നെടുംകുന്നം: നെടുംകുന്നത്തും കങ്ങഴയിലും കുടിവെള്ള വിതരണം മുടങ്ങുന്നതു പതിവാകുന്നു. രണ്ടാഴ്ചയിലൊരിക്കലാണ് ജലം എത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ആഴ്ചകളായി കുടിവെള്ളം കിട്ടാത്ത നിരവധി പ്രദേശങ്ങൾ നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലുണ്ട്. മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നതാണ് കുടിവെള്ള വിതരണത്തിൽ തടസം നേരിടാൻ കാരണമായി പറയപ്പെടുന്നത്.
കുളത്തൂർമൂഴി ആറ്റിൽനിന്നുമാണ് കങ്ങഴ, നെടുംകുന്നം പഞ്ചായത്തുകളിൽ ജലമെത്തിക്കുന്നത്. കുളത്തൂർമൂഴി ആറ്റിൽ ചിറയ്ക്കൽപാറ പാലം നിർമാണം നടക്കുന്നതിനാൽ തടയണ തുറന്നു വിട്ടതാണ് ഇവിടെ ജലനിരപ്പ് താഴാൻ കാരണമായത്. കൂടാതെ വർഷങ്ങൾക്കു മുമ്പു സ്ഥാപിച്ച മോട്ടോറാണ് പമ്പിംഗിനുള്ളത്. ഇതിന്റെ ശേഷി കുറഞ്ഞതും കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കി. ഇപ്പോൾ 12 ദിവസം കൂടുമ്പോഴാണ് വെള്ളം പമ്പ് ചെയ്യുന്നത്.
നെടുംകുന്നം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കു വെള്ളം കിട്ടുന്നുണ്ടെങ്കിലും കങ്ങഴ പഞ്ചായത്തിലെ കുടിവെള്ള വിതരണം പൂർണമായി മുടങ്ങുകയാണ്.
കഴിഞ്ഞവർഷം ജലനിരപ്പ് താഴ്ന്നപ്പോൾ കങ്ങഴ, വെള്ളാവൂർ പഞ്ചായത്തുകൾ ചേർന്ന് മണിമലയാറ്റിൽ 30,000 രൂപ മുടക്കി മണൽചാക്കുകൾ കൊണ്ട് താത്കാലിക തടയണ നിർമിച്ചിരുന്നു. ഇക്കുറി തടയണ നിർമിച്ചതുമില്ല. വെള്ളം പമ്പു ചെയ്യുമ്പോൾ കാലപ്പഴക്കം ചെന്ന പൈപ്പുകൾ പലയിടത്തും പൊട്ടി വെള്ളം പാഴാകുന്നതും പതിവാണ്. പൈപ്പുകളുടെ തകരാർ മൂലം വെള്ളത്തിന് മർദം കുറയുന്നതിനാൽ പലപ്പോഴും ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്താത്തതും ജലവിതരണം പ്രതിസന്ധിയിലാക്കുന്നു.
പമ്പ് സെറ്റ് വാങ്ങാൻ ജില്ലാ പഞ്ചായത്ത് 30.80 ലക്ഷം രൂപ അനുവദിച്ചു
കറുകച്ചാൽ: കങ്ങഴ, നെടുംകുന്നം പഞ്ചായത്തുകളിൽ പൂർണമായും വെള്ളാവൂർ പഞ്ചായത്തിൽ ഭാഗികമായും കുടിവെള്ള വിതരണം നടത്തുന്ന, മുണ്ടത്താനം-വീരൻമല ജലസംഭരണികൾ കേന്ദ്രീകരിച്ചുള്ള, കുടിവെള്ള പദ്ധതികളുടെ സ്രോതസായ മണിമലയാറ്റിലെ കുളത്തൂർമൂഴി പമ്പ് ഹൗസിലെ പ്രവർത്തന രഹിതമായ പമ്പ് സെറ്റ് മാറ്റി സ്ഥാപിക്കുന്നതിന് കോട്ടയം ജില്ലാ പഞ്ചായത്തിൽനിന്നും 30.80 ലക്ഷം രൂപ വാട്ടർ അഥോറിറ്റിക്കു കൈമാറാൻ ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്തംഗം എൻ. അജിത് മുതിരമല അറിയിച്ചു.
കുളത്തൂര്മൂഴി പമ്പ് ഹൗസിൽ സ്ഥാപിച്ചിരിക്കുന്ന 75 എച്ച്വിറ്റി പമ്പ്സെറ്റ് ആണ് മാറ്റിസ്ഥാപിക്കുന്നത്. വാട്ടർ അഥോറിറ്റി തിരുവല്ല എക്സിക്യൂട്ടീവ് എൻജിനിയർ, ഡിവിഷൻ നൽകിയ കത്തു പ്രകാരമാണ് തുക കൈമാറുന്നതിന് ഡിപിസി അംഗീകാരം നൽകിയത്.
പമ്പ് ഹൗസിൽ നിലവിലുള്ള മോട്ടർ കാര്യക്ഷമമല്ലെന്നും മുണ്ടത്താനത്തെ ഓവർഹെഡ് ടാങ്ക് നിറയണമെങ്കിൽ 16 മണിക്കൂർ സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. കങ്ങഴ പഞ്ചായത്തിലെ ഇടയപ്പാറ, തണ്ണിപ്പാറ, അമ്പലത്തിനാംകുഴി, അരീക്കൽ, ചൂരക്കുന്ന്, ഇലയ്ക്കാട്, പരുത്തിമൂട് എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. കുടിവെള്ളത്തിനായി ജനങ്ങൾ വലയുന്ന സാഹചര്യത്തിലാണ് വാട്ടർ അഥോറിറ്റിക്ക് തുക നൽകാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.