Kerala
തൃശൂർ: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടപ്പെട്ടവർക്കും സർക്കാർ ധനസഹായം നൽകുമെന്നു മന്ത്രി കെ. രാജൻ.
2025 ജൂലൈ 30നു ചേർന്ന യോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ചു പഠിക്കാനായി വയനാട് ജില്ലാ കളക്ടറെയും ജില്ലാ വ്യവസായവകുപ്പിന്റെ മേധാവിയെയും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിരുന്നു. ഒരു സബ് കമ്മിറ്റി നിശ്ചയിച്ച് റിപ്പോർട്ട് സർക്കാരിലേക്കു നൽകി. ഈ റിപ്പേർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ പരമാവധി സഹായം നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തിൽ 52 കടയുടമകളുടെ 126 കടമുറികളാണുനഷ്ടമായത്. 126 കടമുറികളിൽ 52 കടയുടമകളുടെ ഓരോ കടമുറിക്ക് ഏഴു ലക്ഷം രൂപയും അതിൽ കൂടുതൽ വരുന്ന ഓരോ കടമുറികും 2.5 ലക്ഷം രൂപ വീതവും നൽകുമെന്നും മന്ത്രി അറിയിച്ചു.
72 പേരുടെ 83 സംരംഭങ്ങൾ അവിടെ ആരംഭിച്ചിരുന്നതായും അതിൽ ഇൻഡസ്ട്രിയൽ രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയത് 20 ലക്ഷം രൂപയോ നൽകാനും കൊമേഴ്സ്യൽ സർവീസ് രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയാൽ പത്തുലക്ഷം രൂപയോ നൽകാനും ട്രേഡ് രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയത് ഏഴു ലക്ഷം രൂപയോ നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നെടുത്തായിരിക്കും ആ പണം ലഭ്യമാക്കുക.
കഴിഞ്ഞതവണ ദുരന്തബാധിതരുടെ വായ്പമേലുള്ള പലിശ എഴുതിത്തള്ളണമെന്ന സർക്കാരിന്റെ അഭിപ്രായം ബാങ്കുകൾ പൊതുവായി അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. സിബിൽ സ്കോർ കുറയുന്നത് ഒഴിവാക്കുന്ന കാര്യവും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി.
വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്. ചൂരൽമല ദുരന്തത്തിൽ ഭവനരഹിതരായവർക്കുള്ള അതിരൂപതയുടെ പത്തു വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളിൽനിന്നുള്ള സാന്പത്തികസഹായങ്ങളോടെയും താമരശേരി രൂപത സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ സഹകരണത്തോടെയുമാണ് സഹൃദയ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. 17 ഭവനങ്ങളുടെ നിർമാണങ്ങൾക്കുപുറമെ, ജീവനോപാധി വികസനപദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
ഏഴു വീടുകളുടെ ആശീർവാദകർമം എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്സ് വയലിലും ചേർന്നു നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോ. ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
താമരശേരി രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ആൽബിൻ, സിദ്ധാർഥ് തുടങ്ങയവർ നേതൃത്വം നൽകി.
Kerala
തൃശൂർ: മണ്ണുത്തി ഒല്ലൂക്കരയിൽ പ്രവർത്തിക്കുന്ന സത്യം ഐസ് ഫാക്ടറിയിൽ അമോണിയം വാതകം ചോർച്ച. ഒഴിവായത് വൻ ദുരന്തം.
ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അമോണിയം പൈപ്പിന്റെ വാൽവിനുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് ഇടയാക്കിയത്. സംഭവ സമയം ക്ലീനിംഗ് സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി വെള്ളമടിച്ച് നിർവീര്യമാക്കി. അപകടകാരിയായ അമോണിയം അലർജിക്കും മരണത്തിനും വരെ സാധ്യത ഏറെയുള്ളതാണ്.
25,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയം സംഭരിച്ചിരുന്നത്. ഫാക്ടറിക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായെന്ന് ജില്ലാ ഫയർ ഓഫീസർ ബി. വൈശാഖും കോർപ്പറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറും പറഞ്ഞു.
ഫാക്ടറിയിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിക്കുമെന്നും തൃശൂർ ജില്ലാ ഫയർഫോഴ്സ് ഓഫീസർ ബി. വൈശാഖ് പറഞ്ഞു
Kerala
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള പദ്ധതി ആറു മാസത്തേക്കു നീട്ടി ഉത്തരവ്.
ജീവനോപാധി നഷ്ടമായ കുടുംബത്തിലെ രണ്ടു വ്യക്തികൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്ന് 300 രൂപ വീതവും കിടപ്പു രോഗികൾ ഉള്ള കുടുംബത്തിലെ ഒരാൾക്ക് കൂടി 300 രൂപ അധികമായി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ (സിഎംഡിആർഎഫ്) നിന്ന് അനുവദിക്കുന്നതിനുമാണ് ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം ഉത്തരവിട്ടത്.
ഇവർക്കുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള വീടു നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നതു വരെയോ അല്ലെങ്കിൽ ആറു മാസം വരെയോ ഏതാണോ ആദ്യം അതുവരെ ധനസഹായ വിതരണം തുടരുമെന്നാണ് ഉത്തരവിൽ പറയുന്നത്. 2024 ജൂലൈ 24നാണ് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്.
Kerala
കല്‍പ്പറ്റ: ഉപജീവന ബത്ത വിതരണം സര്‍ക്കാര്‍ നിര്‍ത്തിവച്ചത് വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കനത്ത പ്രഹരമായി. ബത്ത നിലച്ചത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താത്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. സ്ഥിരം പുനരധിവാസം യാഥാര്‍ഥ്യമാകുന്നതുവരെ ഉപജീവന ബത്ത വിതരണം തുടരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.
ദുരന്തഭൂമിയില്‍നിന്നു മാറ്റിപ്പാര്‍പ്പിച്ച ഓരോ കുടുബത്തിലെയും രണ്ടംഗങ്ങള്‍ക്ക് ദിവസം 300 രൂപ വീതമാണ് സര്‍ക്കാര്‍ ഉപജീവന ബത്ത നല്‍കിയിരുന്നത്. ഉരുള്‍പൊട്ടലിനു പിന്നാലെ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച ബത്ത സമ്മര്‍ദങ്ങളെത്തുടര്‍ന്ന് ഒമ്പത് മാസത്തേക്കുകൂടി നീട്ടി ഉത്തരവായിരുന്നു. 1,186 പേരായിരുന്നു ഗുണഭോക്താക്കള്‍. ഡിസംബര്‍ വരെ ലഭിച്ച ബത്ത ജനുവരിയില്‍ ദുരന്തബാധിതരുടെ അക്കൗണ്ടില്‍ എത്തിയില്ല.
ബത്ത വിതരണം പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രിക്കും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണായ കളക്ടര്‍ക്കും ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റി കത്ത് നല്‍കുമെന്ന് ചെയര്മാന് നസീര്‍ ആലയ്ക്കലും കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മലയും പറഞ്ഞു. ദുരന്തബാധിതരെ സംഘടിപ്പിച്ച് അടുത്ത ദിവസം കളക്ടറേറ്റ് പടിക്കല്‍ ഉപവാസം സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.
തേയില, ഏലം തോട്ടങ്ങളുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്തിരുന്നവരാണ് ഉരുള്‍ ദുരന്തത്തില്‍ ജീവനോപാധി നഷ്ടമായവരില്‍ അധികവും. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലാണ് വിനാശം വിതച്ചത്. ദുരന്ത ബാധിതരില്‍ ഭൂരിപക്ഷത്തിനും താത്കാലിക പുനരധിവാസം നടന്ന ഇടങ്ങളില്‍ തൊഴിലെടുത്ത് വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നില്ല.
തോട്ടം മേഖലയില്‍ ചെയ്തുവന്നതല്ലാതെ തൊഴിലുകള്‍ പലര്‍ക്കും പരിചിതമല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഉപജീവനബത്ത വലിയ സഹായമായിരുന്നുവെന്ന് ദുരന്തബാധിതര്‍ പറയുന്നു.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണം നടന്നുവരികയാണ്. ടൗണ്‍ഷിപ്പിലെ വീടുകള്‍ ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്കു കൈമാറുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. വിവിധ പാര്‍ട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച ഭവന പദ്ധതികളും നിര്‍മാണഘട്ടത്തിലാണ്.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളടെ ആദ്യഘട്ടം നിര്‍മാണത്തിന് സ്ഥലമെടുപ്പ് ഈയിടെയാണ് നടന്നത്. എന്നിരിക്കേ ഓരോ ദുരന്ത ബാധിത കുടുബത്തിനും സ്വന്തം വീടാകുന്നതുവരെ ഉപജീവന ബത്ത അനുവദിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. താത്കാലികമായി പുനരധിവസിപ്പിച്ചവര്‍ക്ക് വീട്ടുവാടക ലഭിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
National
ന്യൂഡൽഹി: കുറഞ്ഞത് 18 പേരെങ്കിലും മരണപ്പെട്ട ഇൻഡോർ മലിനജലദുരന്തത്തിൽ സുപ്രീംകോടതിതലത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. കേന്ദ്ര, അന്തർദേശീയ ധനസഹായം ഗണ്യമായി ലഭിച്ചിട്ടും സുരക്ഷിതമായ കുടിവെള്ളം നൽകുകയെന്ന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ മധ്യപ്രദേശിലെ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ബിജെപി സർക്കാരിനെ വിഷയത്തിൽ ബാധ്യസ്ഥരാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
നഗര ജലവിതരണ, പരിസ്ഥിതി മെച്ചപ്പെടുത്തൽ പദ്ധതിക്കായി മധ്യപ്രദേശ് സർക്കാരിനു 2003ൽ 200 ദശലക്ഷം യുഎസ് ഡോളറും 2008ൽ 71 ദശലക്ഷം യുഎസ് ഡോളറും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) വായ്പ നൽകിയെന്നും ഈ പണത്തിന് എന്തുസംഭവിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
എഡിബി രേഖകൾ പ്രകാരം ദശലക്ഷക്കണക്കിന് പൗരന്മാർക്ക് ജലലഭ്യത, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മധ്യപ്രദേശിൽ ജല ഗുണനിലവാര പരിശോധനയും നിരീക്ഷണ റിപ്പോർട്ട് തയാറാക്കലുകളും നിർണായക അടിസ്ഥാനസൗകര്യ പദ്ധതികളും കൃത്യമായി പൂർത്തിയാക്കിയിട്ടില്ലെന്ന് പവൻ പറഞ്ഞു.
National
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഭാഗീരഥിപുര മേഖലയില്‍ കുടിവെള്ളത്തില്‍ ശുചിമുറി മാലിന്യം കലര്ന്നതിനെത്തുടര്ന്നു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. മലിനജലം ഉള്ളില്‍ച്ചെന്ന് ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ഏകദേശം 150 പേര് ചികിത്സയില്‍ തുടരുകയാണ്.
അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന ഏതാനും പേരുടെ ആരോഗ്യനില ആശങ്കാജനകമാണ്. മാലിന്യം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് കൊല്‍ക്കത്തയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാക്ടീരിയോളജി വിദഗ്ധർ സംഘത്തിലുണ്ട്. അതേസമയം പ്രശ്നത്തിന്റെ പേരില്‍ രാഷ്ട്രീയനേതാക്കള്‍ പഴിചാരല്‍ തുടരുകയാണ്.
National
ഇൻഡോർ: ഇൻഡോർ മലിനജല ദുരന്തത്തെതുടർന്ന് കുടിവെള്ള പരിശോധന നടത്തി ആരോഗ്യവകുപ്പ്. പരിശോധനയിൽ മരണകാരണമാകാവുന്ന പലവിധ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി.
അപകടകരമായ ബാക്ടീരിയകളായ ഇ കോളി, സാൽമൊണല്ല, വിബ്രിയോ കോളറ എന്നിവയുടെ സാന്നിധ്യം കുടിവെള്ളത്തിൽ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം പ്രതിരോധശേഷി കുറഞ്ഞവർക്കും കുഞ്ഞുങ്ങൾക്കും മരണ കാരണമാകാം.
ഭഗിരഥ്പുരയിലെ പോലീസ് ഔട്ട്പോസ്റ്റിലെ കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പ് ലൈനിൽ കലർന്നത് കണ്ടെത്തി. ഇൻഡോർ മലിനജല ദുരന്തത്തിൽ 210 പേർ നിലവിൽ ചികിത്സയിലാണ്. 32 പേരുടെ നില ഗുരുതരമായി തുടരുന്നു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ മലിനജല ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വിതരണം ചെയ്തത് വെള്ളമല്ല, വിഷമാണെന്നും അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്നും രാഹുൽ പ്രതികരിച്ചു.
എങ്ങനെയാണ് മലിനജലം കലർന്നതെന്നും എപ്പോഴാണ് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പാവങ്ങൾ മരിക്കുമ്പോൾ പതിവുപോലെ മോദി മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പാവങ്ങൾ നിസഹായരായി നിൽക്കുകയാണ്. ഇതിനിടെ ഹൃദയ ശൂന്യരായ നേതാക്കൾ മോശം പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ ആണ് സംഭവത്തിൽ ഉത്തരവാദികൾ. മധ്യപ്രദേശ് ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
District News
അടിയന്തര സഹായവും പുനരധിവാസവും ആവശ്യപ്പെട്ട് കുടുംബങ്ങള്‍
അടിമാലി: മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് അടിമാലി ലക്ഷംവീട് പ്രദേശത്തുനിന്നു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ള കുടുംബങ്ങള്‍ ദുരിതത്തിൽ. തങ്ങളുടെ പുനരധിവാസം സാധ്യമാക്കണമെന്ന് ക്യാന്പിൽ കഴിയുന്നവർ ആവശ്യപ്പെട്ടു.
മരിച്ചയാളുടെ കുടുംബത്തിനുള്‍പ്പെടെ അടിയന്തര സഹായം എത്തിക്കുന്നതും വൈകുകയാണ്. മണ്ണിടിച്ചില്‍സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്തമുണ്ടായ ഭാഗത്ത് താമസിക്കുക സാധ്യമല്ലെന്നും കുടുംബങ്ങള്‍ പറയുന്നു.
മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായിട്ട് ആറു ദിവസങ്ങള്‍ പിന്നിടുകയാണ്. എട്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആകെ അമ്പതോളം കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റോഡിന് മുകള്‍ ഭാഗത്ത് ഇനിയും ഇടിയാന്‍ സാധ്യയുള്ള മണ്ണുള്ളതും ഇവിടെ വിള്ളല്‍ രൂപം കൊണ്ടിട്ടുള്ളതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വീണ്ടും മലയിടിഞ്ഞാല്‍ വലിയ ദുരന്തം സംഭവിക്കും. ഇക്കാരണത്താലാണ് നാല്പ്പതിനടുത്ത കുടുംബങ്ങല്‍ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ കഴിയുന്നത്.
സര്‍ക്കാരിന്റെ ഇടപെടലിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങൾക്ക് ദേശീയപാത അഥോററ്റിയുടെ ഇടപെടല്‍ കൂടി ഉണ്ടാകണം. കുട്ടികളും പ്രായമായവരുമൊക്കെ ദുരിതബാധിതരില്‍ ഉണ്ടെന്നിരിക്കെ അധികനാൾ ദുരിതാശ്വാസ ക്യാമ്പില്‍ തുടരാനാകില്ലെന്നും കുടുംബങ്ങള്‍ പറയുന്നു.
അടിമാലി ഭാഗത്ത് ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച
അടിമാലി: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയപാത - 85ല്‍ അടിമാലി ഭാഗത്ത് ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച്ചയാകുന്നു. കഴിഞ്ഞ വെള്ളയാഴ്ച്ച രാത്രിയലാണ് ലക്ഷം വീട് ഭാഗത്ത് ആദ്യ മണ്ണിടിച്ചില്‍ ഉണ്ടായത്. ഈ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ശനിയാഴ്ച്ച രാത്രിയില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചത്. ഇടിഞ്ഞെത്തിയ മണ്ണ് ദേശീയപാതയില്‍ തന്നെ കൂടിക്കിടക്കുകയാണ്. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല.
കൂമ്പന്‍പാറയില്‍നിന്നും അടിമാലി ടൗണില്‍ സെൻട്രൽ ജംഗ്ഷന് ഭാഗത്തുനിന്നുമാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം വഴി തിരിച്ചു വിട്ടിരിക്കുന്നത്. ഇടവഴികളിലൂടെയാണ് നിലവില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. പുനരധിവാസ കാര്യങ്ങളില്‍ തീരുമാനമാകാതെ ഇടിഞ്ഞെത്തിയ മണ്ണ് നീക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
കഴിഞ്ഞ ദിവസം മണ്ണ് നീക്കാന്‍ യന്ത്രസാമഗ്രികള്‍ എത്തിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ജോലികള്‍ നടത്തിയില്ല.
ഇടുങ്ങിയതും കയറ്റവും വളവും നിറഞ്ഞതുമായ വഴികളിലൂടെയാണ് ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുള്ളത്. നിരന്തരം വലിയ വാഹനങ്ങള്‍ ഓടിയാല്‍ ഇടവഴികള്‍ വേഗത്തില്‍ തകരാനും സാധ്യത ഉണ്ട്. ബസടക്കം വലിയ വാഹനങ്ങള്‍ പ്രയാസപ്പെട്ടാണ് ചെറുവഴികളിലൂടെ കടന്നു പോകുന്നത്.
ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ച് വിദഗ്ധസമിതി റിപ്പോര്‍ട്ട്
അടിമാലി: ദേശീയപാതയോരത്ത് മണ്ണിടിച്ചിലുണ്ടായ അടിമാലി ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ച് വിദഗ്ധസമിതിയുടെ പരിശോധനാ റിപ്പോര്‍ട്ട്.
മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ ശേഷം പ്രദേശത്തിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഈ സമതിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ചിട്ടുള്ളത്.
അപകടസാധ്യതയുള്ള സ്ഥലത്തെ റെഡ് സോണായിട്ടാണ് കണക്കാക്കുന്നത്. മണ്ണിടിച്ചിലുണ്ടായി നാശനഷ്ടങ്ങളുണ്ടായ ഭാഗമാണ് ഇത്.
ഇവിടെ 24 കുടുംബങ്ങളാണ് തമസിച്ചിരുന്നത്. ഇതിന് അപ്പുറമുള്ള ഉയര്‍ന്ന പ്രദേശത്തെ അപകടസാധ്യത കുറഞ്ഞ ഓറഞ്ച് സേണായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഇവിടെ 25 കുടുംബങ്ങളുമുണ്ട്. റെഡ് സോണായി കണ്ടെത്തിയ ഭാഗത്തേക്ക് കുടുംബങ്ങള്‍ക്ക് തത്കാലം തിരികെവരാന്‍ കഴിയില്ല.
ഓറഞ്ച് സോണായി കണ്ടെത്തിയിട്ടുള്ള ഭാഗത്തെ വീടുകളിലേക്ക് കുടുംബങ്ങളെ തിരികെ അയയ്ക്കാമെന്ന് ദേവികുളം സബ്കളക്ടര്‍ വില്ലേജ് അധികൃതര്‍ക്കും പഞ്ചായത്തിനും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ക്യാമ്പുകളില്‍നിന്ന് ഈ കുടുംബങ്ങള്‍ വീടുകളിലേക്ക് തിരികെ പോയിട്ടില്ല. ഇടിഞ്ഞ ഭാഗത്തോട് ചേര്‍ന്ന് വീണ്ടും ഇടിയാന്‍ തക്കരീതിയില്‍ മണ്ണ് അവശേഷിക്കുന്നതും പ്രദേശത്ത് വിള്ളല്‍ രൂപം കൊണ്ടിട്ടുള്ളതുമാണ് കുടുംബങ്ങളുടെ ആശങ്കയ്ക്ക് കാരണം. ഇന്ന് കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.
പുനരധിവാസം ആവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ പട്ടിണിസമരം
അടിമാലി: മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് അടിമാലിയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങള്‍ പട്ടിണി സമരത്തിൽ. ദുരന്തം നടന്ന് ആറു ദിവസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബങ്ങള്‍ ഇന്നലെ രാവിലെ പട്ടിണിസമരം പ്രഖ്യാപിച്ചത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടലുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കുടുംബങ്ങള്‍ പട്ടിണിസമരം പ്രഖ്യാപിച്ചതോടെ ജില്ലാ കളക്ടര്‍ ഗ്രാമപഞ്ചായത്തധികൃതരുമായി ബന്ധപ്പെട്ടു. ഓണ്‍ലൈനിലൂടെ കുടുംബങ്ങളുമായും ഗ്രാമപഞ്ചായത്തധികൃതരുമായും കളക്ടര്‍ ആശയ വിനിമയം നടത്തി.
ആശങ്കകള്‍ പരിഹരിക്കാമെന്ന കളക്ടറുടെ അറിയിപ്പിന്മേല് കുടുംബങ്ങള്‍ താത്്കാലികമായി പട്ടിണിസമരം അവസാനിപ്പിച്ചു. പ്രദേശത്തെ മണ്ണിടിച്ചില്‍ ഭീഷണിമൂലം മാറ്റിപ്പാർപ്പിച്ചിട്ടുള്ള കുടുംബങ്ങളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
പ്രശ്നങ്ങൾക്ക്പരിഹാരം കാണും:എം.എം. മണി എംഎല്‍എ
അടിമാലി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്ന് എം.എം. മണി എംഎൽഎ അറിയിച്ചു.
അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലും മണ്ണിടിച്ചില്‍ മേഖലയിലും സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉച്ചയ്ക്കു ശേഷമാണ് എംഎൽഎ അടിമാലിയിലെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാമ്പിലെത്തിയത്.
ഇന്ന് കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും മന്ത്രിമാരുടെ ശ്രദ്ധയില്‍ കുടുംബങ്ങളുടെ ആകുലതകള്‍ അറിയിക്കുമെന്നും എംഎല്‍എ അറിയിച്ചു. മണ്ണിടിച്ചില്‍ മേഖലയിലും എംഎല്‍എല്‍എ സന്ദർശനം നടത്തി.
Kerala
വയനാട്: പ്രിയങ്ക ഗാന്ധി എംപി എന്ന നിലയിൽ പരാജയമാണെന്ന് എൽഡിഎഫ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി സ്വീകരിച്ചില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
പല ഔദ്യോഗിക പരിപാടികൾക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
മുസ്ലിം ലീഗ് ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 19ന് കൽപ്പറ്റയിൽ മനുഷ്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശിന്ദ്രൻ പറഞ്ഞു.