നിവിൻ പോളി ചിത്രം 'പ്രതിഛായ' തനിക്ക് കേവലം ഒരു സിനിമ മാത്രം അല്ലെന്നും 2019-ൽ ആരംഭിച്ച് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടമാണെന്നും സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ.
വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സൈബർ രാഷ്ട്രീയവും അച്ഛൻ-മകൻ ബന്ധവും പ്രമേയമാക്കുന്ന 100 ശതമാനം ഫിക്ഷൻ വർക്കാണെന്നും രാഷ്ട്രീയ പ്രൊപ്പഗണ്ടയല്ലെന്നും സംവിധായകൻ വ്യക്തമാക്കി.
ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ
‘ഞാൻ ഇതുവരെ 14 സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു സിനിമ 100 ദിവസത്തിൽ കൂടുതൽ ഷൂട്ട് ചെയ്യുന്നത്. അത് പ്രതിഛായ എന്ന ഈ സിനിമയാണ്. ആറായിരവും ഏഴായിരവും പേർ പങ്കെടുത്ത വലിയ സീക്വൻസുകൾ ഇതിലുണ്ട്. ഒട്ടനവധി ലൊക്കേഷനുകൾ ഉണ്ടായിരുന്നു, അതിൽ പലതും വളരെ വൈഷമ്യം പിടിച്ചവയായിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ കെ.ജി. ജോർജ് സാർ ഒരിക്കൽ എന്നോട് പറഞ്ഞു, ഒരു സംവിധായകൻ അറിയേണ്ടത് മറ്റുള്ളവരെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ്.
അതായത്, അറിവുള്ള പല ടാലന്റുകളെ കൂട്ടി യോജിപ്പിക്കുന്ന ഒരു കാറ്റലിസ്റ്റ് മാത്രമാണ് സംവിധായകൻ. അതുകൊണ്ട് തന്നെ ഈ സിനിമയുടെ കയ്യൊപ്പ് ഇതിൽ പ്രവർത്തിച്ച ഓരോരുത്തർക്കുമുള്ളതാണ്
സാധാരണ സിനിമയുടെ ലോഞ്ചിലും പോസ്റ്ററിലുമൊക്കെ പ്രധാന സാങ്കേതിക പ്രവർത്തകരുടെ പേരാണ് വരാറുള്ളത്. എന്നാൽ ഇവിടെ, ഒരിക്കലും ലൈംലൈറ്റിൽ വരാത്ത, സിനിമയ്ക്കായി പണിയെടുക്കുന്ന സാധാരണ തൊഴിലാളികളുടെ പ്രതിനിധികളുണ്ട്. അവരെക്കൂടി ഈ വേദിയിൽ ആദരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇങ്ങനെയുള്ള ആയിരക്കണക്കിന് മനുഷ്യരുടെ പ്രയത്നത്തിലാണ് മലയാള സിനിമ മുന്നോട്ട് പോകുന്നത്. കമല്ഹാസൻ പ്രസംഗിക്കുന്നത് ഞാൻ ഒരിക്കൽ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് എവിഎം സ്റ്റുഡിയോയിലൊക്കെ ഷൂട്ട് നടക്കുമ്പോൾ ഇന്നത്തെപ്പോലെ എസി ഫ്ലോറുകൾ ഇല്ല. മുകളിൽ ആസ്ബറ്റോസ് ഷീറ്റുകളാണ്. വേനൽചൂടിൽ മുകളിൽ ലൈറ്റ് ഹോൾഡ് ചെയ്യുന്ന തൊഴിലാളികൾ കുടുകുടാ വിയർത്തൊഴുകും.
താഴെ ഷോട്ടിൽ നിൽക്കുന്ന തന്റെ ദേഹത്ത് അവരുടെ വിയർപ്പുതുള്ളികൾ വീഴാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ വിയർപ്പിന്റെ ഉപ്പുവീണാണ് ഓരോ താരവും ഉണ്ടാകുന്നത് എന്നതാണ് സത്യം. അത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരം മോഹൻലാൽ സാറിന്റെ മുന്നിൽ വെച്ച് തന്നെ പറയാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.
2019-ലാണ് ഞാൻ ഈ സിനിമയുമായുള്ള യാത്ര തുടങ്ങിയത്. തിരക്കഥാകൃത്ത് ഷാരിസ് എന്റെ അടുത്ത് വന്ന് ഒരു കഥ പറഞ്ഞു. അതിലെ ഒരു പ്രത്യേക മുഹൂർത്തം എന്നെ വല്ലാതെ ആകർഷിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച രീതിയിൽ സ്ക്രിപ്റ്റ് എഴുതുന്ന ആളാണ് ഷാരിസ്.
എങ്കിലും ആ മുഹൂർത്തം എന്നെ വല്ലാതെ ഹോൾഡ് ചെയ്തപ്പോൾ, 'ഇത് ഞാൻ എഴുതിക്കോട്ടെ' എന്ന് അദ്ദേഹത്തോട് അനുവാദം ചോദിച്ചു. അദ്ദേഹം അത് സമ്മതിച്ചു. ഞാൻ എഴുതിയ സ്ക്രിപ്റ്റ് വായിച്ചു കേട്ടപ്പോൾ 'ഇത് നിങ്ങൾ തന്നെ എഴുതിയാൽ മതി' എന്ന് അദ്ദേഹം പറഞ്ഞു.
2019-ൽ തുടങ്ങിയ ആ യാത്ര പല വഴികളിലൂടെ പോയി. നിവിൻ പോളിയുടെ വീട്ടിലേക്കും ആ വഴി നീണ്ടു. നിവിനെപ്പോലെയുള്ളവർ ഒരു ഡിസിഷൻ എടുക്കാൻ വലിയ പാടുള്ളവരാണ്. പിന്നീട് ഞാൻ മറ്റു സിനിമകളിലേക്ക് മാറി.
ഒടുവിൽ നിവിൻ തന്നെയാണ് പറഞ്ഞത് നമുക്ക് ഈ സിനിമ ഉടനെ ചെയ്യാമെന്ന്. 2019-ൽ എഴുതിയ സ്ക്രിപ്റ്റുമായി ഇന്നത്തെ തിരക്കഥയ്ക്ക് ഒരു ബന്ധവുമില്ല. നിരവധി ഡ്രാഫ്റ്റുകളിലൂടെയാണ് ഇത് ഇന്നത്തെ രൂപത്തിലെത്തിയത്.
ഈ സിനിമയ്ക്ക് അതിഭീമമായ ബജറ്റാണ് വരുന്നത്. അതുകൊണ്ട് തന്നെ ലാഭമായാലും നഷ്ടമായാലും ഈ സിനിമയുടെ വിധിയിൽ പകുതി എന്റേതായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചു. ബാക്കി പകുതിക്കായി ഞാൻ ഗോകുലം ഗോപാലകൃഷ്ണനെയാണ് സമീപിച്ചത്.
ദൈവവിശ്വാസികൾ പറയുന്നതുപോലെ ഓടക്കുഴലുമായി നിൽക്കുന്ന കൃഷ്ണനെപ്പോലെ ഗോപാലേട്ടൻ കൂടെനിന്നു. കഥ കേൾക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം എനിക്ക് നൽകിയ വിശ്വാസവും സ്നേഹവുമാണ് ഈ സിനിമ പൂർത്തിയാക്കാൻ എനിക്ക് കരുത്തായത്. അതുപോലെ കൃഷ്ണമുർത്തിയും എനിക്ക് സഹോദരതുല്യനായി കൂടെയുണ്ടായിരുന്നു.
ഒപ്പം ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, വേണു കുന്നപ്പള്ളി എന്നിവരും സാമ്പത്തികമായി എന്നെ സഹായിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളും ഇതിനു പിന്നിലുണ്ട്. അവരുടെ കൃത്യസമയത്തുള്ള സഹായം ഈ സിനിമയെ മുന്നോട്ട് കൊണ്ടുപോയി.
സെക്രട്ടേറിയറ്റിന് മുന്നിൽ അയ്യായിരം പേരെ വച്ച് ഷൂട്ട് ചെയ്യുക എന്നതൊക്കെ വലിയ കടമ്പയായിരുന്നു. ജയചന്ദ്രൻ, ബെഹറ സാർ തുടങ്ങിയവരുടെ വലിയ സഹായം ആ സമയത്തുണ്ടായി.
സ്ക്രിപ്റ്റിൽ എന്നോടൊപ്പം വർക്ക് ചെയ്ത ദേവദത്ത് ഷാജി, മുഹമ്മദ് ഷാഫി, സ്റ്റെഫി സേവ്യർ എന്നിവരോട് എനിക്ക് വലിയ നന്ദിയുണ്ട്. സ്റ്റെഫി എനിക്ക് ഫാമിലി മെമ്പറെപ്പോലെയാണ്. ഇവരെല്ലാം നൽകിയ നിർദ്ദേശങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. എങ്കിലും ഈ സിനിമയുടെ എഴുത്തിന്റെ പൂർണ ഉത്തരവാദിത്വം എനിക്കാണ്.
ഈ ട്രെയിലർ ലോഞ്ച് ചെയ്ത മോഹൻലാൽ സാറിനെക്കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹവുമായി എനിക്ക് അഗാധമായ വ്യക്തിബന്ധമാണുള്ളത്. ഈ സിനിമയുടെ ഓരോ ഘട്ടവും ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം തിരക്കുകൾക്കിടയിലും ഇവിടെ എത്തിയത് വലിയ സന്തോഷം നൽകുന്നു.
നിവിനുമായി ആദ്യമായാണ് വർക്ക് ചെയ്യുന്നത്. വളരെ മടിയോടെയാണ് നിവിൻ ഒരു സീൻ ചെയ്യുന്നതെന്ന് തോന്നും, പക്ഷേ ടേക്കിൽ അയാൾക്കൊരു മാജിക് ഉണ്ട്. ലാൽ സാറിനെപ്പോലെ മാജിക് കാണിക്കുന്ന നടന്മാരെയാണ് നമ്മൾ ഗ്രേറ്റ് ആക്ടേഴ്സ് എന്ന് വിളിക്കുന്നത്. നിവിൻ പോളിക്കും ആ സർഗശേഷിയുണ്ട്.
ടേക്കുകളിൽ അയാൾ കൊണ്ടുവരുന്ന ഒരു എക്സ്ട്രാ സംതിംഗ് ഉണ്ട്. നിവിൻ ഈ സിനിമയിൽ ഗംഭീരമായി ചെയ്തിട്ടുണ്ട്. ഇതിലെ മറ്റ് അഭിനേതാക്കളായ ബാലചന്ദ്ര മേനോൻ സാർ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, സായികുമാർ, സവിതാ മേഡം, നീതു, വിജയ് തുടങ്ങി എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആൻ അഗസ്റ്റിന്റെ കഥാപാത്രം ഈ സിനിമയ്ക്ക് വലിയൊരു വാല്യൂ അഡീഷൻ നൽകുന്നുണ്ട്.
വലിയ മുതൽമുടക്കുള്ള സിനിമയാണ്, അതിന്റെ 50 ശതമാനം എന്റെ ബാധ്യതയാണ്.ഞാൻ നിലനിൽക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന അത്രയും നിർണായകമായ സിനിമയാണ്. അപ്പോഴാണ് ഞാനറിയുന്നത് ഇതൊരു പ്രൊപ്പഗാണ്ട സിനിമയാണെന്ന്.
ഇത്രയധികം കോടികൾ കടം വാങ്ങി ഒരു രാഷ്ട്രീയ പ്രൊപ്പഗാണ്ട നടത്താൻ എനിക്ക് താല്പര്യമില്ല. ഇത് 100 ശതമാനം ഫിക്ഷനാണ്. പക്ഷേ കേരള രാഷ്ട്രീയത്തിൽ എനിക്ക് പറയാൻ ആഗ്രഹമുള്ള ചില കാര്യങ്ങൾ ഇതിലുണ്ട്. നമ്മൾ വ്യക്തിത്വം നഷ്ടപ്പെട്ട് 'പ്രതിഛായകൾ' മാത്രമായി മാറുകയാണ്. സോഷ്യൽ മീഡിയയിലൂടെ നമ്മുടെ അബോധമനസിനെ കോളനൈസ് ചെയ്യുന്ന സൈബർ രാഷ്ട്രീയത്തെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. അതോടൊപ്പം തന്നെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ഒരു ഡ്രാമയും ഇതിലുണ്ട്.
എന്റെ കഷ്ടപ്പാടോ അധ്വാനമോ ഒന്നും കാണികൾക്ക് വിഷയമല്ല. അവർക്ക് സിനിമ രസിപ്പിക്കണം എന്നതുമാത്രമാണ് പ്രധാനം. അതുകൊണ്ട് ഞാൻ ഈ സിനിമയെ ഉപാധികളില്ലാതെ നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നു. ലാൽ സാർ പറഞ്ഞതുപോലെ, ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ ചേർന്ന് നിൽക്കുന്ന ഒന്നാണ്. ഈ സിനിമ എന്നെ ആനന്ദിപ്പിച്ചതുപോലെ മറ്റൊന്നും ആനന്ദിപ്പിച്ചിട്ടില്ല, എന്നെ ദുഃഖിപ്പിച്ചതുപോലെ മറ്റൊന്നും ദുഃഖിപ്പിച്ചിട്ടുമില്ല.
ആനന്ദവും ദുഃഖവും ചേരുന്നതാണ് ജീവിതമെങ്കിൽ എന്റെ കരിയറിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘പ്രതിഛായ’. ഈ സിനിമ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ കാര്യങ്ങൾ സംഭവിപ്പിച്ച സിനിമയാണ്. ഈ സിനിമയ്ക്കു മുമ്പും ശേഷവും ഉള്ള ഞാൻ രണ്ട് വ്യത്യസ്ത വ്യക്തികളാണ്. സിനിമ ഇനി നിങ്ങളുടേതാണ്. നന്ദി, സ്നേഹം.