കൊച്ചി: മൂന്ന് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷാ പരിശോധന രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറോടാണു കോടതി നിർദേശിച്ചത്.
തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയ, മാനസിക വെല്ലുവിളി നേരിടുന്ന നേപ്പാള്‍ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഇടപെടല്‍.
തൃശൂര്‍ സംഭവത്തില്‍ കോടതി സ്വമേധയാ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ മേഖലയില്‍ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിട്ട് നാളുകളായെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചത്.
ഡോക്ടര്‍മാരും നഴ്സുമാരുമടക്കം എത്രത്തോളം സുരക്ഷിതരാണെന്നും സെക്യൂരിറ്റി ജീവനക്കാര്‍ എത്രത്തോളമുണ്ടെന്നും അറിയിക്കണം. മാനസികാരോഗ്യകേന്ദ്രങ്ങളില്‍ സുരക്ഷാവിന്യാസം ഒരുക്കാന്‍ അതത് പോലീസ് കമ്മീഷണര്‍മാര്‍ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.