District News
ഏറ്റുമാനൂർ: ശബരിമല തീർഥാടന കാലം ആരംഭിക്കുന്നതിനു മുമ്പ് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഭക്തർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂരിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രമീകരണങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുകൾക്ക് മന്ത്രി നിർദേശങ്ങൾ നൽകി. കോട്ടയം മെഡിക്കൽ കോളജിന്റെ ഏറ്റൂമാനൂര് എക്സ്റ്റൻഷൻ കൗണ്ടറിൽ സീസൺ ആരംഭിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകുന്നേരവും തുറന്നു പ്രവര്‍ത്തിക്കണം. തിരക്കനുസരിച്ച് ഏറ്റുമാനൂരിൽനിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി കൂടുതൽ സര്‍വീസുകള്‍ നടത്തണം.
ക്ഷേത്രപരിസരത്തും ടൗണിലും കൂടുതൽ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. അടുത്തയാഴ്ച മുതൽ ഇവ പ്രവര്‍ത്തനക്ഷമമാകും. വടക്കേ ഗോപുര നടയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
തീർഥാടന കാലത്ത് ഏറ്റുമാനൂർ ഇടത്താവളത്തിൽ ഒരുക്കുന്ന സൗകര്യങ്ങൾ വിവിധ വകുപ്പു മേധാവികൾ വിശദീകരിച്ചു. ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. ഇത്തവണയും 70 പോലീസുകാരെ ഏറ്റുമാനൂരിൽ ഡ്യൂട്ടിക്ക് നിയോഗിക്കും. പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും.
എക്സൈസിന്റെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്തെ കടകളിൽ പ്രത്യേക പരിശോധന നടത്തും. എക്സൈസ് റേഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഉണ്ടാകും. ആരോഗ്യ വകുപ്പിനു കീഴില്‍ ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കും. 24 മണിക്കൂറും ആംബുലൻസ് സേവനം ഉറപ്പുവരുത്തും.
കെഎസ്ആർടിസി കോട്ടയത്തുനിന്നുള്ള പമ്പ സർവീസിനായി ആദ്യ ഘട്ടത്തിൽ 50 ബസുകളും പിന്നീട് 20 ബസുകളും അധികമായി അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദീപാരാധനയ്ക്കുശേഷം ഏറ്റുമാനൂർ ക്ഷേത്ര പരിസരത്തുനിന്ന് പമ്പ സർവീസ് ഉണ്ടാകും.
24 മണിക്കൂറും പ്രവർത്തിക്കുന്ന അഗ്നിരക്ഷാ യൂണിറ്റ് ക്ഷേത്രപരിസരത്ത് ഉണ്ടാകും. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷണശാലകളിൽ നിരന്തരമായി പരിശോധന നടത്തും. വകുപ്പിന്റെ മൊബൈൽ ലാബും പ്രവർത്തിക്കും.
പൊതു വിതരണ വകുപ്പ് ഇടത്താവളങ്ങളിൽ 10 രൂപയ്ക്ക് കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗര ശുചീകരണത്തിന് നഗരസഭ കൂടതൽ താത്കാലിക ജീവനക്കാരെ നിയമിച്ചു. തെരുവു വിളക്കുകൾ എല്ലാം കത്തുന്നുവെന്ന് ഉറപ്പാക്കും.
ഏറ്റുമാനൂര്‍ ശ്രീകൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, നഗരസഭാധ്യക്ഷ ലൗലി ജോർജ്, എഡിഎം എസ്. ശ്രീജിത്ത്, ആർഡിഒ ജിനു പുന്നൂസ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, കാഞ്ഞിരപ്പള്ളി തഹസീൽദാർ എ.എം. ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. ശനിയാഴ്ച പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീർഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സർക്കാരും ദേവസ്വം ബോർഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്ചപ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം.
ആദ്യം രജിസ്റ്റർ ചെയ്ത 3,000 പേർക്കാണ് പ്രവേശനം. തിങ്കളാഴ്ച വരെ 4,864 പേർ രജിസ്റ്റർ ചെയ്തു. മത, സാമുദായിക, സാംസ്കാരിക രംഗത്തുള്ള 500 പേർക്കും പ്രവേശനമുണ്ടാകും.
മൂന്ന് വേദികളിലായി ഒരേ സമയം വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ടുകൾ, ശബരിമലയിലെ തിരക്ക് ക്രമീകരണവും മുന്നൊരുക്കങ്ങളും ഇവയാണ് വിഷയം.
പമ്പാ തീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റർ പ്ലാനിനെ കുറിച്ചുള്ള ചർച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തർക്കുള്ള ക്ഷേമ പ്രവർത്തനം തുടങ്ങിയവ ചർച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റർ പ്ലാനിലുള്ളത്.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 1,000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ 146 കോടി രൂപയുടെ വികസനം നടക്കുന്നു.
ആത്മീയ ടൂറിസം സർക്യൂട്ടാണ് രണ്ടാമത്തെ വിഷയം. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ശബരിലയുടെ തിരക്ക് നിയന്ത്രണവും സജീകരണവുമാണ് മൂന്നാമത്തെ വിഷയം. ഭക്തർക്ക് സുഗമമായ രീതിയിൽ ദർശനം ഉറപ്പാക്കും.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തരുടെ അഭിപ്രായം ശേഖരിക്കും. ഇതിനായി ചോദ്യാവലി പ്രതിനിധികൾക്ക് നൽകും. തീർഥാടകരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണും. സെഷനുകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിക്കാൻ കമ്മിറ്റിയെ നിയമിക്കും.
കമ്മിറ്റി നൽകുന്ന നിർദേശങ്ങളിൽ ഊന്നിയാകും തുടർ വികസനം. ശബരിമല വിമാനത്താവളം, റെയിൽവേ അടക്കം വൈകാതെ പൂർത്തിയാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേത്രത്തിന്റെ പ്രശസ്തി ഉയർത്തുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.