"എന്റെ മനസ് പതറുന്നു, വാക്കുകൾ ചിതറുന്നു, ഹൃദയം ശൂന്യമായി സ്പന്ദിക്കുന്നു''- ഒരു യുവസന്യാസി തന്റെ ആത്മപിതാവിനോടു പറഞ്ഞു. ""എന്റെ പ്രാർഥനയ്ക്ക് ജീവൻ തോന്നുന്നില്ല.''
ആ ഗുരുവിന്റെ മേശപ്പുറത്ത് ഒരു ഓടക്കുഴൽ ഇരിപ്പുണ്ടായിരുന്നു. ആ ഓടക്കുഴൽ കൈയിലെടുത്ത് അദ്ദേഹം ചോദിച്ചു: ""ഈ ഓടക്കുഴലിന് തന്നിൽനിന്നു പുറപ്പെടാൻപോകുന്ന സംഗീതം അറിയാമോ?'' "അറിയില്ല.'' ശിഷ്യൻ മറുപടിനൽകി. അപ്പോൾ ഗുരു പറഞ്ഞു:
"എന്നാൽ മിടുക്കനായ ഒരു സംഗീതജ്ഞന്റെ കൈയിൽ പൊള്ളയായ ഈ കുഴൽ ശ്രുതിമധുരമായ സംഗീതമായി മാറുന്നു.'' തെല്ലുനേരത്തെ നിശബ്ദതയ്ക്കുശേഷം ഒരു മന്ദഹാസത്തോടെ ഗുരു തുടർന്നു: ""പ്രാർഥനയും ഇതുപോലെതന്നെയാണ്. നാം നമ്മുടെ ശൂന്യത ദൈവത്തിനു സമർപ്പിക്കുന്പോൾ അവിടത്തെ സംഗീതം നമ്മിലൂടെ ഒഴുകും.''
അനുദിനം പ്രാർഥിക്കുന്നവരാണ് നമ്മൾ. പ്രാർഥനയിൽ ഏറിയപങ്കും വാചാപ്രാർഥനയുമായിരിക്കും. പ്രാർഥനകൾ കൃത്യമായി ചൊല്ലുന്നതിലായിരിക്കും നമ്മുടെ ശ്രദ്ധ. അതു നല്ലതുതന്നെ. എന്നാൽ പ്രാർഥനയുടെ മഹത്വം അടങ്ങിയിരിക്കുന്നത് വാക്കുകളുടെ ശോഭയിലോ അവയുടെ ഉരുവിടലിലോ അല്ല. പ്രാർഥനവഴി ദൈവം നമ്മിലേക്ക് കടക്കാൻ നാം അനുവദിക്കുന്നുണ്ടോ എന്നതിലാണ്.
ദൈവം നമ്മിലേക്കു കടന്നുവരാൻ പ്രാർഥന നമ്മെ സജ്ജമാക്കിയാൽ ആ പ്രാർഥന ഒരിക്കലും നിർജീവമാകില്ല. എന്നു മാത്രമല്ല, ദൈവത്തിന്റെ സംഗീതം നമ്മിലൂടെ ഒഴുകുകയും ചെയ്യും. തന്മൂലമാണ് ദൈവവചനം ഇപ്രകാരം പഠിപ്പിക്കുന്നത്:
""വേണ്ടവിധം പ്രാർഥിക്കേണ്ടതെങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു'' (റോമ 8:26). അതായത് ഗുരു യുവസന്യാസിയോടു പറഞ്ഞതുപോലെ, ദൈവത്തിന്റെ സംഗീതം നമ്മിലൂടെ ഒഴുകുമെന്നു സാരം.
അപ്പോഴാണ് പ്രാർഥനാമധ്യേ നാം ദൈവത്തിന്റെ സ്വരം കേൾക്കുക. ആ സ്വരം കേൾക്കുന്പോൾ, പ്രവാചകനായിത്തീർന്ന ബാലനായ സാമുവൽ പറഞ്ഞതുപോലെ, നാമും പറയണം: ""ദൈവമേ, സംസാരിക്കണമേ. അങ്ങയുടെ ദാസൻ കേൾക്കുന്നു'' (1 സാമുവൽ 3:9).
ചൈനീസ് പുരാണത്തിൽ ഒരു കഥയുണ്ട്. ഒരിക്കൽ ഒരു ചക്രവർത്തി തന്റെ സദസിലുള്ളവരോട് ഏറ്റവും ചെറുതും എന്നാൽ ഏറ്റവും വിശിഷ്ടവുമായ ഒരു പ്രാർഥന എഴുതാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടെയുണ്ടായിരുന്ന ആധ്യാത്മികചിന്തകൻ ഇപ്രകാരം എഴുതിയ ഒരു കുറിപ്പ് ചക്രവർത്തിക്കു കൊടുത്തു: "കേൾക്കുക, അനുസരിക്കുക.'
ഇതു കണ്ടപ്പോൾ ചക്രവർത്തിക്ക് കാര്യം വ്യക്തമായില്ല. വിശദീകരണം ചോദിച്ച ചക്രവർത്തിയോട് ആധ്യാത്മികചിന്തകൻ പറഞ്ഞു: ""നമ്മുടെ പ്രാർഥനയിൽ മുഴുവനും നാമാണ് സംസാരിക്കുന്നത്. എന്നാൽ യഥാർഥ പ്രാർഥനയിൽ നാം ദൈവസ്വരത്തിനായി കാതോർത്തിരിക്കണം. ആ സ്വരം നാം അനുസരിക്കുകയും വേണം.''
ദൈവം എപ്പോഴും നമ്മോടു സംസാരിക്കുന്നുണ്ട് എന്നതാണ് വാസ്തവം. ദൈവം പ്രവാചകനിലൂടെ പറയുന്നു: ""നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുന്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി. ഇതിലേ പോവുക'' (ഏശയ്യാ 30:21). ദൈവത്തിന്റെ ഈ സ്വരം കേൾക്കാനുള്ള അവസരംകൂടിയായിരിക്കണം നമ്മുടെ പ്രാർഥന.
നമ്മുടെ നാഥനും രക്ഷകനുമായ യേശു പറയുന്നു: ""എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു'' (യോഹ 10:27). ലാസറിനെയും അയാളുടെ രണ്ടു സഹോദരികളെയും യേശു സന്ദർശിച്ചപ്പോൾ അവരിലൊരാളായ മേരി അവിടത്തെ പാദാന്തികത്തിലിരുന്ന് അവിടത്തെ സ്വരം കേട്ടുകൊണ്ടിരുന്നു. അതേക്കുറിച്ച് പരാതിപറഞ്ഞ മർത്തായോട് യേശു പറഞ്ഞു: ""മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു'' (ലൂക്കാ 10:42)
മറിയം യേശുവിന്റെ സ്വരത്തിനു ചെവികൊടുത്തതുപോലെ, നമ്മുടെ പ്രാർഥനയിലും നാം ദൈവസ്വരത്തിനു ചെവികൊടുക്കണം. എന്നാൽ അതുകൊണ്ട് പ്രാർഥനയിലൂടെ നമ്മുടെ ആവശ്യങ്ങൾ ദൈവത്തോടു പറയേണ്ട എന്ന് അർഥമില്ല. എന്നുമാത്രമല്ല, പ്രാർഥനയിലൂടെ നമ്മുടെ അനുദിനാവശ്യങ്ങളെക്കുറിച്ച് ദൈവത്തോടു സംസാരിക്കുകയും വേണം.
സ്കോട്ട്ലൻഡിനു പടിഞ്ഞാറുഭാഗത്തുള്ള ഒരു ദ്വീപാണ് അയോണ. ഈ ദ്വീപിൽ പൊള്ളയായ ഒരു വലിയ പാറയുണ്ടത്രേ. പണ്ടുകാലത്തു തീർഥാടകർ ഈ പാറയുടെ അരികിൽ പോയിനിന്നു പ്രാർഥിക്കുമായിരുന്നു. ആ പാറയുടെ വിടവിലൂടെ പ്രാർഥിക്കുന്പോൾ കാറ്റ് ആ പ്രാർഥനകൾ ദൈവസന്നിധിയിൽ എത്തിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.
ഇതേക്കുറിച്ച് പിന്നീട് ഒരു തീർഥാടകൻ എഴുതി: ""ഈ പാറയുടെ വിടവിലൂടെ പ്രാർഥനകൾ ദൈവസന്നിധിയിൽ എത്തിയിരുന്നു എന്നതല്ല അദ്ഭുതം. പ്രത്യുത ഈ പ്രാർഥനയിലൂടെ അവിടെ പ്രാർഥിച്ചവരുടെ മനസിലും ജീവിതത്തിലും മാറ്റംവന്നു എന്നതാണ് അദ്ഭുതം.''
പ്രാർഥന എപ്പോഴും നമ്മുടെ സാഹചര്യങ്ങളെ മാറ്റിമറിച്ചു എന്നുവരില്ല. അതുപോലെ പ്രാർഥനവഴി നാം ആഗ്രഹിച്ചതെല്ലാം ലഭിച്ചുവെന്നും വരില്ല. എന്നാൽ ദൈവസ്വരത്തിനു കാതോർക്കുന്ന തരത്തിലുള്ളതുകൂടിയാണു നമ്മുടെ പ്രാർഥനയെങ്കിൽ ആ പ്രാർഥന നമ്മെ മാറ്റിമറിക്കുകതന്നെ ചെയ്യും. അപ്പോൾ നമ്മുടെ ക്രോധം ക്ഷമയായും, ദുഃഖം ശക്തിയായും, ഇരുട്ട് വെളിച്ചമായും മാറും. തന്മൂലമാണ് തത്വചിന്തകനും ദൈവശാസ്ത്രജ്ഞനുമായ സോറൻ കിർക്കെഗാർഡ് എഴുതിയത്: ""പ്രാർഥന ദൈവത്തെ മാറ്റാനുള്ളതല്ല, പ്രാർഥിക്കുന്നവനെ മാറ്റാനുള്ളതാണ്.''
പ്രാർഥനയിലൂടെ ദൈവം നമ്മിലേക്കു കടന്നുവരാൻ നമുക്ക് അനുവദിക്കാം. അപ്പോൾ അദ്ഭുതങ്ങൾ നമ്മിൽ സംഭവിക്കും. കാരണം ദൈവം കടന്നുവരുന്നിടത്ത് കാര്യങ്ങളൊന്നും പഴയപടി ആയിരിക്കുകയില്ല. അവിടെയെല്ലാം പുതിയ രീതിയിലായിരിക്കും. അതാകട്ടെ, ദൈവം ആഗ്രഹിക്കുന്ന രീതിയിലും.