എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്; ഒരു നാടകത്തിൽ. അഞ്ചാങ്ങളമാർക്ക് ഒരു പെങ്ങൾ. പെങ്ങളുടെ വേഷം എനിക്കാണ് കിട്ടിയത്. ജോസെല്ല സിസ്റ്ററും മേഴ്സി ടീച്ചറും ചേർന്നാണ് എന്നെ സാരിയുടുപ്പിച്ചത്. ബ്ലൗസിനുള്ളിൽ പഴന്തുണി കുത്തിനിറച്ച് വലിച്ചുമുറുക്കി ഒരു നെടുങ്കൻ സേഫ്റ്റി പിൻ കുത്തിത്താഴ്ത്തുമ്പോൾ അതിനറ്റം നെഞ്ചിൽ കൊണ്ടു. മുറിഞ്ഞു. ചോരയൊലിച്ചു. ആ പ്രാണവേദനയും സഹിച്ചാണ് സ്റ്റേജിലെത്തിയത്. പക്ഷേ, എനിക്ക് സംഭാഷണമൊന്നുമില്ലായിരുന്നു. നാടകത്തിന്റെ അവസാനഭാഗത്താണ് എന്റെ സഭാപ്രവേശം. അഞ്ചാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങൾ ഏതോ ഒരു ജാരഗോപാലനാൽ വഞ്ചിക്കപ്പെട്ട് ആത്മഹത്യ ചെയ്യുന്നു. അവളുടെ മൃതദേഹവും ചുമന്നുകൊണ്ടാണ് ആങ്ങളമാരുടെ വരവ്. എന്നെ എടുത്തുയർത്തിക്കൊണ്ട് ആങ്ങളമാർ ഗർജിക്കും. സ്ത്രീത്വത്തിനുനേരേയുള്ള കടന്നുകയറ്റത്തെക്കുറിച്ചും സ്ത്രീകൾ അബലകളല്ല, സുബലകളാണ് എന്നും നീചനരാധമൻമാരെ കാലം ശിക്ഷിക്കുമെന്നൊക്കെയാണ് ആങ്ങളമാരുടെ ഡയലോഗുകൾ. എന്നെ സമൂഹത്തിന് സമർപ്പിച്ചുകൊണ്ട്, കാണികളുടെ സഹതാപം ഏറ്റുവാങ്ങിക്കൊണ്ട് രംഗത്തിനു തിരശീല വീഴും.
പിന്നെ ഒരിക്കൽകൂടി ചായംതേച്ച് ഞാൻ സ്റ്റേജിൽ കയറി; പ്രീഡിഗ്രിക്കാലത്ത്. "കീചകൻ' എന്നായിരുന്നു നാടകത്തിന്റെ പേര്. പുരാണപ്രസിദ്ധം. ഒരൊറ്റ രംഗത്തിൽ അവസാനിക്കുന്ന കസർത്ത്. അതിൽ ഞാൻ വിരാടപത്നീസഹോദരനായ കീചകനാൽ ബുദ്ധിമുട്ടനുഭവിക്കുന്ന മാലിനിയാണ്. മാലിനി പാഞ്ചാലിയാണ്. പാണ്ഡവരുടെ അജ്ഞാതവാസക്കാലം. ആരുടെയൊക്കെയോ കല്പനപ്രകാരം കീചകഗൃഹത്തിലേക്കു പോയ മാലിനിയെ കീചകൻ കടന്നുപിടിക്കാൻ ശ്രമിക്കുന്നു. കീചകന്റെ വരുതിയിൽനിന്ന് കുതറിമാറിയ മാലിനി അത്ഭുതകരമായി രക്ഷപ്പെടുന്നു. പത്തുനിമിഷത്തോളം പിടിച്ചു പിടിച്ചില്ല എന്ന മട്ടിൽ അരങ്ങിൽ ഓടിച്ചാടി നിറയണം. സംഭാഷണമില്ല. ആക്രോശങ്ങൾ മാത്രം. ഇടയ്ക്കിടെ ഒരു തേങ്ങൽ എന്റെ ഭാഗത്തുനിന്നുണ്ടാകണം. ഞാനാ വേഷം ഭംഗിയായി ചെയ്തു. സഹപാഠികൾ കൈയടിച്ചു. അതിൽ ഒരുവളുടെ കൈയടി ഞാൻ വ്യക്തമായി കേട്ടു. അതിൽ വല്ലാത്ത വളകിലുക്കമുണ്ടായിരുന്നു.
പിന്നീടെപ്പൊഴോ ഒരു നാടകത്തിൽക്കൂടി അഭിനയിക്കാൻ അവസരം കിട്ടി. നാരദന്റെ വേഷം. പക്ഷേ, ഞാനത് മനഃപൂർവം ഒഴിഞ്ഞു. അതിന് എനിക്കെന്റേതായ കാരണമുണ്ടായിരുന്നു. എന്റെയൊപ്പം അഭിനയിക്കുന്നവർക്കെല്ലാം നായികമാരുണ്ടായിരുന്നു. അവരുമൊത്തുള്ള സല്ലാപങ്ങളുണ്ടായിരുന്നു. പക്ഷേ, നാരദന് നായികയില്ല. അതെന്നെ ചൊടിപ്പിച്ചു. അതിനാൽ ഞാനതിൽനിന്നൊഴിഞ്ഞു. അങ്ങനെ അഭിനയം എന്നെന്നേക്കുമായി ഞാൻ വിട്ടു. കാലങ്ങൾക്കുശേഷം ഒരു ചലച്ചിത്രത്തിൽ അഭിനയിച്ചു എന്നതൊഴിച്ചാൽ അഭിനയവുമായി ഇന്നെനിക്ക് ഒരു വിദൂരബന്ധമേയുള്ളൂ. പക്ഷേ, അഭിനയത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചാസ്വദിക്കുക പണ്ടെന്നപോലെ ഇന്നും എനിക്കാവേശമാണ്. അലസിപ്പോയ ഒരു നടൻ ഉള്ളിൽ പുറപ്പാടിനായി വേഷംകെട്ടി ഇരിപ്പുണ്ടെന്ന് എനിക്കിപ്പോഴും തോന്നാറുണ്ട്. ശാന്തി കിട്ടാത്ത ഒരാത്മാവ്. എന്റെ തൃഷ്ണകളെ ഒരളവുവരെ നിലയ്ക്കുനിർത്തുന്നത് അഭിനയത്തെക്കുറിച്ചുള്ള പുസ്തകങ്ങളും തിരക്കഥകളുമാണ്. പോൾ മുനിയുടെ "അഭിനയശാസ്ത്രം' എന്റെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. മറ്റൊരു പുസ്തകം കുറോസോവയുടെയും ഇംഗ്മർ ബർഗ്മാന്റെയും ലോറൻസ് ഒളിവറുടെയും അഭിനയ സ്മരണകളുടെ ഒരു സമാഹാരമാണ്. ആ പുസ്തകം ഒരു അഭിനയപ്രാന്തൻ വായിക്കാൻ കൊണ്ടുപോയിട്ട് മടക്കിത്തന്നില്ല. പകരം, അവനെനിക്കൊരു പുസ്തകം കൊണ്ടുതന്നു. ബർഗ്മാന്റെ "സെവൻത് സീലി'ന്റെ തിരക്കഥ. അതിലെ സംഭാഷണങ്ങൾ കാണാതെ പഠിച്ച് അഭിനയം പരിശീലിക്കുകയായിരുന്നു അക്കാലത്തെ എന്റെ ഏക വിനോദം. അതിപ്പോഴും ഏറെക്കുറെ മനപ്പാഠമാണ്.
ഒരു സാഹിത്യക്യാമ്പിൽവച്ചാണ് നരേന്ദ്രപ്രസാദ് സാറിനെ ആദ്യവും അവസാനവുമായി കാണുന്നത്. അന്നദ്ദേഹം അഭിനയത്തെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ സംസാരിച്ചു. അത് വല്ലാത്തൊരു ക്ലാസായിരുന്നു. ക്യാമ്പംഗങ്ങൾക്ക് അദ്ദേഹത്തോടു ചോദ്യങ്ങൾ ചോദിക്കാൻ അവസരമുണ്ടായിരുന്നു. അഭിനയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു, “മുൻവശത്തിരിക്കുന്ന കാണികൾക്ക് വേണ്ടിയല്ല അഭിനയിക്കേണ്ടത്. എന്നാലത് നിങ്ങൾക്കുവേണ്ടിയുമാകരുത്. കാണികൾക്കും നിങ്ങൾക്കുമിടയിലാണ് അരങ്ങ്. അവിടെയാണ് നിങ്ങൾ ജീവിക്കേണ്ടത്.” അദ്ദേഹത്തിന്റെ വാക്കുകൾ ഒരു രംഗപാഠം മാത്രമായല്ല ഞാൻ അനുഭവിച്ചത്.
അതൊരു ജീവിതപാഠം കൂടിയായിരുന്നു. അത്തരം പാഠങ്ങൾ ഞാൻ അനുഭവിച്ച് ഫലിപ്പിച്ചത് ജീവിതനാടകത്തിലായിരുന്നു. എനിക്ക് കനപ്പെട്ട വേഷങ്ങൾ ലഭിച്ചത് ജീവിതത്തിൽനിന്നായിരുന്നു. ഇതെഴുതി നിർത്തുമ്പോൾ, ഇനി ഏതു വേഷം കെട്ടാനാണ് ആഗ്രഹമെന്ന് ഉള്ളിലിരുന്നൊരാൾ ചോദിക്കുന്നു. എനിക്ക് മറുപടിയില്ല.