Kerala
പാലക്കാട്: വാളയാറിൽ മർദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ചത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ആണ് മരിച്ചത്.
കള്ളനെന്ന് ആരോപിച്ചാണ് രാംനാരായണനെ മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ രാംനാരായണൻ ആശുപത്രിയിൽ ചികിത്സയിൽകഴിയുന്നതിനിടെയാണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കേസെടുത്തു.
Kerala
കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകയെ ഫോണില്‍ അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കോഴിക്കോട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണനെതിരെയാണ് കേസ്. എരഞ്ഞിപ്പാലം സ്വദേശിയായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തെന്നാണ് പരാതി.
നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതിയെ ഈ അടുത്ത കാലത്ത് വീണ്ടും പരിചയം പുതുക്കി ഉദ്യോഗസ്ഥന് ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പിന്നീട് പകലും രാത്രിയും അസമയങ്ങളിലും നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങളുമയച്ചു. തുടര്‍ന്ന് യുവതി നടക്കാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാനപരാതികള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല.
Kerala
കൊച്ചി: എറണാകുളം മരടിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പൊളിച്ചു കൊണ്ടിരുന്ന വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞ് നിയാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
മൂന്ന് തൊഴിലാളികളാണ് കെട്ടിടം പൊളിക്കുന്നതിനായി ഉണ്ടായിരുന്നത്. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടിമാറി. എന്നാൽ, നിയാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പി എസ് മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
പാലക്കാട്: ഡ്രിൽ മെഷീൻ ഉപയോഗിച്ച് സ്ക്രൂ ചെയ്യുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. മങ്കര കല്ലൂർ സ്വദേശി അമ്പലപ്പടി വീട്ടിൽ രവിചന്ദ്രൻ എന്ന രവി ആണ് മരിച്ചത്.
കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കുഴഞ്ഞ് വീണ രവിചന്ദ്രനെ ഉടൻ ആശുപത്രി യിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാലിശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ ശിവൻ തൂങ്ങിമരിക്കുകയായിരുന്നു.
മരണകാരണം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്രം നടപ്പാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങളിലെ തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കേരളം ഒരു കാരണവശാലും നടപ്പാക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളും ട്രേഡ് യൂണിയൻ അവകാശങ്ങളും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സംസ്ഥാനം അനുവദിക്കില്ല.
തൊഴിൽനിയമങ്ങളുടെ ലളിതവത്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യം എന്നിവ ഉറപ്പാക്കാനാകും പ്രാമുഖ്യം നൽകുക.
കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം എല്ലാ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും. നിലവിലുള്ളതോ പുതിയതോ ആയ വ്യവസ്ഥയൊന്നും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിലവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചട്ടങ്ങളിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പത്താം ക്ലാസ് ജയിച്ചതു മറച്ചുവച്ച് വർക്കർ നിയമനം നേടിയെന്നതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട രണ്ടാം ഗ്രേഡ് ലൈൻമാൻ ടി. അനിൽ കുമാറിനെ ഒടുവിൽ കെഎസ്ഇബി തിരിച്ചെടുത്തു. മുൻകാല പ്രാബല്യത്തോടെയാണ് കെഎസ്ഇബി ഡയറക്ടർ ബോർഡ് തിരികെ എടുക്കാൻ തീരുമാനിച്ചത്.
2018ലാണ് പത്താം ക്ലാസ് പാസായതിന്റെ പേരിൽ അനിൽകുമാറിനെ പിരിച്ചുവിട്ടത്. ഇതിനെതിരേ അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. അനിൽ കുമാർ പത്താം ക്ലാസ് പാസായെന്നു തെളിയിക്കാൻ കെഎസ്ഇബിയുടെ കൈവശം രേഖകൾ ഇല്ലാതിരിക്കെ പിരിച്ചുവിട്ടത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി നടപടി റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 17ന് ഉത്തരവിട്ടു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കെഎസ്ഇബിയിലെ നിയമനങ്ങൾക്ക് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന കേന്ദ്ര വൈദ്യുതിനിയമമുള്ള സാഹചര്യത്തിൽ കേസ് ജയിക്കില്ലെന്നു നിയമോപദേശം ലഭിച്ചു. ഇതോടെയാണ് നവംബർ അഞ്ചിനു ചേർന്ന ഡയറക്ടർ ബോർഡ് പ്രമോഷൻ അടക്കമുള്ളഎല്ലാ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കൂടാതെ വർക്കർ നിയമനത്തിന് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന പഴഞ്ചൻ വ്യവസ്ഥയും റദ്ദാക്കി.
നിലവിലെ വർക്കർമാരെയെല്ലാം കെഎസ്ഇബി പ്രമോഷൻ നൽകി ലൈൻമാൻമാരാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തോളമായി വർക്കർ നിയമനം നടത്തുന്നില്ല. അതിനാൽ കെഎസ്ഇബിയിൽ വളരെ കുറച്ചു വർക്കർമാർ മാത്രമാണ് ഇപ്പോഴുള്ളത്. അവരെല്ലാം തന്നെ കരാർ നിയമനത്തിൽ എത്തിയവരാണ്.
Kerala
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയര്‍ വര്‍ക്സിന്റെ പടക്ക നിര്‍മാണ യൂണിറ്റിന് തീപിടിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആൻ ഫയര്‍വര്‍ക്സ്.
അപകടത്തിൽ നിര്മണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷീബയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഓലപടക്കത്തിന് തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലോട് സ്വദേശി അജികുമാറിന്റെ ഉടമസ്ഥതയിലുള്ള നിർമാണ യൂണിറ്റിന് 25 മീറ്റർ മാറിയാണ് സംഭരണകേന്ദ്രവും ഉള്ളത്.
Kerala
തൃശൂര്‍: കൊരട്ടിയില്‍ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു. ആനക്കപ്പിള്ളി സ്വദേശി സുധാകരന്(65) ആണ് കൊല്ലപ്പെട്ടത്.
ഒപ്പം മദ്യപിക്കാന്‍ ഇരുന്ന സുഹൃത്ത് ശശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം. രാജപ്പൻ എന്നയാളുടെ വീട്ടിലായിരുന്നു മദ്യപാനം. മദ്യപാന സല്‍ക്കാരത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് സുധാകരന് കത്തി കൊണ്ടുവന്നിരുന്നു. ഈ കത്തി വാങ്ങിയാണ് ശശി സുധാകരനെ കുത്തിയത്.
കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷം കുടുംബത്തിന് വിട്ടുനൽകും.