തുടര്‍ന്നുപോകാന്‍ ആളില്ലാത്തതിന്റെ പേരിൽ നിരവധി പാരമ്പര്യ അനുഷ്ഠാന കലകള്‍ വിസ്മൃതിയുടെ പേരേടിലേക്കു മറയാനൊരുങ്ങുന്ന കാലമാണ്. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും പരിമിതികള്‍ക്കിടയിലും, കലര്‍പ്പില്ലാതെ ചില അനുഷ്ഠാനകലകള്‍ പാരമ്പര്യം പിന്തുടര്ന്നു സഞ്ചരിക്കുന്നുണ്ട്. ചിലത് ഇന്നും ക്ഷേത്രമതില്ക്കകത്തുമാത്രം അരങ്ങേറുന്നു. അത്തരത്തിലൊന്നാണ് വടക്കേ മലബാറില്‍മാത്രം കണ്ടുവരുന്ന തിടമ്പുനൃത്തം. ഇവിടങ്ങളിലെ പല ക്ഷേത്രോത്സവങ്ങളിലും പരമപ്രധാനമായും പവിത്രമായും കണക്കാപ്പെടുന്ന അനുഷ്ഠാന ദേവനര്ത്തനകലകൂടിയാണിത്.
അസാമാന്യമായ മെയ്വഴക്കത്തിനൊപ്പം താളപ്രധാനമായ ചുവടുവയ്പുകളുള്ള നൃത്തവും ഒന്നിച്ചുവരേണ്ട കല. ചിട്ടയൊത്തുള്ള വര്‍ഷങ്ങളുടെ പരിശീലനമുണ്ടെങ്കിലേ ഇതിൽ ചുവടുറപ്പിച്ചു സഞ്ചരിക്കാനാകൂ. ഇത്തരം പ്രതിസന്ധികള്‍ക്കിടയിലും ഈ മേഖലയില്‍ വേറിട്ട പാത തെളിക്കുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ കരിവെള്ളൂര്‍ പെരളം കൊഴുമ്മല്‍ പെരികമന ഇല്ലത്ത് നവനീത് നമ്പൂതിരി.
ചെറുപ്പം മുതൽക്കുതന്നെ നവനീതിനു തിടമ്പുനൃത്തത്തോടു പ്രത്യേക താല്പര്യമുണ്ടായിരുന്നു. മുത്തച്ഛന് നാരായണന് നമ്പൂതിരിയും അമ്മാവന് പുതുക്കൈ മാടമന ശ്രീധരന് നമ്പൂതിരിയും പാരമ്പര്യം കൈപിടിച്ചു നടക്കുന്നതിനു നവനീതിനു വഴിതുറന്നു. പ്രസിദ്ധ വാദ്യകലാകാരനായ കാങ്കോല്‍ ജയരാമമാരാരുടെ ശിക്ഷണത്തിലാണ് നവനീത് തിടമ്പുനൃത്തം അഭ്യസിച്ചത്.
കഴിഞ്ഞ മൂന്നുവര്‍ഷമായി ചെന്നൈ ചിന്മയാനഗര് അയ്യപ്പന് കോവില്‍, കര്‍ണാടകയിലെ മടിക്കേരിയില്‍ കഗോഡ്ലു എന്ന സ്ഥലത്തെ വൃഷഭാരൂഢ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ തിടമ്പുനൃത്തം അവതരിപ്പിച്ചുവരുന്നു. പുത്തൂര്‍ നാറോത്ത് മഹാവിഷ്ണു ക്ഷേത്രം, ശ്രീകണ്ഠപുരം കൊട്ടൂര്‍ വയല്‍ ശ്രീ അയ്യപ്പന്‍കാവ് മഹാവിഷ്ണുക്ഷേത്രം, കുട്ടമത്ത് ശ്രീഭഗവതി ക്ഷേത്രം, വാസവപുരം മഹാവിഷ്ണു ക്ഷേത്രം തുടങ്ങി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളിലും തിടമ്പുനൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
2018ലെ നവരാത്രിക്കാലത്ത് പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു നവനീതിന്റെ അരങ്ങേറ്റം. പിന്നീടിങ്ങോട്ടു നൂറില്‍പ്പരം ക്ഷേത്രങ്ങളിലെ ദേവീദേവന്മാര് നവനീതിന്റെ ദേവനര്ത്തനത്തിലൂടെ ഭക്തര്‍ക്കു ദര്‍ശനസായുജ്യം നല്കി. ഒരുകാലത്തു കണ്ണൂരിലെ ചെറുതാഴം ശ്രീരാഘവപുരം (ഹനുമാരമ്പലം) ക്ഷേത്രത്തില്‍ മാത്രം പതിവുള്ളതായിരുന്നു ഒരേസമയം നാലുപേർ ഒരുമിച്ചുള്ള ദേവനൃത്തം. ഇതിനുപിന്നാലെ ഇപ്പോള്‍ ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും കഴിഞ്ഞ മൂന്നുവര്‍ഷമായി നാലുപേർ ഒരുമിച്ചുള്ള തിടമ്പുനൃത്തം അവതരിപ്പിക്കപ്പെടുന്നുണ്ട്. ഈ രണ്ടിടങ്ങളിലും നാലുപേരില്‍ ഒരാളായി നവനീത് ദേവനര്ത്തനമാടുന്നു.
ഹൃദയമുദ്രയോടെ
കണ്ണൂരിനു പുറമേ കാസര്‍ഗോഡും ദേവനര്ത്തനത്തിന് പ്രധാന്യം കൂടുതലാണ്. കാസര്‍ഗോട്ടെ ക്ഷേത്രങ്ങളില്‍ മരച്ചട്ടമുപയോഗിച്ചുള്ള തിടമ്പുനൃത്തമാണ് പിന്തുടരുന്നത്. സാധാരണ തിടമ്പിനേക്കാള് ഭാരം കൂടുതലാണിവയ്ക്ക്. ചെമ്പട, തകിലടി, അടന്ത, പഞ്ചാരി തുടങ്ങി നാലു താളത്തിലാണ് തിടമ്പുനൃത്തം അവതരിപ്പിക്കാറുള്ളത്. പാണി കൊട്ടിയശേഷം തിടമ്പേറ്റുന്ന കലാകാരന് ഉഷ്ണീപീഠത്തില് (പ്രത്യേക രീതിയില്‍ അലങ്കരിക്കുന്ന തലപ്പാവ്) വിഗ്രഹംവച്ച് വലതുകൈയാല്‍ നെഞ്ചില്‍ ഹൃദയമുദ്രയും പിടിച്ചാണു നൃത്തം ആരംഭിക്കുക. വെളുത്ത മല്ലുമുണ്ട് പ്രത്യേകരീതിയില്‍ മടക്കിയാണ് ഉഷ്ണീപീഠം ഉണ്ടാക്കുക.
ഉഷ്ണീപീഠത്തില് കവുങ്ങിന് പൂക്കുലയും പുഷ്പങ്ങളും മാലകളും ഉപയോഗിച്ച് പ്രത്യേക രീതിയില്‍ അലങ്കരിച്ചാണു തിടമ്പൊരുക്കുന്നത്. പാണികൊട്ടിയശേഷം ശ്രീകോവിലില്‍നിന്നു വിഗ്രഹമെഴുന്നള്ളിക്കും. ചിലയിടങ്ങളില്‍ കൊടിമര നൃത്തവും പതിവുണ്ട്.
തൃക്കപാലം ശിവക്ഷേത്രം, ഏച്ചൂര്‍ കോട്ടം എന്നിവയൊഴിച്ചുള്ള ക്ഷേത്രങ്ങളില്‍ മേളത്തോടെയുള്ള കൊടിമരനൃത്തം തുടങ്ങിയതിനുശേഷമാണു തിടമ്പ് നൃത്തം നടത്തുന്നത്. വലന്തലയും ചെണ്ടയും ഇലത്താളവുമാണു നൃത്തത്തിന് അകമ്പടിയായി ഉപയോഗിക്കുന്നത്. അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്ര കൊട്ടി ഉറയ്ക്കുക എന്നൊരു ചടങ്ങും നടത്താറുണ്ട്. ഇതിനായി വലന്തല, മരപാണി, തിമില, ഇലത്താളം, ചെണ്ട എന്നീ വാദ്യോപകരണങ്ങളും ഉപയോഗിക്കും.
മഹാക്ഷേത്രങ്ങളില്‍ ശീവേലിയോടനുബന്ധിച്ച് ദേവീദേവന്മാരുടെ വിഗ്രഹം അഥവാ തിടമ്പ് എഴുന്നള്ളിക്കുന്ന വേളയില്‍ ആ തിടമ്പ് ശിരസില്വഹിച്ചും നൃത്തംവയ്ക്കും. സാധാരയായി അഞ്ചുപ്രദക്ഷിണമാണു പതിവ്. പല ക്ഷേത്രങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ ഉത്സവത്തോടനുബന്ധിച്ചു മാത്രമാണ് തിടമ്പുനൃത്തം അവതരിപ്പിക്കപ്പെടുന്നത്.
ഭക്തിസാന്ദ്രം
മലബാറിലെ നമ്പൂതിരി സമുദായത്തില്‍പ്പെട്ട പുരുഷന്മാരാണ് ഈ കല പാരമ്പര്യമായി തുടര്‍ന്നു പോരുന്നത്. കാസര്‍ഗോഡ് ജില്ലയില്‍ മംഗളൂരുവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ നേരത്തേതന്നെ എമ്പ്രാന്തിരിമാരും ശീവള്ളി തുളു ബ്രാഹ്മണരും തിടമ്പുനൃത്തരംഗത്തു സജീവമായിരുന്നു. നൃത്തം ചെയ്യുന്നയാള്ക്കുപുറമേ ഏഴു വാദ്യക്കാരും രണ്ടു വിളക്കുകാരുമുണ്ടാകും.
മാരാര്‍ സമുദായത്തില്‍നിന്നുള്ളവരാണു വാദ്യക്കാര്‍. ക്ഷേത്രത്തിലെ കഴകവിഭാഗമായ നമ്പീശന്, വാര്യര്‍, പിഷാരടി, ഉണിത്തിരി തുടങ്ങിയ സമുദായക്കാര്‍ക്കാണ് തിടമ്പുനൃത്തത്തിന്റെ ഭാഗമായുള്ള വിളക്കുപിടിക്കാനുള്ള അവകാശം. ശ്രീകോവിലില്‍നിന്നുള്ള ദേവചൈതന്യത്തെ ആവാഹിച്ചു കുടിയിരുത്തിയ ശീവേലി ബിംബത്തേയും വഹിച്ചു നൃത്തം ചെയ്തുകൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നതാണ് തിടമ്പുനൃത്തത്തില്‍ പതിവ്.
മേളക്കാര് കൊട്ടുന്ന താളത്തിനനുസരിച്ചു നര്ത്തകന് ചുവടുവയ്ക്കും. താളം മുറുകുന്നതിനനുസരിച്ചു ചുവടുകളിലും മാറ്റമുണ്ടാകും. പതിതാളത്തിലും അതു മുറുകി പിന്നീട് ദ്രുതതാളത്തിലും ചുവടുകള്‍വച്ചു നര്ത്തകന് മുന്നേറുമ്പോള്‍ അന്തരീക്ഷവും അതുപോലെ ഭക്തിസാന്ദ്രമാകും. ഇവയ്ക്കിടെ മനോധര്‍മം ആടുന്നതും നൃത്തത്തിന്റെ മാറ്റുകൂട്ടും.
മെയ്വഴക്കം പ്രധാനം
തിടമ്പുനൃത്തത്തിനു മെയ്വഴക്കം ഒരു പ്രധാനഘടകമാണ്. ശിരസിലേന്തുന്ന ദേവചൈതന്യംവഹിച്ച പീഠവും തിടമ്പും താഴെവീഴാതെ, എന്നാല്‍ ദ്രുതമായി ചുവടുകള്‍ വയ്ക്കേണ്ടത് അത്യാവശ്യമാണ്. ദേവകാര്യങ്ങള്‍ക്ക് ഉചിതമെന്നു കരുതുന്ന ഉത്തരായനകാലത്തെ ആറുമാസമാണ് പ്രധാനമായും തിടമ്പുനൃത്തം പോലുള്ള ദേവകലകള് അവതരിപ്പിക്കപ്പെടുക. അതിനാല്‍ത്തന്നെ ഇത്തരം കലകള്ക്കുവേണ്ട പരിശീലനം നടക്കുന്നത് താരതമ്യേന വിശ്രമസമയം എന്നു കണക്കാക്കുന്ന ദക്ഷിണായന കാലത്താണ്. ഇക്കാലത്താണ് മെയ്വഴക്കത്തിനുവേണ്ടുന്ന അഭ്യാസങ്ങളും ഉഴിച്ചില്പോലുള്ളവയും പരിശീലിക്കുന്നത്.
ചെമ്പടയിലും തകിലടിയിലും അടന്തയിലും പഞ്ചാരിയിലും താളങ്ങള്‍ വീഴുമ്പോള്‍ അവയ്ക്കൊപ്പവും അതിനിടയില്‍ മനോധര്‍മം അനുസരിച്ചും ആടണമെങ്കില്‍ മെയ്വഴക്കം കൂടിയേതീരൂ. അതിനായി കളരിച്ചിട്ടപോലുള്ളവ തീര്ച്ചയാലും പരിശീലിക്കുകയും വേണം. ഇതുകൂടാതെ വര്‍ഷാവര്‍ഷം മുടങ്ങാതെ ഉഴിച്ചിലും നടത്തണം. ചിട്ടയായ ഇത്തരം കാര്യങ്ങളും മുറതെറ്റാതെയുള്ള പരിശീലനങ്ങളുമായിരിക്കാം ഒരുപക്ഷേ ചെറുപ്പക്കാരെ തിടമ്പുനൃത്ത കലാരംഗത്തുനിന്ന് അകറ്റിനിര്‍ത്തുന്നത്. ഇവയൊക്കെയാണങ്കിലും നവനീതിനെപ്പോലെയുള്ളവര് ഈ രംഗത്തേക്കു കടന്നുവരുന്നത് ശുഭസൂചകമാണ്.
തിടമ്പുനൃത്ത കലാരംഗത്തെ പ്രഗത്ഭരായ അണലക്കാട് മാധവന് നമ്പൂതിരി, വട്ടക്കുന്നം ഹരികൃഷ്ണന് നമ്പൂതിരി, വെദിരമന കേശവന് നമ്പൂതിരി, ശിവപ്രസാദ് മണോളിത്തായ തുടങ്ങിയവര്‍ക്കൊപ്പവും നവനീത് നൃത്തമവതരിപ്പിച്ചിട്ടുണ്ട്. 2022ല്‍ കാസര്‍ഗോഡ് ജില്ലയിലെ ബേക്കലം ഗോശാലയില്‍ വിഷ്ണു ഹെബ്ബാറുടെ കീഴില്‍ നവനീത് സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോള്‍ റിലയന്‍സ് ഫാഷന്‍ ആന്‍ഡ് റീട്ടെയിലില്‍ ജീവനക്കാരനാണ്.
കുലത്തൊഴില്‍ എന്ന നിലയിലുള്ള അടുപ്പം എപ്പോഴും തിടമ്പുനൃത്തവുമായുണ്ട്. അതുകൊണ്ടുതന്നെ ജോലി ചെയ്തു മുന്നേറുമ്പോഴും പാരമ്പര്യത്തെ കൈവിടാന്‍ താന്‍ ഒരുക്കമല്ലെന്നും നവനീത് നമ്പൂതിരി വ്യക്തമാക്കുന്നു.
അച്ഛന് നാരായണന് നമ്പൂതിരി ചന്തേര ഗ്രാമത്തപ്പന് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. അമ്മ ഗിരിജ. ചെറുകുന്ന് ഓദയംമാടം യുപി സ്കൂള്‍ അധ്യാപകനായ മണിപ്രസാദ് ജ്യേഷ്ഠനാണ്.
Tags : navaneeth dance sunday deepika Performing Arts