കട്ടപ്പന: ഉപാധിരഹിത പട്ടയം നൽകുമെന്ന് വാഗ്ദാനം ചെയ്ത എൽഡിഎഫ് സർക്കാർ ഇപ്പോൾ "കോടതി വിധിക്ക് വിധേയം’ എന്ന സീലടിച്ച പട്ടയമാണ് നൽകാൻ പോകുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. ഈ പട്ടയത്തിനു കടാലാസിന്റെ വിലപോലും ഉണ്ടാകില്ല. കോടതി വിധിക്കു വിധേയമായ പട്ടയം ഈടുവയ്ക്കാനോ ക്രയവിക്രയം രജിസ്റ്റർ ചെയ്യാനോ സാധിക്കില്ല. ഇത് ഇടുക്കിക്കാരെ വീണ്ടും വിഡ്ഢികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടത്താൻ ഉദ്ദേശിക്കുന്ന പട്ടയമേളയിലാണ് സീലടിച്ച പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് റവന്യു മന്ത്രിയും മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത ഉന്നതതല യോഗത്തിന്റേതാണ് ഇടുക്കിയിലെ കർഷകരെ വിഡ്ഢികളാക്കുന്ന തീരുമാനമെടുത്തത്. യോഗത്തിന്റെ മിനിറ്റ്സ് പരിശോധിച്ചാൽ ഇത് വ്യക്തമാണ്. ഭാവിയിൽ പട്ടയം ലഭിക്കുന്നതിനുപോലും ഇത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും.
കേസ് നടത്തിപ്പിൽ സർക്കാരിനു വീഴ്ച
21,5720 ഏക്കർ സിഎച്ച്ആർ ഭൂമി റിസർവ് വനമാണെന്നും ഇവിടെ വ്യാപകമായ കൈയേറ്റമാണെന്നും ഇതൊഴിപ്പിച്ച് ഈ ഭൂമി റിസർവ് വനമായി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 2002ൽ ഒരു കപട പരിസ്ഥിതി സംഘടന സുപ്രീം കോടതിയിൽ കേസ് നൽകിയിരുന്നു.
ഈ കേസ് പരിഗണനയിലിരിക്കെ ഇതേ കോടതി തന്നെയാണ് 2009ൽ സിഎച്ച്ആറിൽ ഉൾപ്പെട്ട 20,300 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകാൻ അനുമതി നൽകിയത്. ഒന്നര വർഷംമുൻപ് പട്ടയവിലക്ക് ഉണ്ടായ സമയത്ത് 2009ലെ ഈ അനുമതിയുടെ കാര്യം സർക്കാർ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ സിഎച്ച്ആറിൽ പട്ടയം നൽകുന്നതിനെ കോടതി വിലക്കില്ലായിരുന്നു. ഇപ്പോഴും കോടതിയുടെ വിലക്ക് നീക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.
സിഎച്ച്ആറിന്റെ ആകെ വിസ്തൃതി, ഇവിടെ നൽകിയ പട്ടയങ്ങളുടെ എണ്ണം, പട്ടയം നൽകിയ ഭൂമിയുടെ അളവ് എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സമർപ്പിക്കാൻ കോടതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഒരു വർഷം മുന്പ് സിഎച്ച്ആറിന്റെ പരിധിയിലുള്ള വില്ലേജുകളിൽനിന്ന് ഈ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതുവരെ ഈ വിവരങ്ങൾ കോടതിയിൽ നൽകിയിട്ടില്ല. ഇങ്ങനെ കേസ് നടത്തിപ്പിൽ സർക്കാർ വരുത്തിയ വീഴ്ചകളാണ് സിഎച്ച്ആർ കേസിൽ പട്ടയവിലക്കിന് കാരണമായത്.
1964 റൂൾ അനുസരിച്ചുള്ള പട്ടയ വിതരണം ഹൈക്കോടതിയും വിലക്കി
സിഎച്ച്ആർ കേസിൽ സുപ്രീം കോടതിയെ സമീപിച്ച അതേ സംഘടന തന്നെയാണ് 2010ൽ പട്ടയം നൽകുന്നതിനെതിരേ ഹൈക്കോടതിയിലും കേസ് നൽകിയത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമുള്ള സർക്കാർ ഭൂമി കൈയേറിയുള്ള അനധികൃത നിർമാണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്. ഈ കേസിൽ കൈയേറ്റ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയെന്ന പരിസ്ഥിതി സംഘടനയുടെ വാദമാണ് പട്ടയ വിലക്കിന് കാരണമായത്.
കൈയേറ്റവും കുടിയേറ്റവും രണ്ടാണെന്നും കുടിയേറ്റ ഭൂമിക്കാണ് സർക്കാർ പട്ടയം നൽകുന്നതെന്നും കൈയേറ്റ ഭൂമിയുടെ പട്ടയം കൈയേറ്റക്കാർ വ്യാജമായി നിർമിച്ചതാണെന്നും ഇവരുടെ പട്ടിക സർക്കാരിന്റെ കൈവശമുണ്ടന്നും ഇത്തരം പട്ടയങ്ങൾ റദ്ദ് ചെയ്തിട്ടുണ്ടെന്നും ഇതു കൂടാതെ കൈവശഭൂമിക്ക് പട്ടയം നൽകുന്നതിനുള്ള നടപടി ക്രമവും സർക്കാർ കോടതിയെ ധരിപ്പിക്കാതിരുന്നതാണ് ഹൈക്കോടതി പട്ടയ വിതരണം തടയാൻ കാരണം.
1-1-1971 ന് മുൻപ് അപേക്ഷകരുടെയോ /പൂർവികരുടെയോ കൈവശമുള്ള ഭൂമിക്കാണ് പട്ടയം നൽകുന്നതെന്നും ലാൻഡ് റജിസ്റ്ററിൽ ഇവരുടെ പേര് ഉണ്ടാകണമെന്നും സ്ഥലപരിശോധന നടത്തി മഹസർ തയാറാക്കി ഇവ ലാൻഡ് അസൈൻമെന്റ് കമ്മിറ്റിക്ക് സമർപ്പിക്കുകയും ഈ കമ്മറ്റി അംഗീകാരം നൽകിയ അപേക്ഷകർക്ക് മാത്രമേ 1964 റൂൾ പ്രകാരം പട്ടയം നൽകിയിട്ടുള്ളൂവെന്നുമുള്ള കാര്യം സർക്കാർ കോടതിയിൽ മറച്ചു വച്ചു. ഫലത്തിൽ പട്ടയവിലക്കിന് കാരണമായ രണ്ട് കോടതി ഉത്തരവുകളും സർക്കാർ ചോദിച്ച് വാങ്ങിയതാണ്.
ജില്ലയിൽ അർഹരായ മുഴുവനാളുകൾക്കും ഉപാധിരഹിത പട്ടയം നൽകുമെന്ന് പറഞ്ഞാണ് ഇടതുസർക്കാർ അധികാരത്തിൽ എത്തിയത്. 10 വർഷം കഴിഞ്ഞിട്ടും പട്ടയവിതരണം നടത്താൻ കഴിഞ്ഞില്ല. പകരം, ജില്ലയിലെ പട്ടയവിതരണം സങ്കീർണമായ നിയമക്കുരുക്കിലാക്കുകയാണ് സർക്കാർ ചെയ്തത്. പട്ടയവിതരണത്തിന് തടസമായിട്ടുള്ള പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല.
കല്ലാർകുട്ടി, പൊന്മുടി, ചെങ്കുളം 10 ചെയിൻ മേഖലയിലും കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ വില്ലേജിലെ മൂന്നു ചെയിൻ മേഖലയിലും പട്ടയം നൽകുന്നതിന് വൈദ്യുതി വകുപ്പിൽനിന്ന് അനുമതി ആവശ്യമാണ്. ഈ അനുമതി വാങ്ങാതെയാണ് ഇവിടങ്ങളിൽ പട്ടയം നൽകുമെന്ന് സർക്കാർ പറയുന്നത്. വനംവകുപ്പുമായി തർക്കമുള്ള പ്രദേശങ്ങളിൽ ഇവ പരിഹരിക്കാനും നടപടിയില്ല.
ലാൻഡ് റജിസ്റ്ററിലെ പിഴവുമൂലം പട്ടയം നൽകാൻ കഴിയാത്ത തോപ്രാംകുടി, പച്ചടി മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടില്ല. ഉപാധിരഹിത പട്ടയം നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ മലയോരജനതയെ കോടതി വിധിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തതെന്നും സർക്കാരിന്റെ ഈ വഞ്ചന ജനങ്ങൾ തിരിച്ചറിയുമെന്നും ബിജോ മാണി പത്രസമ്മേളനത്തിൽ പറഞ്ഞു. കോണ്ഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും പങ്കെടുത്തു.