-യുഎസ് വ്യാപാരക്കരാറുമായി ബന്ധപ്പെട്ട് ഇന്ത്യൻ ചർച്ചാസംഘം യുഎസ് സന്ദർശിക്കുന്ന കാര്യത്തിൽ, ഏറ്റവും പുതിയ സംഭവവികാസങ്ങളും അവയുടെ പ്രത്യാഘാതങ്ങളും വിലയിരുത്താൻ ഇരുപക്ഷത്തിനും സമയം ലഭിച്ചതിനുശേഷം മാത്രം ഇന്ത്യൻ ചീഫ് നെഗോഷ്യേറ്ററുടെയും സംഘത്തിന്റെ സന്ദർശനം മതിയെന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും. ഇരുപക്ഷത്തിനും സൗകര്യപ്രദമായ മറ്റൊരു തീയതിയിലേക്ക് ചർച്ച മാറ്റിവയ്ക്കും. ഇന്നു മുതൽ ആരംഭിക്കുന്ന മൂന്നു ദിവസത്തെ ചർച്ചകൾക്കായി ഇന്ത്യൻ സംഘം തയാറെടുത്തിരുന്നത്.
ശനിയാഴ്ച, എല്ലാ രാജ്യങ്ങളുടെയും തീരുവ ഒരു ദിവസം മുന്പ് പ്രഖ്യാപിച്ച 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നാളെ മുതൽ 150 ദിവസത്തേക്കാണ് ഇത് നടപ്പിൽ വരുന്നത്. ട്രംപിന്റെ രണ്ടാം ഭരണകാലത്തെ പ്രധാന സാന്പത്തിക അജണ്ടയ്ക്ക് വലിയ തിരിച്ചടിയായി, ലോകരാജ്യങ്ങൾക്കു മേൽ ട്രംപ് ചുമത്തിയ തീരുവകൾ നിയമവിരുദ്ധമാണെന്നും 1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) ഉപയോഗിച്ച് വ്യാപകമായ തീരുവകൾ ഏർപ്പെടുത്തിയതിലൂടെ പ്രസിഡന്റ് തന്റെ അധികാരം ലംഘിച്ചുവെന്നും യുഎസ് സുപ്രീംകോടതി വിധിച്ചു.
2025 ഓഗസ്റ്റിൽ ഇന്ത്യക്ക് മേൽ 25 ശതമാനം പകരം തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. പിന്നീട്, ഇന്ത്യ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി. ഇത് ഇന്ത്യയുടെ മൊത്തം തീരുവകൾ 50 ശതമാനമാക്കി. ഈ മാസം ആദ്യം ഇന്ത്യയും യുഎസും ഒരു ഇടക്കാല വ്യാപാര കരാർ അന്തിമമാക്കുന്നതിനുള്ള ഒരു ധാരണയിലെത്തി. ഇതനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ വാഷിംഗ്ടണ് 18 ശതമാനമായി കുറയ്ക്കും. ഇപ്പോൾ, ശിക്ഷാപരമായ 25 ശതമാനം നീക്കം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന 25 ശതമാനം നിലവിലുണ്ട്.
സുപ്രീം കോടതി വിധിക്കു പിന്നാലെ ട്രംപ് വ്യാപാര തീരുവകൾ വീണ്ടും 15 ശതമാനമായി ഉയർത്തുന്നതായി പ്രഖ്യാപിച്ചു. ഈ തീരുവ പ്രാബല്യത്തിൽ വരുകയാണെങ്കിൽ, നിലവിലുള്ള മോസ്റ്റ് ഫേവേഡ് നേഷൻ (എംഎഫ്എൻ) അല്ലെങ്കിൽ യുഎസിലെ ഇറക്കുമതി തീരുവയ്ക്ക് പുറമേയായിരിക്കും. ഉദാഹരണത്തിന്, ഒരു ഉത്പന്നത്തിന് 5 ശതമാനം എംഎഫ്എൻ തീരുവ ഉണ്ടെങ്കിൽ, 15 ശതമാനം അധിക തീരുവ കൂടി ചേർത്ത് 20 ശതമാനമായി മാറും. നേരത്തേ, ഇത് അഞ്ചു ശതമാനത്തോടൊപ്പം 25 ശതമാനം അധിക നികുതി കൂടി ചേർന്ന് 30 ശതമാനമായിരുന്നു.
150 ദിവസത്തെ കാലയളവിനുശേഷം ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ യുഎസ് താരിഫ് എന്തായിരിക്കുമെന്ന് വ്യക്തതയില്ല.
ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിൽ ഒപ്പുവയ്ക്കുന്നതിനും നടപ്പിലാക്കുന്നതിനും നിലവിലുള്ള ധാരണപത്രം ഒരു നിയമപരമായ രേഖയാക്കി മാറ്റേണ്ടതുണ്ട്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള നിയമരേഖ അന്തിമമാക്കുന്നതിന്, ഇന്ത്യൻ സംഘം ഇന്നു മുതൽ 26 വരെ വാഷിംഗ്ടണിൽ യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
കരാർ മാർച്ചിൽ ഒപ്പുവയ്ക്കാനും ഏപ്രിലിൽ നടപ്പിലാക്കാനും സാധ്യതയുണ്ടെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു.