ഗുജറാത്തിലെ വാപിയിൽ നടന്ന അതിദാരുണമായ ഒരു റോഡപകടത്തിന്റെ വാർത്താദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്.
ചാല മുക്താനന്ദ് മാർഗിൽ ജനുവരി 30-ന് വൈകുന്നേരം നടന്ന സംഭവത്തിൽ ഒരു പിഞ്ചുകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ബൈക്കിടിച്ചു വീണത്.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ആദ്യം അമ്മയുടെ കൈപിടിച്ചു നടന്നിരുന്ന കുട്ടി അപ്രതീക്ഷിതമായി പിടിവിടുവിച്ച് മറുഭാഗത്തേക്ക് ഓടുകയായിരുന്നു.
ഈ സമയം ഇതുവഴി വന്ന മോട്ടോർ സൈക്കിൾ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തേക്ക് കുട്ടി തെറിച്ചുവീഴുകയും ചെയ്തു.
നിമിഷങ്ങൾക്കുള്ളിൽ തന്നെ അമ്മയും നാട്ടുകാരും ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമാണെന്നാണ് വിവരം.
ഈ അപകടത്തിന്റെ വീഡിയോ പുറത്തുവന്നതോടെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. തിരക്കേറിയ റോഡുകളിൽ കുട്ടികളുടെ കൈ മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലരും പ്രതികരിച്ചു.
കുട്ടിയെ ഓടാൻ അനുവദിച്ച അമ്മയുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, സാധാരണ വേഗതയിൽ വന്ന ബൈക്ക് യാത്രക്കാരൻ ഇത്തരം സാഹചര്യങ്ങളിൽ അനാവശ്യമായി ക്രൂശിക്കപ്പെടുമെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു.
സമാനമായ അനുഭവങ്ങൾ പങ്കുവെച്ച പല മാതാപിതാക്കളും പറയുന്നത്, കുട്ടികൾ എത്ര വാശിപിടിച്ചാലും അപകടസാധ്യതയുള്ള ഇടങ്ങളിൽ അവരുടെ കൈ വിടരുതെന്നാണ്.
നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി നാട് പ്രാർഥനയോടെ കാത്തിരിക്കുകയാണ്.
Tags : RoadSafety ChildSafety ParentingAlert SafetyFirst TrafficAwareness