ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ വിചിത്ര പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെ. സംസ്ഥാനത്ത് ഒരു "കറുത്ത കുതിര' അടുത്ത മുഖ്യമന്ത്രിയാകും എന്നാണ് ബൊമ്മെ പറഞ്ഞത്.
"കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമാണ്. നിലവിലെ മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിൽ കടുത്ത ഭിന്നതയാണുള്ളത്. ഇരുവരും വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ല.'-ബൊമ്മെ പറഞ്ഞു.
"ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ ഹൈക്കമാൻഡ് സമ്മർദത്തിലാണ്. അവർക്ക് തീരുമാനം എടുക്കാൻ സാധിക്കുന്നില്ല. മിക്കവാറും ആരും പ്രതീക്ഷിക്കാത്ത ആൾ മുഖ്യമന്ത്രി ആകും'-ബൊമ്മെ കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാനത്തെ സാഹചര്യം നിരീക്ഷിക്കുകയാണെന്നും ബൊമ്മെ പറഞ്ഞു. ഭരണം സ്തംഭിക്കാതെ ഇരിക്കാൻ ബിജെപി എല്ലാ സാധ്യതകളും നൊക്കുമെന്നും ബൊമ്മെ അറിയിച്ചു. കാരണം കർഷകർ അടക്കമുള്ളവർ പ്രതിസന്ധിയിലാണെന്നും ബൊമ്മെ ചൂണ്ടിക്കാട്ടി.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തിനായി വാശി പിടിക്കില്ല എന്നാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചത്. ഹൈക്കമാൻഡ് ആണ് തീരുമാനം എടുക്കേണ്ടതെന്നും ശിവകുമാർ പറഞ്ഞിരുന്നു.