പാലക്കാട്: മലമ്പുഴയിൽ വി.എ. അരുൺകുമാർ എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയാൽ താൻ യുഡിഎഫ് സ്ഥാനാർഥിയാുന്ന കാര്യത്തിൽ പുനർവിചിന്തനം നടത്തുമെന്നു വി.എസ്. അച്യുതാനന്ദന്റെ മുൻ പിഎ എ. സുരേഷ്.
എം.വി. ഗോവിന്ദന്റെ പ്രസ്താവന ദുഃഖിപ്പിച്ചു. എന്താണ് ഞാൻ ചെയ്ത തെറ്റ്? പാർട്ടിക്കു പുറത്തുനിൽക്കുമ്പോഴും പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല. ഇപ്പോഴും പാർട്ടി മനസിൽ സൂക്ഷിക്കുന്നുണ്ട്. ഒരു പാർട്ടി ആനുകൂല്യവും പറ്റിയിട്ടില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കും. പക്ഷേ, കോൺഗ്രസിന്റെ ഭാഗമാകുകയോ സിപിഎം വിമതർക്കൊപ്പം നിൽക്കുകയോ ചെയ്യില്ലെന്നും അവരുടെ കൺവൻഷനിൽ പങ്കെടുക്കില്ലെന്നും സുരേഷ് പറഞ്ഞു.
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ പ്രയാസമില്ല. പക്ഷേ, തെരഞ്ഞെടുപ്പിന് ശേഷം എന്ത് എന്ന ആശങ്കയുണ്ട്. മലമ്പുഴയിൽ തോറ്റാലും പ്രശ്നമില്ല. രാഷ്ട്രീയം പറയാനുള്ള വേദിയാണ് തെരഞ്ഞെടുപ്പ്. അവിടെ ജയവും തോൽവിയും പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.
എ. സുരേഷിനെ സിപിഎമ്മിലേക്ക് തിരിച്ചെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പുറത്താക്കിയാൽ പുറത്താക്കിയത് തന്നെയാണെന്നും മലമ്പുഴയിലെ സിപിഎം വോട്ടിൽ വിള്ളൽ വീഴില്ലെന്നുമാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്.