തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പു നടക്കുന്നത്. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.
ആദ്യഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിൽ 8,310 സ്ഥാനാർഥികൾ മത്സരിക്കുന്നു. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാർഥികളും ഏഴു ജില്ലാ പഞ്ചായത്തുകളിൽ 164 പേരും മത്സരിക്കുന്നു. 39 മുനിസിപ്പാലിറ്റികളിൽ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിലായി 233 പേരും മത്സരരംഗത്തുണ്ട്.
മൂന്നു മുന്നണികൾക്കും അതീവ നിർണായകമായ തെരഞ്ഞെടുപ്പ് അഞ്ചു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമായാണ് മുന്നണികൾ കണക്കു കൂട്ടുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി സാമൂഹ്യക്ഷേമപെൻഷൻ വർധന ഉൾപ്പെടെയുള്ള ക്ഷേമനടപടികൾ പ്രഖ്യാപിച്ചു കൊണ്ടും പ്രചാരണരംഗത്ത് വികസന പ്രവർത്തനങ്ങൾ എണ്ണിറഞ്ഞുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ശബരിമല സ്വർണമോഷണം തെരഞ്ഞെടുപ്പു വിഷയമായി യുഡിഎഫ് ഉയർത്തിക്കാട്ടിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന പരാതിയും പോലീസ് നടപടികളുമായിരുന്നു എൽഡിഎഫിന്റെ പ്രതിരോധം. വികസനരംഗത്തെ മുരടിപ്പും യുഡിഎഫ് ഉയർത്തിക്കാട്ടി. ശബരിമല വിഷയത്തിൽ ബിജെപി വലിയ ആവേശം കാട്ടിയില്ല.
പേരുദോഷം വരാതിരിക്കാൻ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു എന്നു മാത്രം. ശബരിമല കത്തിച്ചാൽ അതിന്റെ പ്രയോജനം യുഡിഎഫിനു പോകുമോ എന്ന ആശങ്കയാകാം കാരണം. വികസനത്തിൽ ഊന്നിയായിരുന്നു ബിജെപിയുടെ തുടക്കം മുതലുള്ള പ്രചാരണം.
ഏഴു ജില്ലകളിൽ ഇന്നു വോട്ടെടുപ്പു നടക്കുന്പോൾ അവശേഷിക്കുന്ന ഏഴു ജില്ലകളിൽ ഇന്നു വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണൽ.
Tags : Voting local body election election UDF LDF NDA