മൂന്നാര്‍: സ്കൂള്‍ ബസില്‍ വിദ്യാര്‍ഥിക്ക് സഹപാഠിയുടെ ക്രൂരമര്‍ദനം. കൊരണ്ടക്കാട് സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് സഹപാഠിയുടെ മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സ്കൂളില്‍നിന്നു മടങ്ങുന്പോഴായിരുന്നു ആക്രമണം. മറ്റൊരു വിദ്യാര്‍ഥി മൊബൈൽ ഫോണിൽ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.
സംഭവം വിവാദമായതോടെ സ്കൂള്‍ അധികൃതര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ്. ആക്രമണം നടത്തിയ വിദ്യാര്ഥിക്കെതിരേയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്ഥിക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന.
ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് അറിയിച്ചു. ആക്രമണസമയത്ത് സ്കൂള്‍ബസില്‍ അധ്യാപികമാരോ കെയര്‍ ടേക്കറോ ഇല്ലായിരുന്നെന്നാണ് വിവരം.
എന്നാല്‍ സംഭവസമയത്ത് നാല് അധ്യാപകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെന്നാണ് സ്കൂള്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. ഒരു വര്‍ഷമായി കുട്ടിക്ക് നിരന്തരം മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.