വടക്കഞ്ചേരി: ടൗണിൽ ബസുകൾക്കുള്ള നിയന്ത്രണം നാളെമുതൽ ശക്തമാക്കാൻ പി.പി. സുമോദ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ബന്ധപ്പെട്ട അധികൃതരുടെ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിനടുത്ത് മെയിൻറോഡിൽ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികരായ യുവതികൾക്കു സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്നാണ് നിലവിലുള്ള സംവിധാനം കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചത്. പാലക്കാടുനിന്നും തൃശൂരിലേക്കുപോകുന്ന സ്വകാര്യ, കെഎസ്ആർടിസി ബസുകൾ രാവിലെ എട്ടുവരെ മാത്രമേ ടൗണിൽ പ്രവേശിക്കുവാൻ അനുവദിക്കൂ. അതിനുശേഷം നിലവിലെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനപ്രകാരം ചെറുപുഷ്പം സ്റ്റോപ്പിൽനിന്നും റോയൽ ജംഗ്ഷൻവഴി തങ്കം ജംഗ്ഷനിലെത്തി അവിടെനിന്നും സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ തങ്കം ജംഗ്ഷൻ വഴിതന്നെ തൃശൂരിലേക്കുപോകണം.
തീരുമാനങ്ങൾ ലംഘിക്കപ്പെടുന്ന ബസുടമകളിൽ നിന്നും ഫൈൻ ഈടാക്കി കർശനടപടികൾ സ്വീകരിക്കുമെന്നു യോഗത്തിൽ പോലീസ് അറിയിച്ചു. കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും കണ്ണമ്പ്ര പുതുക്കോട് ഭാഗത്തേക്കുപോകുന്ന സ്വകാര്യ ബസുകളും റസ്റ്റ്ഹൗസിനു മുൻവശത്തുനിർത്തി യാത്രക്കാരെ കയറ്റുന്നതും നിരോധിച്ചു. അപകട സാധ്യത കണക്കിലെടുത്താണിത്.
ദേശീയപാത ഇരട്ടക്കുളം ജംഗ്ഷനിൽ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു മോട്ടോർവാഹന വകുപ്പ് യോഗത്തിൽ അറിയിച്ചു.
അത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ടൗണിലെ ഗതാഗത കുരുക്ക് സംബന്ധിച്ച വിഷയം ജില്ലാ വികസന സമിതി യോഗത്തിൽ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നു പി.പി. സുമോദ് എംഎൽഎ പറഞ്ഞു.എസ്ഐ സനീഷ്, ആലത്തൂർ ജോയിന്റ് ആർടിഒ ഓഫീസിലെ എഎംവിഐ ജിജോ , പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി, കെഎസ്ആർടിസി വടക്കഞ്ചേരി ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ് ഷമ്മി ഗഫൂർ എന്നിവർ പങ്കെടുത്തു.