സ്വന്തം ആകാശാതിർത്തിക്കുള്ളിൽ പറക്കാൻ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയും ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാനും ഏർപ്പെടുത്തിയ വിലക്ക് നിലനിൽക്കെ, ഈ മാസം പാക്കിസ്ഥാനിൽനിന്ന് ജക്കാർത്തയിലേക്കും കൊളംബോയിലേക്കും പോയ രണ്ട് പാക് സേനാവിമാനങ്ങളുടെ പറക്കൽപ്പാത ഏറെ ശ്രദ്ധയാകർഷിക്കുന്നതായി.
കഴിഞ്ഞ ഒന്പതിനു തിങ്കളാഴ്ച രാവിലെ ഏഴോടെ ലാഹോറിൽനിന്ന് ടേക്കോഫു ചെയ്ത പാക്കിസ്ഥാൻ എയർഫോഴ്സിന്റെ, ജെ758 റജിസ്ട്രേഷനുള്ള ബൊംബാർഡിയർ ഗ്ലോബൽ 6000 വിമാനം ജക്കാർത്തയിലിറങ്ങുമ്പോൾ രാത്രി പതിനൊന്നേമുക്കാലായിരുന്നു.
ഇന്ത്യയുടെ ആകാശത്തുകൂടി പറക്കുന്നത് ഒഴിവാക്കാൻ, വടക്കോട്ടു വളഞ്ഞു പറന്ന് ചൈനയ്ക്കു മീതേയെത്തി പിന്നെ തെക്കോട്ടു സഞ്ചരിച്ച് തായ്ലൻഡ്, കമ്പോഡിയ, മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളുടെ മീതേ പറന്ന് ജക്കാർത്തയിലെത്താൻ നിർത്താതെ പറന്ന ദൂരം 7000 കിലോമീറ്റർ!.
ലാഹോറിൽനിന്ന് നേരേ ഇന്ത്യയ്ക്കു മുകളിലൂടെ, ബംഗാൾ ഉൾക്കടലിനുമീതേ വീണ്ടും തെക്കോട്ടു പോയി മ്യാൻമാർ, തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യയിലെത്തുന്ന പഴയ റൂട്ടായിരുന്നെങ്കിൽ, പാക് വിമാനത്തിന് പറക്കേണ്ടിയിരുന്നത് 5400 കിലോമീറ്റർ മാത്രമായിരുന്നു.
ഇന്ത്യൻ ആകാശം ഒഴിവാക്കാൻ 1600 കിലോമീറ്റർ അധികദൂരം പറക്കുകയെന്ന ഇതേ ബുദ്ധിമുട്ടു തന്നെയാണ്, കഴിഞ്ഞ 14ന് ലാഹോറിൽ നിന്ന് കൊളംബോയിലേക്കും 16ന് കൊളംബോയിൽനിന്ന് തിരിച്ച് ലാഹോറിലേക്കും പറന്ന മറ്റൊരു പാക്സേനാ വിമാനവും സഹിക്കേണ്ടിവന്നത്.
ഒരു സ്വകാര്യ അമേരിക്കൻ കമ്പനിയിൽനിന്ന് ഇക്കൊല്ലമാദ്യം വാങ്ങിയ 13 കൊല്ലം പഴക്കമുള്ള, ഗൾഫ്സ്ട്രീം ജി450 വിമാനം 14ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാഹോറിൽനിന്ന് ടേക്കോഫ് ചെയ്ത് വൈകിട്ട് ഏഴേകാലിന് കൊളംബോയിൽ ലാൻഡു ചെയ്യുമ്പോൾ, സഞ്ചരിച്ച ദൂരം 4450 കിലോമീറ്റർ (ഇപ്പോഴത്തെ റജിസ്ട്രേഷൻ വി4105 ആണെങ്കിലും അമേരിക്കൻ റജിസ്ട്രേഷനായ എൻ881ജെജെ എന്നാണ് ഫ്ളൈറ്റ് ട്രാക്കിംഗ് സൈറ്റുകളിൽ കാണാമായിരുന്നത്).
ലാഹോറിൽനിന്ന് നേരെ കറാച്ചിയിലേക്കു പറന്ന് അവിടെനിന്ന് ഗുജറാത്തിനു വടക്കുകൂടി അറേബ്യൻ കടലിനു മുകളിലെത്തി, തെക്കോട്ട്, ഇന്ത്യയെ അകന്നുമാറി പറന്ന്, വളഞ്ഞു ചുറ്റി ശ്രീലങ്കൻ തലസ്ഥാനത്ത് ഇറങ്ങിയ ഈ റൂട്ടിനു പകരം പറക്കൽ നിരോധനത്തിനു മുമ്പുള്ള, ഇന്ത്യയ്ക്കു മീതേകൂടി നേരെ തെക്കോട്ടുള്ള പാതയിൽ പോയിരുന്നെങ്കിൽ 2750 കിലോമീറ്ററായിരുന്നു ദൂരം. ഇപ്പോഴത്തെ റൂട്ടിനേക്കാൾ 1700 കിലോമീറ്റർ കുറവ്.
കൊളംബോയാത്രയിൽ 1700 കിലോമീറ്റർ കൂടുതൽ പറക്കുന്നതിന് എത്ര പണം അധികം ചെലാവാക്കേണ്ടി വന്നുകാണും പാക് വിമാനം? ഗൾഫ്സ്ട്രീം ജി450 വിമാനം 100 കിലോമീറ്റർ പറക്കുന്നതിനുള്ള ഏകദേശ ചെലവ് 700 ഡോളറാണ്. അതനുസരിച്ച്, 1700 കിലോമീറ്റർ അധികം പറക്കാൻ ചെലവായ തുക 11,900 ഡോളർ.
അതേപോലെ, ലാഹോറിൽനിന്ന് ജക്കാർത്തയിലേക്ക്, ഇന്ത്യയെ ഒഴിവാക്കി പറക്കാൻ 1600 കിലോമീറ്റർ അധികദൂരം താണ്ടേണ്ടിവന്ന ബൊംബാർഡിയർ ഗ്ലോബൽ 6000 കൂടുതൽ ചെലവാക്കിയത്, ഏകദേശം 10,400 ഡോളറായിരിക്കും (100 കിലോമീറ്റർ പറക്കാൻ ഏകദേശം 650 ഡോളർ).
അയൽരാജ്യത്തിന്റെ ആകാശാതിർത്തിയിൽ കടക്കാതിരിക്കുന്നത്, ഇന്ത്യൻ വിമാനങ്ങൾക്കും ഇതേപോലെതന്നെ ചെലവുള്ള കാര്യമാണെന്ന കാര്യവും മറക്കേണ്ടതില്ല. ഇത്രയും "എക്സ്ട്രാ' പണം മുടക്കിയിട്ടും, ലാഹോറിൽനിന്ന് കൊളംബോയിലേക്കുപോയ പാക് വിമാനം അന്നാട്ടിലും ഇന്ത്യയിലുമുള്ള ചില മാധ്യമങ്ങളുടെയെങ്കിലും പഴികേൾക്കേണ്ടിവരികയും സംശയത്തിന് പാത്രമാവുകയും ചെയ്തു എന്നതു വേറെകാര്യം.
കറാച്ചിയിൽനിന്ന് അറബിക്കടലിനുമീതേ തെക്കോട്ടുള്ള പറക്കൽ മുംബൈ എഫ്ഐആർ എന്ന ഫ്ലൈറ്റ് ഇൻഫർമേഷൻ റീജണിനിലൂടെയായിരുന്നു എന്നതാണ് കാരണം. അതേപോലെതന്നെ ഇന്ത്യയുടെ തെക്കേ മുനമ്പ് അടുക്കുമ്പോൾ ചെന്നൈ എഫ്ഐആറിനുള്ളിലൂടെയും. ഈ എഫ്ഐആറുകളിലൂടെ പറക്കുമ്പോൾ ഇന്ത്യൻ എടിസിയുടെ മേൽനോട്ടത്തിലും വഴികാട്ടലിലുമാണ്, വിമാനങ്ങൾ തത്വത്തിൽ.
എടിസിയുമായി സംസാരിക്കേണ്ടിയും വരും. ഇത് പലർക്കും പ്രശ്നമായി തോന്നിയിരുന്നു. മാത്രമല്ല, ഫ്ളൈറ്റ്ട്രാക്കിംഗ് സൈറ്റുകളിൽ കാണാവുന്ന ഇന്ത്യൻ എഫ്ഐആർ അതിർത്തിവരകൾക്കുള്ളിലൂടെയാണ് പാക് വിമാനം പറന്നതെന്നതും അമ്പരപ്പായി.
എന്നാൽ, എഫ്ഐആർ എന്ന ഫ്ളൈറ്റ് ഇൻഫർമേഷൻ റീജൺ ഇന്ത്യയുടെ ആകാശാതിർത്തിയല്ല, എന്നതാണ് വാസ്തവം. വിമാനയാത്രാ നിയന്ത്രണത്തിന്റെ നൈരന്തര്യം ഉറപ്പാക്കാനുള്ള വെറും സാങ്കേതികമായ ഏർപ്പാടുമാത്രമാണ് അത്. ഓരോ രാജ്യത്തിനും അവകാശപ്പെട്ട ആകാശം, ആ രാജ്യത്തിന്റെ തീരത്തു നിന്ന്, 12 നോട്ടിക്കൽ മൈൽ (22.2 കിലോമീറ്റർ) ദൂരംവരെ മാത്രമാണ്. 22.2 കിലോമീറ്ററിനപ്പുറം രാജ്യാന്തര ആകാശമാണ്.