Education
കൊച്ചി: മലിനജല സംസ്കരണ പ്ലാന്റ് ഓപ്പറേറ്റര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
കറുകുറ്റി എസ്സിഎംഎസ് സ്കൂള്‍ ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ ആരംഭിച്ച കോഴ്സില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അസാപ് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9895250910, 9497039516, ഇ- മെയില്‍: [email protected].
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു പെട്ടെന്ന് ബോധോദയം! ആശ്വാസകിരണം സാമൂഹിക സുരക്ഷാ പദ്ധതിയില്‍ 2018 മുതല്‍ പൊടിപിടിച്ചുകിടക്കുന്ന അപേക്ഷകള്‍ അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനം.
ചില വിഭാഗങ്ങള്‍ക്കു മസ്റ്ററിംഗ് പോലും ഇല്ലാതെ അപേക്ഷകള്‍ തീര്‍പ്പാക്കി ധനസഹായം അനുവദിക്കാന്‍ സാമൂഹിക നീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി കീഴുദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി.
മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കിടപ്പുരോഗികളെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവര്‍ക്കു പ്രതിമാസം 600 രൂപ ധനസഹായം നല്‍കുന്നതാണ് ആശ്വാസ കിരണം പദ്ധതി. രോഗികളെ പരിചരിക്കുന്നവര്‍ക്ക് അവരുടെ ഉപജീവനത്തിനായി തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്ത് കേരള സാമൂഹ്യ സുരക്ഷാ മിഷന് വഴിയാണു പദ്ധതി നടപ്പാക്കുന്നത്.
2018 ഏപ്രില്‍ ഒന്നു മുതലുളള അപേക്ഷകരെ സ്ഥിരമായ നാഡീസംബന്ധമായ വൈകല്യമുള്ള ഗുണഭോക്താക്കള്‍, പ്രായാധിക്യംകൊണ്ടും മറ്റു ഗുരുതര രോഗങ്ങളാല്‍ കിടപ്പിലായവരുമായ ഗുണഭോക്താക്കള്‍ എന്നിങ്ങനെ തരംതിരിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണു നിര്‍ദേശം.
സ്ഥിരമായ നാഡീസംബന്ധമായ വൈകല്യമുള്ള വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍പ്പെടുന്ന 2018 മാര്‍ച്ച് 31 നുശേഷമുള്ള അപേക്ഷകരെ അടിയന്തരമായി പരിഗണിക്കാനും നിര്‍ദേശമുണ്ട്.
രണ്ടാമത്തെ വിഭാഗത്തില്പെടുന്നവരില്നിന്നുള്ള ഓരോ അപേക്ഷകളും പ്രത്യേകമായി പരിഗണിച്ച് സൂക്ഷ്മ പരിശോധന നടത്തിയശേഷം സഹായം അനുവദിക്കണമെന്നും സാമൂഹിക നീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുമ്പ് ധനസഹായം അനുവദിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതടക്കമുള്ള നിബന്ധനകള്‍ അധികൃതര്‍ മുന്നോട്ടുവച്ചിരുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് 2018 മുതലുള്ള അപേക്ഷകള്‍ ഇതുവരെ പരിഗണിക്കാതിരുന്നതെന്നാണു സാമൂഹിക നീതി വകുപ്പ് അധികൃതര്‍ നല്കുന്ന സൂചന. ഓണം പോലുള്ള വിശേഷാവസരങ്ങളില്‍ മാത്രം കുറച്ചുപേര്‍ക്കു സര്‍ക്കാര്‍ തുക നല്‍കിയിരുന്നു.
അതിനിടെ കോടതി, ലീഗല്‍ സര്‍വീസ് അഥോറിറ്റി, മനുഷ്യാവകാശ കമ്മീഷന് എന്നിവരെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലും ചിലര്‍ക്കു സഹായധനം നല്കി.
അത്യാവശ്യമല്ലാത്ത പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നതിനിടെയാണ് ആശ്വാസകിരണം പദ്ധതിയിലെ പാവം ഗുണഭോക്താക്കളെ മറന്നുപോയത്. ഒടുവില്‍, സാമ്പത്തികാവസ്ഥ മോശമായി തുടരുന്നതിനിടെതന്നെയാണ് ഭരണകാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ പെട്ടെന്ന് പഴയ അപേക്ഷകള്‍ പൊടിതട്ടിയെടുക്കുന്നത്.
Education
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി. എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് (പുതുക്കൽ), ഐടിസി ഫീ റീഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്, സിഎ / സിഎംഎ / സിഎസ് സ്കോളർഷിപ്പ്, എ.പി. ജെ. അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ്, സിഎം റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് എന്നീ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20 വരെയും സ്ഥാപനമേധാവികൾ പ്രസ്തുത അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നൽകേണ്ട അവസാന തീയതി 22 വരെയും ദീർഘിപ്പിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.
www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524.
Education
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം / പ്രഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്നേഹപൂർവം പദ്ധതിയ്ക്കായി 2025-26 അധ്യയന വർഷത്തെ അപേക്ഷ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈൻ ആയി അപ്ലോഡ് ചെയ്യേണ്ട തീയതി ജനുവരി 15 വരെ നീട്ടി.
കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങി. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല.
കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും 2025 ജനുവരി 1നും ഒക്ടോബർ 31നുമിടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന ‘മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എഎവൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ യോഗ്യത കൈവരിക്കുന്നവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും.
Kerala
തിരുവനന്തപുരം: കെ സ്റ്റോര്‍ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി മുതല്‍ പാസ്പോര്‍ട്ടിന്റെ അപേക്ഷയും നല്‍കാമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനില്‍. കെ സ്റ്റോറുകളില്‍ അക്ഷയ സെന്ററുകള്‍ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് കെ സ്റ്റോര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പ്രദേശത്ത് താമസിക്കുന്ന സാധാരണക്കാര്‍ക്ക് അവശ്യ സേവനങ്ങള്‍ക്ക് വേണ്ടി പട്ടണങ്ങളിലേക്കുള്ള ദീര്‍ഘ ദൂര യാത്രകള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.
നിലവില്‍ 2300ലധികം കടകള്‍ കേരളത്തില്‍ കെ സ്റ്റോര്‍ ആയിട്ടുണ്ട്. ഓണം കഴിയുമ്പോള്‍ 14000 റേഷന്‍ കടകള്‍ കൂടി കെ സ്റ്റോര്‍ ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.
ആധാര്‍ സേവനങ്ങള്‍, പെന്ഷന് സേവനങ്ങള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളെല്ലാം ഇനി കെ-സ്റ്റോര്‍ വഴി ലഭ്യമാക്കും. ആധുനിക സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലടക്കം റേഷന്‍ കടകള്‍ കെ- സ്റ്റോര്‍ ആക്കുന്നത് വഴി മൂല്യവര്‍ധിത സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കാനുതകും വിധം കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ ശൃംഖല കൂടുതല്‍ ശക്തമാകുമെന്നും മന്ത്രി പറഞ്ഞു.