ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
സായാഹ്നപത്രത്തിൽ വലിയ തലക്കെട്ടിലാണ് വാർത്ത വന്നിട്ടുള്ളത്. ഫ്രിത്ത് അതിന്റെ കോപ്പി എന്റെയടുത്തു കൊണ്ടുവന്നുതന്നു. ചെറുതും വലുതുമായ ശീർഷകങ്ങളിൽ ഞാൻ കണ്ണോടിച്ചുനോക്കി. എന്റെ പ്രതികരണമറിയാൻ ഫ്രിത്ത് അവിടെ നിന്നു. ഞാൻ പറഞ്ഞു: ""തരംതാണ ഭാഷയിൽ എത്ര അപകീർത്തികരമായിട്ടാണ് എഴുതിയിരിക്കുന്നത്.''
""ശരിയാണ് മാഡം. ഞങ്ങളെല്ലാവരും വളരെ മനഃപ്രയാസത്തിലാണ്.''
""മാക്സിമിന്റെ കാര്യമോർത്തിട്ടാണ് എനിക്കു വിഷമം. ഒരു നെട്ടോട്ടം കഴിഞ്ഞ് അതിന്റെ കിതപ്പു തീരുന്നതേയുള്ളൂ. വീണ്ടും ഇത് ആവർത്തിക്കേണ്ടിവരുമോ?''
""ബോട്ടിന്റെ കാബിനിൽ കണ്ടത് റെബേക്ക മാഡത്തിന്റെ ബോഡിതന്നെ. ഒരു സംശയവുമില്ല. ബോട്ടുയാത്രയിൽ ഇത്രയേറെ പരിചയമുണ്ടായിട്ടും അതിൽ കുടുങ്ങിപ്പോയതു വല്ലാത്ത കഷ്ടമായി.''
""അപകടങ്ങൾ സംഭവിക്കുന്നത് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ, പ്രതീക്ഷിക്കാത്ത സമയത്താണ്.''
""ഇക്കാര്യത്തിൽ ഏറ്റവും വലിയ ഷോക്ക് ഉണ്ടായിരിക്കുന്നത് മിസിസ് ഡാൻവേഴ്സിനാണ്.''
""ഞാനതു പ്രതീക്ഷിച്ചു. അത്രമാത്രം റെബേക്കയെ അവർ ആരാധിച്ചിരുന്നു.''
""ലഞ്ചു കഴിഞ്ഞയുടനെ അവർ നേരേ അവരുടെ മുറിയിൽ പോയതാണ്. പുറത്തു വന്നിട്ടില്ല. ചായ കൊണ്ടുപോയി കൊടുത്ത ആലീസ് പറഞ്ഞു അവർ വല്ലാതെ അസ്വസ്ഥയാണെന്ന്.''
ഫ്രിത്ത് പോയശേഷം ഞാൻ പത്രമെടുത്ത് വിശദമായി നോക്കി. മുൻപേജിൽ മുഴുത്ത അക്ഷരത്തിലെഴുതിയ അതിശയോക്തികലർന്ന ഭാഷയോടൊപ്പം മാക്സിമിന്റെ പഴയ ഒരു ചിത്രവും കൊടുത്തിട്ടുണ്ട്. അന്തരിച്ച റെബേക്ക അതിസുന്ദരിയും പ്രതിഭാശാലിയും എല്ലാവരാലും സ്നേഹിക്കപ്പെട്ടവളുമായിരുന്നു എന്നും ഒരു വർഷം മുന്പാണ് അവർ മുങ്ങിമരിച്ചതെന്നും വിവരിച്ചിട്ടുണ്ട്.
നാലഞ്ചുമാസംമുന്പ് മാക്സിം രണ്ടാംവിവാഹം കഴിച്ച് ഭാര്യയുമായി നേരേ മാൻഡെർലിയിലേക്കു വന്നു. പുതിയ ഭാര്യയുടെ ബഹുമാനാർഥം ഗംഭീരമായി നടത്തപ്പെട്ട ആഘോഷപരിപാടികഴിഞ്ഞ് പിറ്റേന്നു രാവിലെ മുൻഭാര്യയുടെ ബോഡി അവരുടെ ബോട്ടിന്റെ കാബിനിൽനിന്നു കണ്ടെടുത്തു. പുതിയ ഭാര്യയുടെ വരവും മുൻഭാര്യയുടെ ബോഡി കണ്ടെടുക്കലും തമ്മിൽ ബന്ധമില്ലെങ്കിലും പല സംശയങ്ങളും പുതിയ വ്യാഖ്യാനങ്ങളും ജനങ്ങൾക്കിടയിൽ പ്രചരിക്കാൻ ഇടവന്നിട്ടുണ്ടെന്നതു സത്യമാണ്.
ഇങ്ങനെപോകുന്നു ദുർവ്യാഖ്യാനങ്ങളുടെ വിവരണങ്ങൾ. പൈസകൊടുത്തു പത്രംവാങ്ങുന്ന പൊതുജനത്തിന് നല്ല തീറ്റ കൊടുക്കണമല്ലോ. അതിനുള്ള ചെപ്പടിവിദ്യകൾ പത്രക്കാർ നടത്തുന്നു എന്നുമാത്രം ഞാൻ സ്വയം സമാധാനിച്ചു.
പിറ്റേന്നു രാവിലെ ഇറങ്ങിയ ലണ്ടൻ പത്രങ്ങളിലും കൂടുതൽ വിവരങ്ങളും വിവരണങ്ങളും ചേർത്ത് മുൻ പേജുകളിൽ വാർത്തവന്നു. മാൻഡെർലിയുടെ ഒരു ചിത്രവും കൊടുത്തിട്ടുണ്ട്. മാക്സിമിന്റെയും മാൻഡെർലിയുടെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്പിക്കുന്ന വിധത്തിലുള്ള റിപ്പോർട്ടുകൾ.
പുതിയ ഭാര്യയുടെ ബഹുമാനാർഥം നടന്ന ആഘോഷപൂർവമായ ഫാൻസിഡ്രെസ് പരിപാടികളും വിരുന്നും കഴിഞ്ഞു പിറ്റേന്നു രാവിലെ മുൻഭാര്യയുടെ ബോഡി കണ്ടെടുത്തുവെന്ന് ലണ്ടൻ പത്രങ്ങളും വെണ്ടയ്ക്കാ വലിപ്പുള്ള അക്ഷരങ്ങളിൽ വിളന്പി. ചുരുക്കത്തിൽ എല്ലാ പത്രങ്ങളും ഇതൊരു ആഘോഷമാക്കി മാറ്റി.
ബ്രേക്ക് ഫാസ്റ്റിനു വന്നിരുന്ന മാക്സിം പത്രവാർത്തകളെല്ലാം കണ്ടുവെന്ന് മുഖഭാവത്തിൽനിന്നു ഞാൻ വായിച്ചെടുത്തു. ധൈര്യവും ആശ്വാസവും പകരാൻ ഞാൻ പറഞ്ഞു:
""പത്രക്കാർ അവർക്കു തോന്നിയതൊക്കെ എഴുതും. അതിലൊന്നും പതറേണ്ട.''
""എനിക്കു പതർച്ചയൊന്നുമില്ല. എല്ലാത്തിനെയും ധൈര്യപൂർവം ഞാൻ നേരിടും.''
ഞങ്ങൾ ലൈബ്രറിയിലേക്കു പോയി. അപ്പോഴേക്കും ബിയാട്രീസിന്റെ ഫോണ് വന്നു. അത് അറ്റൻഡ് ചെയ്യാൻ മാക്സിമിനോടൊപ്പം ഞാനും പോയി.
""മാക്സിം! നശിച്ച വാർത്തകൾ വായിച്ചു. ഞാനും ഗൈൽസും ഉടനെ അങ്ങോട്ടു വരുന്നുണ്ട്.''
""വേണ്ട വേണ്ട. വരേണ്ട യാതൊരു ആവശ്യവുമില്ല.''
""എടാ, ഞാൻ പറയുന്നതു കേൾക്ക്. നമുക്ക് ഒരുമിച്ചിരുന്ന് പലതും ആലോചിക്കാം.''
""ചേച്ചി! ഇപ്പോൾ വരേണ്ട ഒരു കാര്യവുമില്ല. വിശേഷിച്ച് ഒന്നും ചെയ്യാനില്ല. കേസിന്റെ വിചാരണ വരുന്നേയുള്ളൂ. അതിനുള്ള ചില കാര്യങ്ങൾക്ക് ഞാനും ഇവളും പോകുകയാണ്.''
ബിയാട്രീസിന്റെ വരവ് അങ്ങനെ തടഞ്ഞു.
ഫ്രാങ്ക് മ്ലാനവദനനായി കയറിവന്നു. മാക്സിം ചോദിച്ചു:
""എല്ലാം കണ്ടില്ലേ, വായിച്ചില്ലേ?''
""പത്രമുതലാളിയും എഡിറ്ററും റിപ്പോർട്ടർമാരുമൊക്കെ അവരുടെ നിലനിൽപ്പിനും വളർച്ചയ്ക്കും വേണ്ടി അങ്ങനെ പലതും ചെയ്യും. അതിലൊന്നും നമ്മൾ ബേജാറാകേണ്ട.''
""രാവിലെ മുതൽ ഫോണുകൾ പലതും വരുന്നുണ്ട്.''
""മാഡം! ഫോണുകൾ വന്നാൽ അതൊക്കെ നമ്മുടെ ഓഫീസിലേക്കു തിരിച്ചുവിടൂ. അവർ കൈകാര്യം ചെയ്തോളും. സാറു ചെയ്യേണ്ടത് വരാനിരിക്കുന്ന വിചാരണ നേരിടാനായി മുഴുവൻ ശ്രദ്ധയും അതിൽ കേന്ദ്രീകരിക്കുക.''
""എനിക്കറിയാം എന്തു പറയണമെന്ന്.''
""അതു ശരി. പക്ഷേ തെളിവെടുക്കുന്ന ഉദ്യോഗസ്ഥർ തിരിച്ചും മറിച്ചും പലതും ചോദിച്ച് നമ്മളെ വെട്ടിൽവീഴ്ത്താൻ നോക്കും. ശുണ്ഠിപിടിപ്പിക്കാൻ ശ്രമിക്കും. ഉച്ചത്തിൽ ചില ചോദ്യങ്ങൾ ചോദിച്ച് നമ്മളെ പരിഭ്രാന്തരാക്കാൻ നോക്കും. അവിടെ ഒരു നിമിഷം പതറിപ്പോയാൽ നമ്മുടെ മൊഴികൾ തെറ്റിപ്പോയെന്നു വരും.''
""ഇല്ല, അതൊന്നും സംഭവിക്കില്ല.'' മാക്സിമും ഫ്രാങ്കും പോയി. അന്നത്തെ മെനു മാറ്റമൊന്നും വരുത്താതെ ഞാൻ കൊടുത്തയച്ചു. എന്റെ മുറിയിൽ വന്ന ക്ലാരീസിനോട് മിസിസ് ഡാൻവേഴ്സിനെക്കുറിച്ചു ചോദിച്ചു. അവൾ പറഞ്ഞു: ""അവര് പണിയെല്ലാം ചെയ്യുന്നുണ്ടെങ്കിലും ആരോടും ഒന്നും മിണ്ടുന്നില്ല. ഭക്ഷണം ഒറ്റയ്ക്ക് അവരുടെ മുറിയിൽ കൊണ്ടുപോയിട്ടാണ് കഴിക്കുന്നത്.''
ഉത്കണ്ഠയോടെ കാത്തിരിക്കുന്ന വിചാരണയുടെ ദിവസമായി. ഉച്ചകഴിഞ്ഞു രണ്ടു മണിക്കാണ്. അതിനു മുന്പായി കോടതിയിലെത്തണം.
കെരിത്തിന്റെ മറുഭാഗത്തുള്ള ലാനിയൻ എന്ന മാർക്കറ്റ് ടൗണിലാണ് വിചാരണ നടക്കുന്നത്. അഞ്ചാറു നാഴിക ദൂരമുണ്ട്. പതിവിലും നേരത്തേ ലഞ്ചുകഴിച്ച് ഞങ്ങളിറങ്ങി. ഞാനും മാക്സിമും കാറിൽ കയറി. ഫ്രാങ്ക് അയാളുടെ മോറീസ് കാറിലും. മാക്സിം വളരെ ശാന്തനായിരുന്നു. യാതൊരു ടെൻഷനുമില്ലാത്ത ഭാവം.
അതേസമയം എന്റെ അവസ്ഥയോ! ഒരു രോഗിയെ ഓപ്പറേഷന് ഹോസ്പിറ്റലിലേക്കു കൊണ്ടുപോകുന്നപോലെയും എന്തു സംഭവിക്കുമെന്നു നിശ്ചയമില്ലാത്തതുപോലെയും ആയിരുന്നു. എന്റെ കൈകൾ മരവിച്ചതുപോലെയായി. ഹൃദയമിടിപ്പിനു വേഗതകൂടി. ഞങ്ങൾ സ്ഥലത്തെത്തി. കേണൽ ജൂലിയന്റെയും ഡോക്ടർ ഫിലിപ്സിന്റെയും കാറുകൾ അവിടെ കണ്ടു.
ഞാൻ പറഞ്ഞു: ""മാക്സിം അങ്ങോട്ടു പൊയ്ക്കോളൂ. ഞാൻ ഇവിടെ എവിടെയെങ്കിലും നിന്നോളാം.''
""നീ മാൻഡെർലിയിൽ നിന്നാൽമതിയായിരുന്നു. നീ കൂടെ വരണമെന്ന് ഞാനാഗ്രഹിച്ചില്ല.''
അപ്പോഴേക്കും ഫ്രാങ്ക് എത്തി.
""മാഡം തൽക്കാലം കാറിലിരുന്നോളൂ.''
അവർ ഇരുവരും പോയി.
കേസിന്റെ വിചാരണ നടത്തുന്ന ഉന്നത അധികാരി, മാക്സിം, ഫ്രാങ്ക്, കേണൽ ജൂലിയൻ തുടങ്ങിയ എല്ലാവരുമുണ്ട്. വിചാരണ ഇപ്പോൾ തുടങ്ങിക്കാണും. കുറേനേരം കാറിൽ ഇരുന്നിട്ട് എനിക്കു സ്വസ്ഥതയില്ല. കാറിൽനിന്നിറങ്ങി, ഹാളിന്റെ വാതിൽക്കൽ വന്നു ഒതുങ്ങിനിന്നു.
കുറേസമയം കഴിഞ്ഞപ്പോൾ ഒരു പോലീസുകാരൻ അടുത്തുവന്നു ചോദിച്ചു: ""എന്തിനാ ഇവിടെ നിൽക്കുന്നത്? എന്താ കാര്യം?''
""സോറി. ഒന്നുമില്ല.'' ഞാൻ പിൻവലിഞ്ഞു. പോലീസ് ഒരുനിമിഷം എന്നെ സൂക്ഷിച്ചുനോക്കിയിട്ടു ചോദിച്ചു: ""മാഡം മാക്സിം സാറിന്റെ മിസിസ് അല്ലേ?''
""അതെ.''
""വരൂ, ഉള്ളിലിരിക്കാം.''
ഹാളിന്റെ പിന്നിൽ അദ്ദേഹം ചൂണ്ടിക്കാണിച്ച സീറ്റിലിരുന്നു. ഞാൻ നന്ദി പറഞ്ഞു.
""വിചാരണ തുടങ്ങിയോ?''
""തുടങ്ങിയെന്നു തോന്നുന്നു. ഞാൻ അന്വേഷിച്ചുവരാം.''
അധികം വൈകാതെ പോലീസുകാരൻ തിരിച്ചുവന്നു. എന്നിട്ടു പറഞ്ഞു: ""മാക്സിം സാറിന്റെ തെളിവെടുപ്പു കഴിഞ്ഞു. ക്യാപ്റ്റൻ സിറിൽ, മുങ്ങൽ വിദഗ്ധൻ, ഡോക്ടർ ഫിലിപ്സ് എന്നിവരുടെ തെളിവെടുപ്പും കഴിഞ്ഞു. ഒരാൾകൂടിയുണ്ട്. ബോട്ടു പണിതയാളുടെ. അതു കേൾക്കണമെങ്കിൽ വാതിലിനടുത്തായി ഒരു സീറ്റ് ഒഴിവുണ്ട്. പോന്നോളൂ. ആരും ശ്രദ്ധിക്കില്ല.''
ഞാൻ അപ്രകാരംചെയ്ത് ഒതുങ്ങിയിരുന്നു. ഞാൻ നോക്കിയപ്പോൾ മുൻനിരയിൽ മാക്സിമും ഫ്രാങ്കും ഇരിക്കുന്നുണ്ട്. ഹാളിൽ ഇരിക്കുന്നവരിലേക്കും ചുറ്റും ഏറുകണ്ണിട്ടു ഞാൻ നോക്കി. ഞെട്ടിപ്പോയി. ഹാളിലെ മറ്റൊരുവശത്ത് മിസിസ് ഡാൻവേഴ്സ്. തൊട്ടപ്പുറത്ത് ജാക്ക് ഫാവെൽ.
ഉന്നത അധികാരി ഹോറിഡ്ജ് ബോട്ട് നിർമിച്ച ജയിംസിനോടു ചോദ്യം തുടങ്ങി.
""ബോട്ടിനെപ്പറ്റി എന്താണ് നിങ്ങൾക്കു പറയാനുള്ളത്?''
""അതൊരു ഫിഷിംഗ് ബോട്ടായിരുന്നു. അതിനെ സവാരി ബോട്ടാക്കി രൂപാന്തരപ്പെടുത്താൻ മിസിസ് മാക്സിം എനിക്ക് ഓർഡർ തന്നു. തൃപ്തികരമായി ഞാനതു ചെയ്തുകൊടുത്തു. അതുവച്ച് മൂന്നാലു സീസണ് അവർ സവാരിനടത്തി. അവർ മുങ്ങിമരിച്ച രാത്രിയിലേതിനേക്കാൾ മോശമായ കാലാവസ്ഥയിലും സവാരി നടത്തിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ആ രാത്രിയിൽ ദുരന്തം സംഭവിച്ചതെന്നു മനസിലാവുന്നില്ല.''
""മിസിസ് മാക്സിം മറ്റെന്തെങ്കിലും എടുക്കാനായി നീങ്ങിയപ്പോൾ അപ്രതീക്ഷിതമായി ശക്തമായ കാറ്റുവീശി കാബിനിന്റെ വാതിൽ അടഞ്ഞതാണെങ്കിലോ?''
""ഇല്ല. അങ്ങനെ സംഭവിക്കില്ല.''
""അങ്ങനെ സംഭവിക്കാനാണ് സാധ്യത. നിങ്ങളുടെ നിർമാണ വൈദഗ്ധ്യത്തെ ഞാനോ മിസ്റ്റർ മാക്സിമോ ആരുതന്നെ കുറ്റപ്പെടുത്തുന്നില്ല. എല്ലാം ഭംഗിയായി ചെയ്തിട്ടുണ്ടാവും. പക്ഷേ നിർഭാഗ്യവശാൽ മിസിസ് മാക്സിമിന്റെ ഒരു നിമിഷത്തെ അശ്രദ്ധകൊണ്ട് അവരുടെ ജീവൻ നഷ്ടപ്പെട്ടു. വീണ്ടും ഞാൻ പറയുന്നു നിങ്ങളുടെ നിർമാണത്തിൽ തകരാറില്ല.''
""ക്ഷമിക്കണം സാർ. താങ്കൾ അനുവദിക്കുകയാണെങ്കിൽ എനിക്ക് അല്പംകൂടി ഇതേപ്പറ്റി പറയാനുണ്ട്.''
""എന്താണ്? പറഞ്ഞോളൂ.''
""കടലിൽനിന്ന് കരയിലേക്ക് ഉയർത്തിയ ബോട്ട് ഒന്നു പരിശോധിക്കാൻ ക്യാപ്റ്റൻ സിറിൽ ഇന്നലെ എനിക്ക് അനുവാദം തന്നു.''
""നല്ല കാര്യം. നിങ്ങൾ പരിശോധിച്ചു തൃപ്തിപ്പെട്ടെന്നു കരുതുന്നു.''
""ഉവ്വ് സർ. എന്റെ നിർമാണത്തിൽ തകരാറൊന്നുമില്ലെന്നു ബോധ്യമായി. ഞാൻ വളരെ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ബോട്ടിന്റെ അടിഭാഗത്തു മൂന്നു തുളകൾ! അതുവഴിയാണ് ബോട്ടിൽ വെള്ളം നിറഞ്ഞതും മുങ്ങിയതും. അല്ലാതെ ബോട്ട് മറിഞ്ഞതല്ല.''
""നിങ്ങൾ എന്താണ് പറയുന്നത്? എന്തുതരം തുളകൾ?''
""കടലിനടിയിലെ പാറയിൽ മുട്ടി ഉണ്ടായ തുളകളല്ല. കൂർത്ത ആണികൊണ്ടോ കൂർത്ത കൽക്കുറ്റികൊണ്ടോ ഉണ്ടാക്കിയ തുളകളാണ്.''
""മിസ്റ്റർ മാക്സിം! ബോട്ടു നിർമിച്ച ആൾ പറയുന്നതു കേട്ടില്ലേ? ബോട്ടിന്റെ അടിഭാഗത്തുകണ്ട തുളകളെപ്പറ്റി നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?''
""യാതൊന്നും പറയാനില്ല സർ.''
""എന്തുകൊണ്ട് അങ്ങനെ തുളകൾ വന്നു എന്നതിനെപ്പറ്റി ചിന്തിച്ചോ?''
""എനിക്ക് ഒന്നും അറിയില്ല.''
""ആദ്യമായിട്ടാണോ ഇങ്ങനെ ഒരു സംഗതി കേൾക്കുന്നത്?''
""അതെ.''
""കേട്ടിട്ട് നിങ്ങൾക്കു നടുക്കമുണ്ടായോ?''
""പന്ത്രണ്ടു മാസങ്ങൾക്കുശേഷം ബോഡി ഞാൻ തിരിച്ചറിഞ്ഞു എന്ന ഒരു തെറ്റ് ഞാൻ ചെയ്തു എന്നതിൽ ഞാൻ നടുങ്ങുന്നു. ഇപ്പോൾ ഞാൻ മനസിലാക്കുന്നു, എന്റെ ഭാര്യ മരിച്ചത് ബോട്ടു മുങ്ങി മാത്രമല്ല, ബോട്ടു മുങ്ങാൻ കരുതിക്കൂട്ടി ആരോ ചിലതു ചെയ്തിട്ടുണ്ടെന്ന്. ഇക്കാര്യത്തിലും ഞാൻ നടുങ്ങുന്നു. എന്റെ ഈ നടുക്കത്തിൽ താങ്കൾക്ക് ആശ്ചര്യമുണ്ടോ?''
ഇതെല്ലാം കേട്ട് ഞാനവിടെയിരുന്നു നീറുകയാണ്. ആ നേരത്ത് എന്റെ മനസ് അഭ്യർഥിച്ചു. "പാടില്ല, മാക്സിം പാടില്ല. ഇങ്ങനെ ദേഷ്യം പൂണ്ടും സ്വരമുയർത്തിയും ഒന്നും പറയല്ലേ! പ്ലീസ്! ദൈവമേ, മാക്സിമിന് ആത്മനിയന്ത്രണം കൊടുക്കണേ!!'
ഉന്നത അധികാരി ഹോറിഡ്ജ് പറഞ്ഞു: ""മിസ്റ്റർ മാക്സിം, നിങ്ങളുടെ ഈ കാര്യത്തിൽ ഞങ്ങൾക്കു വല്ലാത്ത ഖേദമുണ്ട്. ഭാര്യയുടെ മരണത്തിൽ നിങ്ങൾ ഒരുപാടു ദുഃഖം സഹിച്ചിട്ടുണ്ട്. അതിനേക്കാൾ വലിയ ദുഃഖം, നിങ്ങൾ ധരിച്ചതുപോലെ മുങ്ങിമരണമല്ല. ബോട്ടുമുങ്ങി അതിൽ കിടന്നാണ് മരിച്ചത്. എന്തായാലും നിങ്ങളുടെ നന്മയ്ക്കുവേണ്ടി യഥാർഥത്തിൽ എന്താണു സംഭവിച്ചത്, എങ്ങനെ ഏതു രീതിയിലാണ് എന്നു ഞാൻ സ്വന്തമായി അന്വേഷിക്കട്ടെ. പിന്നെ, ബോട്ടു നിർമാതാവ് കണ്ടെത്തിയ കാര്യത്തിൽ നിങ്ങൾക്കു സംശയമുണ്ടോ?''
""യാതൊരു സംശയവുമില്ല. അയാൾ ബോട്ടുനിർമിച്ചയാളാണ്. എന്താണു പറയുന്നതെന്ന് അയാൾക്കു നല്ല ബോധ്യമുണ്ട്.''
""മിസിസ് മാക്സിമിന്റെ ബോട്ട് ആരാണ് സംരക്ഷിച്ചിരുന്നത്?''
""മിസിസ് നേരിട്ടുതന്നെ.''
""ആരേയും അതിനായി ചുമതലപ്പെടുത്തിയിരുന്നില്ലേ?''
""ഇല്ല. ആരെയും ചുമതലപ്പെടുത്തിയില്ല.''
""മാൻഡെർലിയുടെ സ്വന്തം പ്രൈവറ്റ് ഹാർബറിലാണ് ബോട്ട് മുങ്ങിയത്?''
""അതെ.''
""ആരെങ്കിലും എന്തെങ്കിലും ചതിപ്രയോഗം ബോട്ടിന്മേൽ നടത്തിയതായി സംശയിക്കുന്നുണ്ടോ?''
""സംശയിക്കുന്നില്ല.''
""എല്ലാം പരിഗണിക്കുന്പോൾ മനസിലാക്കാൻ കഴിയുന്നത് മിസിസ് മാക്സിം ബോട്ടു സവാരിക്കു പോകുന്നതിനുമുന്പുതന്നെ ആരോ കടുത്ത വിദ്വേഷംവച്ച് എന്തോ ചെയ്തിട്ടുണ്ട് എന്നുള്ളതാണ്.''
""അക്കാര്യത്തിൽ സംശയമില്ല.''
""ബോട്ടിന്റെ കാബിൻ ഫ്ളോറിൽ ബോഡി കണ്ടെത്തിയെന്നു മിസ്റ്റർ മാക്സിം പറഞ്ഞ അതേ വസ്തുതതന്നെയാണ് ക്യാപ്റ്റൻ സിറിലും ഡോക്ടർ ഫിലിപ്സും പറഞ്ഞിട്ടുള്ളത്.'' ""അതെ.''
ഇങ്ങനെ വിചാരണ നടക്കുന്ന മുഹൂർത്തത്തിൽ, അതെല്ലാം കേട്ടുകൊണ്ടിരിക്കേ എന്റെ മനസിനകത്തെ കൊടും വ്യസനവും ആത്മസംഘർഷവും അതിനുപുറമേ ഹാളിനകത്തെ അസഹ്യമായ ചൂടും പുഴുക്കവും മൂലം എന്റെ തലയ്ക്കുള്ളിൽ വല്ലാത്ത പിരിമുറുക്കം.ഇങ്ങനെ വിചാരണ നടക്കുന്ന മുഹൂർത്തത്തിൽ, അതെല്ലാം കേട്ടുകൊണ്ടിരിക്കേ എന്റെ മനസിനകത്തെ കൊടും വ്യസനവും ആത്മസംഘർഷവും അതിനുപുറമേ ഹാളിനകത്തെ അസഹ്യമായ ചൂടും പുഴുക്കവും മൂലം എന്റെ തലയ്ക്കുള്ളിൽ വല്ലാത്ത പിരിമുറുക്കം. എന്റെ തലകറങ്ങുന്നതുപോലെയും ബോധം മറയുന്നതുപോലെയും തോന്നി. അകലെയിരുന്ന് എന്ന ശ്രദ്ധിച്ചിരുന്ന മാക്സിം എന്തോ പന്തികേടുണ്ടെന്നുതോന്നി എഴുന്നേറ്റു വിളിച്ചുപറഞ്ഞു:""അതാ എന്റെ വൈഫിന് തലകറക്കമുള്ളതുപോലെ തോന്നുന്നു. ആരെങ്കിലും അവരെ പുറത്തേക്കു കൊണ്ടുപോകൂ.''
ഉടനെ പോലീസ് സഹായത്തിനെത്തി. എന്നെ തൊട്ടടുത്തുള്ള ചെറിയ മുറിയിൽ ഇരുത്തി. ഉടനെ അദ്ദേഹം ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്നു. ഞാനതു കുടിച്ചു. അപ്പോഴേക്കും ഫ്രാങ്കും എത്തി. എന്റെ കൈയിൽ പിടിച്ചു. ക്രമേണ എന്റെ തലകറക്കം കുറഞ്ഞു. ഹാളിൽ ഞാൻ വീഴാതിരുന്നതു ദൈവാധീനം.
(തുടരും)
Tags :