Kerala
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പു നടക്കുന്നത്. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.
ആദ്യഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിൽ 8,310 സ്ഥാനാർഥികൾ മത്സരിക്കുന്നു. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാർഥികളും ഏഴു ജില്ലാ പഞ്ചായത്തുകളിൽ 164 പേരും മത്സരിക്കുന്നു. 39 മുനിസിപ്പാലിറ്റികളിൽ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിലായി 233 പേരും മത്സരരംഗത്തുണ്ട്.
മൂന്നു മുന്നണികൾക്കും അതീവ നിർണായകമായ തെരഞ്ഞെടുപ്പ് അഞ്ചു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമായാണ് മുന്നണികൾ കണക്കു കൂട്ടുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി സാമൂഹ്യക്ഷേമപെൻഷൻ വർധന ഉൾപ്പെടെയുള്ള ക്ഷേമനടപടികൾ പ്രഖ്യാപിച്ചു കൊണ്ടും പ്രചാരണരംഗത്ത് വികസന പ്രവർത്തനങ്ങൾ എണ്ണിറഞ്ഞുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ശബരിമല സ്വർണമോഷണം തെരഞ്ഞെടുപ്പു വിഷയമായി യുഡിഎഫ് ഉയർത്തിക്കാട്ടിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന പരാതിയും പോലീസ് നടപടികളുമായിരുന്നു എൽഡിഎഫിന്റെ പ്രതിരോധം. വികസനരംഗത്തെ മുരടിപ്പും യുഡിഎഫ് ഉയർത്തിക്കാട്ടി. ശബരിമല വിഷയത്തിൽ ബിജെപി വലിയ ആവേശം കാട്ടിയില്ല.
പേരുദോഷം വരാതിരിക്കാൻ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു എന്നു മാത്രം. ശബരിമല കത്തിച്ചാൽ അതിന്റെ പ്രയോജനം യുഡിഎഫിനു പോകുമോ എന്ന ആശങ്കയാകാം കാരണം. വികസനത്തിൽ ഊന്നിയായിരുന്നു ബിജെപിയുടെ തുടക്കം മുതലുള്ള പ്രചാരണം.
ഏഴു ജില്ലകളിൽ ഇന്നു വോട്ടെടുപ്പു നടക്കുന്പോൾ അവശേഷിക്കുന്ന ഏഴു ജില്ലകളിൽ ഇന്നു വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: വോട്ടർമാർ വോട്ടിംഗ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. രാവിലെ ഏഴ് മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടെടുപ്പ് ആരംഭിക്കും.
സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, വോട്ടർ സ്ലിപ്പ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.
ഇതുകൂടാതെ ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
പോളിംഗ് ബൂത്തുകളിൽ മോക് പോളിംഗ് അവസാനിച്ചു. വിവിധ ജില്ലകളിൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്കെത്തി തുടങ്ങിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.
വൈകുന്നേരം ആറുവരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിംഗ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും.
ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതുവരെ വോട്ടെടുപ്പ് തുടരും.
നോട്ടയും വിവിപാറ്റും ഇല്ല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല.
Kerala
തിരുവനന്തപുരം: വയനാട് ജില്ലയിലെ ചുരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരുന്ന ആളുകൾക്ക് തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി വാഹന സൗകര്യമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ.
ഇതിനായി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ വയനാട് ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
വയനാട്ടിൽ രണ്ടാം ഘട്ടത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഡിസംബർ 11നാണ് വയനാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.