തൃശൂർ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവോ ഭാര്യ കമല നെഹ്റുവോ കൈപ്പത്തിചിഹ്നത്തിൽ മത്സരിച്ചിട്ടില്ലെങ്കിലും ഈ തദ്ദേശതെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽനിന്നൊരു നെഹ്റുവിന്റെ ഭാര്യ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നുണ്ട്.
തൃശൂർ ജില്ലയിലെ വേളൂക്കര പഞ്ചായത്ത് ആറാം വാർഡിലാണ് കോൺഗ്രസ് സ്ഥാനാർഥിയായ വിദ്യ നെഹ്റു (46) മത്സരിക്കുന്നത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ബിബിൻ തുടിയത്തായിരുന്നു പഞ്ചായത്തംഗം. വനിതാ വാർഡ് ആയതോടെ ബിബിൻ അഞ്ചാംവാർഡിലേക്കു മാറി. ഇതോടെയാണ് വിദ്യ നെഹ്റുവിനു നിയോഗം വന്നത്.
ശ്രീലങ്കയിലും സൗദിയിലും ഇന്ത്യൻ എംബസിയിൽ ജോലിക്കാരനായിരുന്ന അവിട്ടത്തൂർ മാളിയേക്കൽ സുബ്രഹ്മണ്യൻ രാജ്യസ്നേഹിയും തികഞ്ഞ കോൺഗ്രസുകാരനുമായിരുന്നു.
മക്കൾക്കു സ്വാതന്ത്ര്യസമരസേനാനികളായ തന്റെ പ്രിയ കോൺഗ്രസ് നേതാക്കളുടെ പേരുനൽകണമെന്ന ആഗ്രഹത്തിനു പ്രിയതമ രമണി പൂർണസമ്മതം മൂളിയതോടെയാണ് നാലു മക്കളിലെ രണ്ടാൺമക്കൾക്കും അത്തരം പേരുവന്നത്. മൂത്തവൻ ഗാന്ധി, രണ്ടാമൻ നെഹ്റു.
അറുപതാംവയസിൽ റിട്ടയർ ചെയ്ത് സൗദിയിൽനിന്നു നാട്ടിലേക്കു പോരാനിരിക്കേയാണ് അപ്രതീക്ഷിതമായി അമേരിക്കൻ എംബസിയിൽ സുബ്രഹ്മണ്യനു ജോലി ലഭിച്ചത്. നിയമന ഉത്തരവ് കൈയിൽ കിട്ടിയ ആനന്ദത്തിനിടെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം.
മക്കളിൽ ഇളയവൻ നെഹ്റുവിന്റെ ഭാര്യയാണ് സ്ഥാനാർഥി വിദ്യ നെഹ്റു. കൊടുങ്ങല്ലൂർ സ്വദേശിനിയായ വിദ്യയുടെ അച്ഛൻ പരേതനായ വിശ്വംഭരനും കോൺഗ്രസുകാരനായിരുന്നു.
അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനുസമീപം താമസിക്കുന്ന നെഹ്റു ദീർഘകാലം പ്രവാസിയായിരുന്നെങ്കിലും ഇപ്പോൾ പശു ഫാം നടത്തുകയാണ്. വിദ്യ എസ്എൻഡിപി വനിതാവിഭാഗം കൺവീനറാണ്. മക്കൾ: ആദിത്യൻ (ഗൾഫ്), അവിനാശ് ( വിദ്യാർഥി, ബംഗളൂരു).