തലേന്നായിരുന്നു ക്രിസ്മസ്. രാവിലെ ഏഴിന് ഏറ്റുമാനൂരിൽനിന്നു കണ്ണൂരിലേക്കുള്ള ബസിൽ കയറിയപ്പോൾമുതൽ വഴിയിലെങ്ങും കെടുത്താൻ വൈകിയ നക്ഷത്രങ്ങളുണ്ടായിരുന്നു. വൈകുന്നേരം അഞ്ചിന് എത്തേണ്ടിയിരുന്ന ബസ് കണ്ണൂരിലെത്തിയപ്പോൾ രാത്രി 9.30. നല്ല തണുപ്പ്. നക്ഷത്രങ്ങൾ നഗരത്തോടു ബത്ലഹേമിന്റെ രഹസ്യങ്ങൾ പറയുകയാണ്.
അതിന്റെ കാതൽ, ദൈവത്തിന്റെ മനുഷ്യാവതാരമായിരുന്നു. ആട്ടിടയന്മാർ ഉറങ്ങാതിരുന്ന, മാലാഖമാർ പാട്ടുപാടിയിരുന്ന ഒരു രാത്രിയെക്കുറിച്ച്. പക്ഷേ, ഈ രാത്രികളിൽ കണ്ണൂരിന്റെ മലഞ്ചെരുവുകളിലെയും സമതലങ്ങളിലെയും കാവുകളിലും കുടുംബക്ഷേത്രങ്ങളിലും ഉറങ്ങാതിരുന്ന മനുഷ്യർ, മറ്റൊരു കാത്തിരിപ്പിലായിരുന്നു. മനുഷ്യന്റെ ദൈവാവതാരം..!
ദൈവത്തിലെത്തി മടങ്ങുന്ന മനുഷ്യൻ
തെയ്യത്തിന്റെ കഥകളും കാഴ്ചകളും മനസിനെ ത്രസിപ്പിക്കുന്നതും, ഒരു നിമിഷമെങ്കിലും ശരീരത്തെയും ബാധിക്കുന്നതുമാണ്. നേരിട്ടു കാണാനാണ് ഇറങ്ങിയത്. തെയ്യത്തെക്കുറിച്ച് ശാസ്ത്രീയ-മത നിർവചനങ്ങളും ഐതിഹ്യങ്ങളുമുണ്ട്. പക്ഷേ, ആ നിരീക്ഷണങ്ങളുടെ ഉള്ളടക്കമെന്തെന്നാൽ, മനുഷ്യൻ ദൈവമായി അവതരിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്.
ജീവിച്ചിരുന്നപ്പോൾ മനുഷ്യനും മരണത്താൽ ദൈവവുമായെന്നു വിശ്വസിക്കുന്ന ആത്മാവിനെ, തെയ്യക്കാരൻ അഥവാ കളിയാട്ടക്കാരൻ തന്റെ ദേഹദേഹികളിലേക്കു ക്ഷണിച്ചുവരുത്തുകയാണ്. ദീർഘനാളത്തെ ഒരുക്കത്തിനൊടുവിൽ തോറ്റംപാട്ടുകളുടെ പരിണാമനദികളിൽ നിമഗ്നനാകുകയും വേഷഭൂഷാദികളിലും നോന്പുധ്യാനങ്ങളിലും സ്വയം മറക്കുകയും ചെയ്യുന്നയാൾ തെയ്യമായി "ദൈവാവതാര’മെടുക്കുന്നു.
ഭക്തരോ തെയ്യത്തിന്റെ വേഷങ്ങൾക്കുള്ളിൽ ദൈവത്തെ കാണുന്നു. മണിക്കൂറുകളുടെ അവതാരം പൂർത്തിയാക്കി കളിയാട്ടക്കാരൻ മനുഷ്യനിലേക്കു പുനരവതരിക്കുംമുന്പ് ഭക്തർ സങ്കടങ്ങളുമായെത്തും. ഒരിക്കൽ മനുഷ്യനായിരുന്ന തെയ്യത്തിന് തന്റെ മുന്നിലെത്തുന്നവരുടെ പ്രശ്നങ്ങൾകേട്ട് സമാധാനം പറയാൻ എളുപ്പമാണ്. അതിനു കാലതാമസവുമില്ല. കൈകൂപ്പി നിൽക്കുന്നവരുടെ പ്രാർഥനയ്ക്ക് അപ്പോൾതന്നെ മറുപടിയുണ്ട്. ഭക്തരുടെ കൈകൾ ഗ്രഹിച്ചോ, ചേർത്തുനിർത്തിയോ, ആശ്ലേഷിച്ചോ "ദൈവം’ ആശ്വസിപ്പിക്കും. വിശ്വാസംകൊണ്ടോ കലാസ്വാദനംകൊണ്ടോ സങ്കല്പങ്ങളാലോ ഇങ്ങനെ കരുതിയാൽ തെയ്യം അതിശയകരമായൊരു അനുഭവമായിരിക്കും.
ഡിസംബർ മുതൽ മാർച്ച് വരെ വടക്കൻ കേരളത്തിലും കർണാടകത്തിൽ ചിലയിടങ്ങളിലും തെയ്യങ്ങൾ സജീവമാകും. രാത്രിയിലും പുലർച്ചെയുമായിട്ടാണ് കൂടുതൽ തെയ്യങ്ങളും ഇറങ്ങുന്നത്. അതൊന്നു നേരിൽ കാണാനാണ് കണ്ണൂരിൽ ബസിറങ്ങിയത്. വൈകിപ്പോയതിനാൽ ചെറുതാഴത്തേക്കിനി ബസില്ല. ദീപികയുടെ പത്രാധിപസമിതിയിലുണ്ടായിരുന്ന ഷിജുവും സുഹൃത്ത് രജിത്തും കാറുമായെത്തി. യാത്രയ്ക്കിടെ രണ്ടുപേരും തെയ്യങ്ങളുടെ വിശേഷങ്ങൾ പറഞ്ഞു.
ചെറുതാഴം പാലക്കീൽ തറവാട് ദേവസ്ഥാനം കുടുംബക്ഷേത്രത്തിൽ രണ്ടു രാത്രിക്കും രണ്ടു പകലിനുമിടെ പലതുണ്ട് തെയ്യങ്ങൾ. കണ്ടനാർ കേളൻ, തൊണ്ടച്ചൻ, ഗുളികൻ, കുടിവീരൻ, കുറത്തിയമ്മ, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ടി, കതിവന്നൂർ വീരൻ... പല തെയ്യങ്ങൾ ഒന്നിച്ചുകാണാൻ പറ്റുന്നതു ഭാഗ്യം. ഒന്നെങ്കിലും കാണണമെന്നേ ആഗ്രഹിച്ചിരുന്നുള്ളു. ഉറക്കമിളച്ചാൽ എല്ലാം കാണാം.
കേളൻ: കർഷകന്റെ ദാരുണാന്ത്യം
ക്ഷേത്രത്തിനടുത്താണ് ഷിജുവിന്റെയും രജിത്തിന്റെയും വീട്. അവിടെയെത്തിയപ്പോഴേക്കും മൈക്കിലൂടെ തോറ്റം പാടുന്നതു കേൾക്കാം. യാത്രയ്ക്കിടെ ഭക്ഷണംകഴിച്ചതുകൊണ്ട് ഒന്നു കുളിക്കേണ്ട താമസമേയുണ്ടായിരുന്നുള്ളു. ക്ഷേത്രത്തിലെത്തി. പുലർച്ചെ നാലിനുള്ള ചടങ്ങിനുവേണ്ടി മുട്ടിത്തടികളിട്ട് ആഴി കൂട്ടിത്തുടങ്ങിയിട്ടുണ്ട്. ആത്മാക്കളുടെ കളിയാട്ടംപോലെ പുകത്തൂണുകൾ തുറന്ന മേൽക്കൂരപ്പഴുതിലൂടെ സ്വർഗാരോഹണത്തിലാണ്.
കണ്ടനാർ കേളന്റെ തെയ്യം കെട്ടുന്നയാൾ അണിയറയിൽ ഒരു പായയിൽ കിടക്കുന്നു. കോലക്കാരൻ ചമയങ്ങളണിയിക്കുന്നു. തെയ്യക്കാരന്റെ കണ്ണുകൾ തുറന്നിരുന്നെങ്കിലും മറ്റേതോ ലോകത്തെ കാഴ്ചകൾ മാത്രം കാണുന്നതുപോലെ. തീയിൽ വെന്തുമരിച്ച കഠിനാധ്വാനിയായ ഒരു കർഷകന്റെ പുനർജനിയുടെ ഓർമയാണ് കേളന്റേത്. ആ ജീവിതത്തിലൂടെയും മരണത്തിലൂടെയും തെയ്യക്കാരൻ കടന്നുപോകുകയാകാം.
അണിയറയിൽ കേളൻ പുനർജനിക്കുംമുന്പ് ആ കഥ വായിച്ചു. ഏഴിമലയ്ക്കടുത്ത് കുന്നരുവിലെ മേലേടത്തു തറവാട്ടമ്മയായ ചക്കിയമ്മയ്ക്കു മക്കളില്ലായിരുന്നു. വയനാടൻ കാട്ടിൽനിന്നു കിട്ടിയ അനാഥബാലനെ അവർ കേളനെന്നു പേരിട്ടു സ്വന്തമെന്നപോലെ വളർത്തി. ലക്ഷണമൊത്ത കർഷകനായി അവൻ വളർന്നു. വിതച്ച നിലങ്ങളിലെല്ലാം നൂറു മേനി. നാടു സന്പത്സമൃദ്ധമായി. പൂങ്കുനത്തെ നാലു കാടുകളുംകൂടി കൃഷിയോഗ്യമാക്കാൻ തറവാട്ടമ്മ മകനോടു പറഞ്ഞു.
അവൻ പണിയായുധങ്ങളുമായി പുറപ്പെട്ടു. വെട്ടിത്തെളിച്ച കാടുകൾക്കെല്ലാം തീയിട്ടു. കള്ളിന്റെ ലഹരി തലയ്ക്കു പിടിച്ചിരുന്ന കേളൻ കാടുകൾക്കു നാലുവശത്തുനിന്നും തീയിട്ടശേഷം സാഹസികമായി പുറത്തുകടക്കുകയായിരുന്നു. നാലാം കാട്ടിൽനിന്നു പുറത്തുകടക്കാൻ അയാൾക്കു കഴിഞ്ഞില്ല. വെട്ടാതെ നിർത്തിയിരുന്ന കരിനെല്ലിമരത്തിൽ അയാൾ കയറി. പക്ഷേ, അതിലുണ്ടായിരുന്ന കളീയൻ, കരിവേലൻ എന്നീ സർപ്പങ്ങൾ ചൂടു സഹിക്കാനാകാതെ കേളന്റെ നെഞ്ചിൽ ചുറ്റിവരിഞ്ഞു കൊത്തി. കരിനാഗങ്ങളുമായി കേളൻ തീയിൽവീണു വെന്തുമരിച്ചു.
ശിവന്റെ മകനും വയനാട്ട് കുലവൻ ദൈവവുമായ തൊണ്ടച്ചൻ നായാട്ടു കഴിഞ്ഞു മടങ്ങവേ കരിഞ്ഞുകിടന്ന കേളനെ വില്ലുകൊണ്ട് തൊട്ടു. കേളൻ പുനർജനിച്ചു. ഞാൻ കണ്ട നീയിനി കണ്ടനാർ കേളനെന്നു തൊണ്ടച്ചൻ വിളിക്കുകയും ചെയ്തു. ചെണ്ടയിൽ വീണ കോലുകളെ കേളൻ ബാധിക്കുന്നോ, തോറ്റം മുറുകി.
""പും പുനം ചുട്ടകരിം പുനത്തിൽ
കാട്ടിൽ കരികരം മുകളിലേറി
കാട്ടിൽ കരുവേല മൂർഖൻ വന്ന്
മാർവ്വിൽ കടിച്ചു വിഷം ചൊരിഞ്ഞു
അഗ്നിയിൽ വീണിട്ടുഴലുന്നേരം
മറ്റാരുമില്ല സഖിയെനിക്ക്
കണ്ടുടൻ മേലേടത്തമ്മയപ്പോൾ
വാഴ്ക വളർക നീ കണ്ടൻകേളാാാ...’’
അണിയറയിൽ കണ്ടനാർ കേളൻ ദൈവമായിക്കൊണ്ടിരിക്കുകയാണ്.
പുറത്ത് തോറ്റംപാട്ടുകാർക്കും ചെണ്ടക്കാർക്കുമപ്പുറത്ത് മണിക്കൂറുകളായി എരിയുന്ന തീയിലേക്ക് വീണ്ടും വിറകുവീണു. കേരളത്തിന്റെ പലയിടങ്ങളിൽനിന്നും ചെറുതാഴത്തെത്തിയ സ്ത്രീപുരുഷന്മാർ ദൈവാവതാരത്തിനായി കാത്തിരുന്നു. തണുപ്പ് അങ്ങേയറ്റമായിരുന്നെങ്കിലും ക്ഷേത്രപരിസരം തീയിലും പുകയിലും വെന്തു. ഒരുനിമിഷം... അണിയറയുടെ കവാടത്തിൽ നിഗൂഢമായ ഒരലർച്ച.
തോറ്റംവിളി കേട്ടുകേട്ട്, കാലയവനിക നീക്കി, മരണത്തണുപ്പിനെ വകഞ്ഞ് "ദൈവം’ വന്നു... കണ്ടനാർ കേളൻ! അണിയറയിൽനിന്നെഴുന്നേറ്റയാൾ പുറത്തേക്കോടി. ആളുന്ന അഗ്നിക്കും നീറുന്ന മനുഷ്യർക്കുമിടയിലൂടെ... തെയ്യം! അസാധാരണമായൊരു ഭാവത്തോടെ നെഞ്ചിലെ നാഗങ്ങളുമായി കേളൻ തീയ്ക്കു ചുറ്റും നടന്നു. വൈകിയില്ല കേളൻ പൂങ്കുനത്തെ കാട്ടുതീക്കു മുകളിലൂടെയെന്നപോലെ തീക്കുണ്ഡം മറികടന്നു. ജനം സ്തബ്ധരായി. ചെണ്ടകൊട്ട് ഉച്ചസ്ഥായിയിലായി. കേളൻ അഗ്നിക്കുമുകളിലൂടെ അമാനുഷികനായി ചാടിയോടുകയാണ്.
ശ്വാസം പിടിച്ചേ കണ്ടുനിൽക്കാനാകൂ. കാമറകളും മൊബൈൽഫോണുകളും അഗ്നിനാളങ്ങൾക്കപ്പുറത്ത് മിന്നാമിനുങ്ങിൻ കൂട്ടങ്ങളായി. കൂപ്പിയ കൈകളുമായി നിൽക്കുന്ന ഭക്തരുടെ മുഖം ചുവന്നുതുടുത്തു. കേളൻ തീ കോരിയെറിഞ്ഞും ചവിട്ടിത്തെറിപ്പിച്ചും കുതിച്ചുചാടിയും മറ്റൊരു ലോകത്താണ്. അഗ്നികുണ്ഡം മറികടക്കുന്പോൾ രണ്ടുപേർ കൈകളിൽ പിടിച്ച് ഒപ്പത്തിനൊപ്പം ഓടിക്കൊണ്ടിരുന്നു. ചിലപ്പോൾ കേളൻ അവരുടെ കൈകൾ തട്ടിമാറ്റി തനിയെ തീയിലേക്കോടി. സമയത്തിനൊപ്പം അഗ്നിയും ചാന്പലാകവേ കണ്ടനാർ കേളൻ ഭക്തരുടെ സമീപത്തെത്തി.
തന്നെ സമീപിച്ചവർ സമ്മാനിച്ച കാണിക്ക സ്വീകരിച്ച് സങ്കടങ്ങൾ കേട്ടു. ചില രഹസ്യങ്ങൾ തെയ്യം അങ്ങോട്ടു പറഞ്ഞു. തെയ്യം വേദനകൾ മായ്ക്കുമെന്നു വാക്കുകൊടുത്തപ്പോൾ ഭക്തരുടെ കണ്ണുകൾ നിറഞ്ഞു. എല്ലാവരെയും ആശ്വസിപ്പിച്ചു, കരം ഗ്രഹിച്ചു, ആലിംഗനം ചെയ്തു.
ചെറുതാഴത്തും സൂര്യൻ ഉദിച്ചു. കുടുംബക്ഷേത്രത്തിലെ ചടങ്ങുകൾക്കൊടുവിൽ കേളൻ മനുഷ്യനായി തിരിച്ചുവന്നുകൊണ്ടിരുന്നു. വേഷങ്ങൾ അഴിക്കപ്പെട്ടു. മനുഷ്യർ സമാധാനത്തോടെ താന്താങ്ങളുടെ വീടുകളിലേക്കു മടങ്ങി. മിക്കവരും മടങ്ങിവരും; കതിവന്നൂർ വീരൻ ഉൾപ്പെടെയുള്ള തെയ്യങ്ങളൊക്കെ ദൈവപ്പിറവിക്കൊരുങ്ങുകയാണ്. പകൽ മുഴുവൻ തോറ്റംപാട്ടുകളും തെയ്യങ്ങളും കാണാൻ ആളുകൾ ഒഴുകിയെത്തി. രാത്രിയിൽ കതിവന്നൂർ വീരന്റെ തോറ്റംപാട്ടുകൾകേട്ട് ഇത്തിരി ഉറങ്ങി. പുലർച്ചെ മൂന്നിന് എഴുന്നേറ്റ് തെയ്യപ്പറന്പിലേക്കു നടന്നു.
കതിവന്നൂർ വീരനും ചെമ്മരത്തിയും
"കളിയാട്ടം' സിനിമ കണ്ടതുമുതൽ കതിവന്നൂർ വീരനെ നേരിൽ കാണണമെന്ന് ആഗ്രഹിച്ചതാണ്. കതിവന്നൂർ വീരനെന്ന തെയ്യം മന്ദപ്പനെന്ന മനുഷ്യനിൽനിന്നാണ് തുടങ്ങിയത്. കണ്ണൂരിനും തളിപ്പറന്പിനുമിടയിലുള്ള മങ്ങാട്ട് മേത്തളി തറവാട്ടിലായിരുന്നു ജനനം. തീയ സമുദായത്തിൽ പെട്ട യോദ്ധാവ്. തന്റെ കൃഷിയിടങ്ങളിൽ പണിയെടുക്കാതെ ആയുധാഭ്യാസവും പാവങ്ങളോടുള്ള സന്പർക്കവുമായി കറങ്ങിനടക്കുന്നവനു ചോറുകൊടുക്കേണ്ടെന്ന് അച്ഛൻ അമ്മയോടു പറഞ്ഞതോടെ മന്ദപ്പൻ വീടുവിട്ടിറങ്ങി.
കർണാടകത്തിലെ കുടകുമലകളിൽ കച്ചവടത്തിനു പോകുന്ന കൂട്ടുകാരോടൊത്ത് പുറപ്പെട്ടെങ്കിലും മന്ദപ്പന്റെ അച്ഛനെ ഭയന്ന അവർ അവനെ വഴിയിൽ ഉറക്കിക്കിടത്തിയശേഷം പോയി. തനിച്ചു യാത്രതുടർന്ന അയാൾ കതിവന്നൂരിൽ (ഇന്നത്തെ വിരാജ്പേട്ടയ്ക്കടുത്ത്) അമ്മാവന്റെ വീട്ടിലെത്തി. അവരവനെ സംരക്ഷിച്ചു. മന്ദപ്പന് കൃഷിചെയ്തും കാലിവളർത്തിയും എള്ളാട്ടി എണ്ണ വിറ്റും പണമുണ്ടാക്കി. ഇതിനിടെ അന്യജാതിക്കാരിയായ ചെമ്മരത്തിയെ പ്രണയിച്ചത് അമ്മാവന് ഇഷ്ടമായില്ലെങ്കിലും വിവാഹം കഴിച്ചുകൊടുത്തു. ഒരിക്കൽ എണ്ണക്കച്ചവടം കഴിഞ്ഞ് വൈകിയെത്തിയ മന്ദപ്പനോട് ചെമ്മരത്തി സ്നേഹം പരിഭവവും രോഷവുമാക്കി ചോറിനു പകരം തലച്ചോറുണ്ണാൻ പറഞ്ഞു.
പിന്നെ കറിയില്ലാതെ ചോറു കൊടുത്തു. ഭക്ഷണം കഴിക്കവേ, കാലികളെയും കാർഷികോത്പന്നങ്ങളും മോഷ്ടിക്കുന്ന കുടകരുടെ പടവിളികേട്ടു മന്ദപ്പൻ ചാടിയെഴുന്നേറ്റു പുറപ്പെട്ടു. പരിഭവം പറഞ്ഞുതീർക്കാൻ സമയം കിട്ടുംമുന്പ് വീണ്ടും വീട്ടിൽനിന്നിറങ്ങിയ മന്ദപ്പനെ ചെമ്മരത്തി ""കുടകരുടെ പടയിൽ കൊത്തിപ്പോട്ടെ’’ എന്നു ശപിക്കുകയും ചെയ്തു. പടയിൽ ജയിച്ചെങ്കിലും മടങ്ങിവരുന്നതിനിടെയാണ് മന്ദപ്പൻ തന്റെ ചെറുവിരൽ അറ്റുപോയെന്നും മോതിരം നഷ്ടമായെന്നുമറിഞ്ഞത്.
തനിച്ചു പടക്കളത്തിലേക്കു മടങ്ങിയ മന്ദപ്പനെ തോറ്റുമടങ്ങിയ കുടകർ തിരിച്ചെത്തി നൂറ്റെട്ടു തുണ്ടമാക്കി വെട്ടിനുറുക്കി. മന്ദപ്പന്റെ ചിത കത്തിയെരിയവേ ചുറ്റും നിന്നവരോടു ചെമ്മരത്തി പറഞ്ഞു, "നോക്കൂ, നട്ടുച്ചക്കൊരു നക്ഷത്രമുദിച്ചിരിക്കുന്നു'. എല്ലാവരും ആകാശത്തേക്കു നോക്കവേ കുറ്റബോധത്താൽ നീറിനിന്ന ചെമ്മരത്തി ചിതയിൽചാടി ജീവനൊടുക്കി. പിന്നീട് പുഴയിൽ കുളിക്കുന്ന മന്ദപ്പനെയും ചെമ്മരത്തിയെയുംകണ്ട കൂട്ടുകാരനാണ് അവരുടെ ആത്മാവിനെ തെയ്യമാക്കിയത്. കുടകിൽ തുടങ്ങിയ തെയ്യം പിന്നീട് കേരളത്തിലുമെത്തി.
ചെറുതാഴത്തെ ക്ഷേത്രമുറ്റത്ത് ചെമ്മരത്തി ഒരു പീഠത്തിലെ തീനാളങ്ങളായി കത്തിയെരിയുന്നു. കതിവന്നൂർ വീരനായ തെയ്യം ചെമ്മരത്തിക്കു ചുറ്റം തോറ്റംപാടി നടക്കുകയാണ്.
കളിയാട്ടം സിനിമയിലെ പാട്ടുവരികൾ നെഞ്ചിലിരുന്നുപിടച്ചു:
""കതിവനൂർ വീരനേ
നോമ്പു നോറ്റിരുന്നു
മാമയിൽപ്പീലിപോൽ
അഴകോലും ചെമ്മരത്തി
പൂങ്കോഴി കരഞ്ഞു
കളിത്തോഴിയുറങ്ങി
അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു
വില്ലാളിവീരനെ ഒരുനോക്കു കാണുവാൻ
നൊമ്പരം പൂണ്ടവൾ മനംനൊന്തുപിടഞ്ഞു..’’
ചെമ്മരത്തിത്തറയ്ക്കുചുറ്റും നടന്നു കതിവന്നൂർ വീരൻ വിതുന്പുകയാണോ?
അയാളുടെ മുഖംമാറി. പഴയ യുദ്ധസ്മരണകളിൽ അഭ്യാസമുറകൾ പുറത്തെടുത്തു. ഉടവാൾ ആകാശത്തെറിഞ്ഞുപിടിച്ചു. ഉറുമിവീശി ചാടിമറിഞ്ഞു. കാഴ്ചക്കാർ ഉറക്കച്ചടവുമറന്ന് കൈകൾകൂപ്പി. ചെണ്ടക്കാരുടെ പേശികൾ വലിഞ്ഞുമുറുകി. കതിവന്നൂർ വീരൻ ക്ഷേത്രപരിസരത്തെ യുദ്ധക്കളമാക്കി. ചെമ്മരത്തിത്തറയിൽ തീനാളങ്ങൾ നൃത്തംചെയ്തു.
അഭ്യാസങ്ങൾക്കിടെ അയാൾ ചെമ്മരത്തിക്കടുത്തെത്തി. കൺമുന്നിൽ കലാപരിപാടിയല്ല. ആളുകൾ കൈയടിക്കുകയോ ആർപ്പുവിളിക്കുകയോ ചെയ്തില്ല. ദൈവാവതാരത്തിനു ചുറ്റും ആദരവുകളോടെ നിന്നു. വെളിച്ചംവീഴുന്പോഴേക്കും ആളുകൾ കതിവന്നൂർ വീരന്റെ മുന്നിൽ നമ്രശിരസ്കരായി നിൽക്കുകയായിരുന്നു.
തെയ്യം എല്ലാവരുടെയും അടുത്തെത്തി. തനിക്കറിയാമല്ലോ നിങ്ങളുടെ പ്രശ്നങ്ങളെന്ന് ആശ്വസിപ്പിച്ചു. ഭക്തരുടെ കഷ്ടങ്ങൾ തെയ്യം ഏറ്റെടുത്തു. നിങ്ങൾക്കൊരു വിജയം കാത്തുവച്ചിട്ടുണ്ടെന്നും വൈകില്ലെന്നും ചിലരോടു പറഞ്ഞു. പരീക്ഷയ്ക്കു നന്നായി പഠിക്കണമെന്നും അച്ഛനെയും അമ്മയെയും കണ്ണീരുകുടിപ്പിക്കരുതെന്നും കുട്ടികളോടു പതിഞ്ഞ സ്വരത്തിൽ ഉപദേശിച്ചു. സമാധാനമായവർ മടങ്ങിയപ്പോൾ ബാക്കിയുള്ളവർ ജീവിതഭാരങ്ങളുമായി തിക്കിത്തിരക്കി.
ഗുളികൻ, കുടിവീരൻ, കുറത്തിയമ്മ, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ടി... ഓരോരുത്തരും രാപ്പകലുകളിലെ ദൈവാവതാരങ്ങൾക്കൊടുവിൽ മനുഷ്യരായി മടങ്ങി. അടുത്ത തെയ്യക്കാലംവരെ അവർ മനുഷ്യരായി, കൃഷിക്കാരും വ്യാപാരികളും രാഷ്ട്രീയക്കാരും ഡ്രൈവർമാരുമായി കഠിനാധ്വാനംചെയ്ത്, വിശപ്പും വിയർപ്പും അനുഭവിച്ച് ജീവിക്കും. ഒക്കെ മനുഷ്യർക്കു പറഞ്ഞിട്ടുള്ളതാണ്.
മലബാറിന്റെ ദൈവാന്വേഷണങ്ങൾ
പരസ്പരം സാരമില്ലെന്നു പറഞ്ഞും സഹായിച്ചും ചേർത്തണച്ചും ജീവിക്കുന്പോൾ മനുഷ്യർ മനുഷ്യരിൽ ദൈവത്തെ കാണുകയാണ്. ഉടയാടകൾക്കപ്പുറത്ത് അവർക്കു മനുഷ്യസാദൃശ്യമാണ്. തോറ്റുപോയ മനുഷ്യരാണോ ദൈവമാകുന്നത്? തോൽവികളെ അതിജീവിക്കാനുള്ള ശ്രമത്തിനിടെയാണോ മനുഷ്യർ തെയ്യങ്ങളാകുന്നത് ? നിങ്ങളില്ലാതെ ജീവിക്കാൻ ഞങ്ങൾക്കാകുന്നില്ലെന്നു മനുഷ്യൻ ദൈവത്തോടു പറയുകയാണോ? അതോ സ്വയം ദൈവമായി പരന്പരാഗത ദൈവങ്ങളെ വെല്ലുവിളിക്കുകയാണോ? പ്രശ്നങ്ങൾ പരിഹരിക്കാൻ വൈകുന്ന ദൈവങ്ങൾക്കു പകരം, പ്രാർഥനയ്ക്കൊപ്പം പരിഹാരവും ആശ്വാസവും നൽകുന്ന ദൈവത്തെ മനുഷ്യൻ സൃഷ്ടിക്കുകയാണോ? ഒരുത്തരംകൊണ്ട് എല്ലാവർക്കും മതിയാകില്ല. ഓരോരുത്തർക്കും ഓരോ ഉത്തരങ്ങൾ കിട്ടിയേതീരൂ. മലബാറിന്റെ അന്വേഷണങ്ങൾ മനുഷ്യനിൽനിന്നു ദൈവത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാവാം.
ക്ഷേത്രപരിസരം വിജനമായിത്തുടങ്ങി. തെയ്യങ്ങളും കോലം വരയ്ക്കുന്നവരുമില്ലാതെ അണിയറ ശൂന്യമായിക്കിടന്നു. തെയ്യമൊഴിഞ്ഞ ദേഹങ്ങൾപോലെ ചിലർ ഉറങ്ങിക്കിടന്നു. ഞങ്ങൾ നടന്ന വയലുകളിൽ തണുപ്പ് ഒരു ക്രിസ്മസ് പുലരിയിലെന്നപോലെ ശുഭ്രവസ്ത്രധാരികളായ മാലാഖമാരായി. ഞങ്ങൾക്കും ഒരു ചിരി സമ്മാനിച്ച്, തോളിലൊരു ഭാണ്ഡവുമായി ഇന്നലത്തെ കണ്ടനാർ കേളൻ മഞ്ഞിലൂടെ നടന്നുമറഞ്ഞു. ദൈവം മനുഷ്യനായി അവതരിച്ചതിന്റെ അറിയിപ്പായി ചെറുതാഴത്ത് കടലാസുനക്ഷത്രങ്ങൾ കെടാതെനിന്നു.
Tags : divine incarnation man sunday deepika