National
മുംബൈ: അമേരിക്കയുമായുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ സർവകാല റിക്കാർഡുകൾ ഭേദിച്ചു തിരിച്ചുകയറി ഇന്ത്യൻ ഓഹരിവിപണി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 3,600 പോയിന്റിലധികം കുതിച്ച് 85,000 എന്ന നാഴികക്കല്ല് പിന്നിട്ടു. നിഫ്റ്റിയാകട്ടെ 1,200 പോയിന്റ് നേട്ടത്തോടെ 26,000ന് മുകളിലെത്തി. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതാണു വിപണിക്കു കരുത്തായത്.
തിങ്കളാഴ്ച 81,666-ൽ അവസാനിച്ച സൂചിക 3,600 പോയിന്റ് ഉയർന്ന് 85,300ന് മുകളിലെത്തി. നിഫ്റ്റി തിങ്കളാഴ്ചയിലെ 25,088ൽ നിന്ന് 1,200 പോയിന്റ് കുതിച്ച് 26,300 കടന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം 1.2 ശതമാനം വർധിച്ച് 90.40 എന്ന നിലയിലെത്തി.
റിയൽ എസ്റ്റേറ്റ് (4.47%), ഓട്ടോ (3.78%), കൺസ്യൂമർ ഡ്യൂറബിൾസ് (3.69%), ഐടി (3.04%) എന്നീ മേഖലകളിലാണ് ഏറ്റവും വലിയ മുന്നേറ്റം ദൃശ്യമായത്. കയറ്റുമതി കേന്ദ്രീകൃതമായ ഐടി മേഖലയ്ക്ക് അമേരിക്കൻ തീരുവ കുറച്ചതു വലിയ ആശ്വാസമായി.
ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഓഹരി ഇടപാടുകൾക്കുള്ള നികുതി വർധിപ്പിച്ചത് വിപണിയെ കനത്ത തകർച്ചയിലേക്ക് നയിച്ചിരുന്നു. എന്നാൽ, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാറും തുടർന്ന്, അമേരിക്കയുമായുള്ള കരാറും യാഥാർഥ്യമായതോടെ വിപണി ആ നഷ്ടങ്ങളെല്ലാം മറികടന്നു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇറാനെ ഏതു നിമിഷവും ആക്രമിച്ചേക്കാം എന്ന സാഹചര്യം നിലനിൽക്കെ നിർണായക നീക്കങ്ങളുമായി ലോകശക്തികൾ. സൈനിക നടപടി നേരിടുന്നതിനേക്കാൾ ഇറാൻ ഒരു ചർച്ചയ്ക്കു തയാറാകാനാണ് സാധ്യതയെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ആണവപദ്ധതികൾ ഇറാൻ അവസാനിപ്പിക്കണമെന്നതാണ് അമേരിക്ക ചർച്ചയ്ക്കായി മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം. അതേസമയം, പ്രതിരോധ-മിസൈൽ ശേഷികൾ ഒരിക്കലും ചർച്ചാവിഷയമാക്കില്ലെന്ന് ഇറാനും തങ്ങളുടെ നിലപാട് കർക്കശമാക്കിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനു ചർച്ചകൾക്കായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും എന്നാൽ, അത് എപ്പോഴാണെന്നു വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
"യുദ്ധക്കപ്പലുകളുടെ വ്യൂഹം ഇപ്പോൾ ഇറാനു നേരെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇറാൻ ഒരു കരാറിനു തയാറാകുമെന്നു ഞാൻ കരുതുന്നു. കരാർ നടന്നാൽ നല്ലത്, നടന്നില്ലെങ്കിൽ എന്തു സംഭവിക്കുമെന്നു ലോകം കാണും...' ട്രംപ് മുന്നറിയിപ്പ് നൽകി.
ഇതിനകംതന്നെ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുമായുള്ള സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി അലി ലാരിജാനി മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചതായാണ് സൂചന. തുർക്കിയും സമാനമായ മധ്യസ്ഥനീക്കങ്ങൾ നടത്തുന്നുണ്ട്.
ഇറാൻ മന്ത്രിക്ക് ഉപരോധം
ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ നേതൃത്വം നൽകുന്നു എന്നാരോപിച്ച് ഇറാന്റെ ആഭ്യന്തരമന്ത്രി ഇസ്കന്ദർ മൊമേനിക്കെതിരേ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. ആയിരക്കണക്കിനു സമാധാനകാംക്ഷികളായ പ്രക്ഷോഭകരുടെ കൊലപാതകത്തിന് ഉത്തരവാദി മൊമേനി നയിക്കുന്ന സേനയാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളും അതിനുനേരെയുണ്ടായ അടിച്ചമർത്തലുകളുമാണ് പുതിയ സംഘർഷങ്ങൾക്കു തുടക്കമിട്ടത്.
പഴയ ആണവ കരാറിൽനിന്നു പിന്മാറിയ ട്രംപ്, ഇറാന്റെ മിസൈൽ പദ്ധതികളും ആണവ മോഹങ്ങളും പൂർണമായും തടയുന്ന പുതിയൊരു കരാർ ഒപ്പിടാൻ ഇറാനെ നിർബന്ധിക്കുകയാണ്. കഴിഞ്ഞ വർഷം ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ "ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' പോലെയുള്ള സൈനിക നടപടികൾ ഇനിയും ഉണ്ടായേക്കാമെന്ന ഭീതി നിലനിൽക്കുന്നു.
Business
തിരുവനന്തപുരം: മുൻനിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കന്പനിയായ യുഎസ്ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റു ഗ്രൂപ്പ് കന്പനികളുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഡിജിറ്റൽ പരിവർത്തന കരാരിൽ ഒപ്പുവച്ചു.
ഈ ദീർഘകാല കരാറിന്റെ ഭാഗമായി അത്യാധുനിക എൻജിനിയറിംഗ് വൈദഗ്ധ്യത്തെയും മുൻനിര പ്ലാറ്റ്ഫോമുകളെയും ഒരുമിച്ചു കൊണ്ടുവരാൻ കഴിവുള്ള മെച്ചപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങൾ യുഎസ്ടി അവതരിപ്പിക്കും.
സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എഐ അധിഷ്ഠിത ത്രെട്ട് ഡിറ്റക്ഷൻ, ഓട്ടോമേറ്റഡ് ഇൻസിഡന്റ് റെസ്പോണ്സ്, പുതുതലമുറ എൻഡ്പോയിന്റ്, പെരിമീറ്റർ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന മികച്ച സൈബർ സുരക്ഷാ ശേഷികളും ഇതിൽ ഉൾപ്പെടും.
ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ്സി ടെക്നോളജി ആവാസവ്യവസ്ഥകളിൽ ഒന്നാണ് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ളത്.
Kerala
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച സ്ഥാനാർഥികളെ ആയിരിക്കും കോൺഗ്രസ് അവതരിപ്പിക്കുകയെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ. യുവാക്കളും വനിതകളും അനുഭവ സമ്പന്നരും പട്ടികയിൽ ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
ഇത്തവണ തെരഞ്ഞെടുപ്പിന് മുൻപും ശേഷവും പാർട്ടിയിൽ തർക്കം ഉണ്ടാകില്ല. സ്ഥാനാർഥി നിർണയം തർക്കം ഇല്ലാതെ പൂർത്തീകരിക്കും. കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലും സിപിഎം - ബിജെപി അന്തർധാര മണക്കുന്നുണ്ടെന്നും മുരളീധരൻ ആരോപിച്ചു. നേമത്ത് നിന്നുള്ള ശിവൻകുട്ടിയുടെയും വട്ടിയൂർക്കാവിൽ നിന്നും ശ്രീലേഖയുടെയും പിന്മാറ്റം ഇതിന് തെളിവാണെന്ന് മുരളീധരൻ പറഞ്ഞു.