കോഴിക്കോട് എരഞ്ഞിപ്പാലത്ത് ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തിയ സ്കൂട്ടർ യാത്രികനെ ചങ്കൂറ്റത്തോടെ നേരിട്ട ഒരമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
തിരക്കേറിയ സിഗ്നലിൽ കാത്തുനിൽക്കാൻ മടിച്ച് കാൽനടയാത്രക്കാർക്കായി നീക്കിവെച്ചിട്ടുള്ള ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചു കയറ്റാൻ ശ്രമിച്ച മധ്യവയസ്കനെയാണ് ഈ അമ്മ ഒറ്റയ്ക്ക് തടഞ്ഞത്.
റോഡിലെ ഗതാഗതക്കുരുക്ക് മറികടക്കാൻ നടപ്പാത കൈയേറിയ സ്കൂട്ടർ യാത്രക്കാരന്റെ മുന്നിൽ വഴികൊടുക്കാതെ ഉറച്ചുനിന്ന ഇവർ, താൻ മാറില്ലെന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു. സ്കൂട്ടർ മുന്നോട്ട് എടുക്കാൻ ശ്രമിച്ചിട്ടും ഒരടി പോലും പിന്നോട്ട് മാറാൻ അവർ തയ്യാറായില്ല.
ഇതോടെ വാക്കുതർക്കമായിട്ടും യാത്രക്കാരൻ പിന്മാറാൻ കൂട്ടാക്കാതെ വന്നതോടെ, തന്റെ ബാഗിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്ത് നിയമലംഘനം ക്യാമറയിൽ പകർത്താൻ അവർ തീരുമാനിച്ചു.
ദൃശ്യങ്ങൾ പകർത്തി നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് ബോധ്യപ്പെട്ടതോടെ ഒടുവിൽ സ്കൂട്ടർ യാത്രികൻ പരാജയം സമ്മതിച്ച് വാഹനം പിന്നോട്ട് എടുത്ത് റോഡിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
'അഫ്ലൂ സ്റ്റോറീസ്' എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവന്ന ഈ വീഡിയോ, വിജയ് ചിത്രം ബിഗിലിലെ 'സിങ്കപ്പെണ്ണേ' എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് പ്രചരിക്കുന്നത്.
വീഡിയോയുടെ അവസാന നിമിഷങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്ന ആൾക്ക് നേരെ തമ്പ്സ് അപ് കാണിച്ച് പുഞ്ചിരിയോടെ നടന്നുനീങ്ങുന്ന അമ്മയുടെ ആത്മവിശ്വാസം സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
പ്രായമായവരും കുട്ടികളും ഉപയോഗിക്കുന്ന ഫുട്പാത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് നിത്യസംഭവമായിട്ടും അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്ന പരാതി ശക്തമാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരിയായ ഒരമ്മയുടെ ഈ ധീരമായ ഇടപെടൽ ശ്രദ്ധേയമാകുന്നത്.
"ഇതൊരു റിട്ടയേർഡ് ടീച്ചർ ആയിരിക്കും", "ഫോൺ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇവർ കാണിച്ചുതന്നു", "കേരളത്തെ ഇത്തരം നിയമലംഘകരിലേക്ക് വിട്ടുകൊടുക്കരുത്" എന്നിങ്ങനെ പോകുന്ന കമന്റുകൾ ഈ അമ്മയ്ക്ക് ലഭിക്കുന്ന പിന്തുണയുടെ തെളിവാണ്.
നിയമം ലംഘിക്കുന്നവർക്ക് ഒരു താക്കീതായും പ്രതികരിക്കാൻ മടിക്കുന്നവർക്ക് ഒരു പ്രചോദനമായും മാറിയിരിക്കുകയാണ് ഈ 'സിങ്കപ്പെണ്ണ്'.