കോട്ടയം: യുകെയില്‍ കെയര്‍ വര്‍ക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 88ല്‍പ്പരം ഉദ്യോഗാര്‍ഥികളുടെ പക്കല്‍നിന്നും പണം തട്ടിയതായി പരാതി. ഏഴു ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെ ഓരോ വ്യക്തിയില്‍നിന്നും കണ്ണൂര്‍ ആലക്കോട് സ്വദേശിയായ സി.കെ. ജോസഫ് (സൂരജ്) തട്ടിയെടുത്തതെന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു.
കര്‍ണാടകയിലെ മംഗലാപുരത്ത് യുകെ ഇന്‍ റീഗല്‍ അക്കാദമി എന്ന സ്ഥാപനം മുഖേനെയാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ‘അഡ്വാന്‍സായി പണം ആവശ്യമില്ലെന്ന്’ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. തുടര്‍ന്ന് ഒരു വിദേശ വനിതയെക്കൊണ്ട് ഇന്റർവ്യൂ നടത്തി വിജയിച്ചതായി അറിയിപ്പ് നല്‍കും. തുടർന്ന് യുകെയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പും ഓഫര്‍ ലെറ്ററും നല്കി. ഇതോടെ ഉദ്യോഗാര്‍ഥികള്‍ പണം കൈമാറി. എന്നാല്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ സൂരജ് ഒഴിഞ്ഞുമാറി.
ഉദ്യോഗാര്‍ഥികള്‍ എല്ലാവരും ചേര്‍ന്നു പണം ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് മാസത്തിനു ശേഷമുള്ള കാലാവധി വച്ച് ചെക്ക് നല്കി. ചെക്ക് ബാങ്കില്‍ നല്കിയപ്പോള് മടങ്ങി. ഇതോടെ സൂരജ് വിദേശത്തേക്ക് കടന്നു. പണം നിക്ഷേപിച്ചിട്ടുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Care worker UK allegedly cheated job