അടിയന്തര സഹായവും പുനരധിവാസവും ആവശ്യപ്പെട്ട് കുടുംബങ്ങള്‍
അടിമാലി: മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് അടിമാലി ലക്ഷംവീട് പ്രദേശത്തുനിന്നു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ള കുടുംബങ്ങള്‍ ദുരിതത്തിൽ. തങ്ങളുടെ പുനരധിവാസം സാധ്യമാക്കണമെന്ന് ക്യാന്പിൽ കഴിയുന്നവർ ആവശ്യപ്പെട്ടു.
മരിച്ചയാളുടെ കുടുംബത്തിനുള്‍പ്പെടെ അടിയന്തര സഹായം എത്തിക്കുന്നതും വൈകുകയാണ്. മണ്ണിടിച്ചില്‍സാധ്യത നിലനില്‍ക്കുന്നതിനാല്‍ ദുരന്തമുണ്ടായ ഭാഗത്ത് താമസിക്കുക സാധ്യമല്ലെന്നും കുടുംബങ്ങള്‍ പറയുന്നു.
മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായിട്ട് ആറു ദിവസങ്ങള്‍ പിന്നിടുകയാണ്. എട്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആകെ അമ്പതോളം കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റോഡിന് മുകള്‍ ഭാഗത്ത് ഇനിയും ഇടിയാന്‍ സാധ്യയുള്ള മണ്ണുള്ളതും ഇവിടെ വിള്ളല്‍ രൂപം കൊണ്ടിട്ടുള്ളതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വീണ്ടും മലയിടിഞ്ഞാല്‍ വലിയ ദുരന്തം സംഭവിക്കും. ഇക്കാരണത്താലാണ് നാല്പ്പതിനടുത്ത കുടുംബങ്ങല്‍ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ കഴിയുന്നത്.
സര്‍ക്കാരിന്റെ ഇടപെടലിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങൾക്ക് ദേശീയപാത അഥോററ്റിയുടെ ഇടപെടല്‍ കൂടി ഉണ്ടാകണം. കുട്ടികളും പ്രായമായവരുമൊക്കെ ദുരിതബാധിതരില്‍ ഉണ്ടെന്നിരിക്കെ അധികനാൾ ദുരിതാശ്വാസ ക്യാമ്പില്‍ തുടരാനാകില്ലെന്നും കുടുംബങ്ങള്‍ പറയുന്നു.
അടിമാലി ഭാഗത്ത് ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച
അടിമാലി: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയപാത - 85ല്‍ അടിമാലി ഭാഗത്ത് ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച്ചയാകുന്നു. കഴിഞ്ഞ വെള്ളയാഴ്ച്ച രാത്രിയലാണ് ലക്ഷം വീട് ഭാഗത്ത് ആദ്യ മണ്ണിടിച്ചില്‍ ഉണ്ടായത്. ഈ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ശനിയാഴ്ച്ച രാത്രിയില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചത്. ഇടിഞ്ഞെത്തിയ മണ്ണ് ദേശീയപാതയില്‍ തന്നെ കൂടിക്കിടക്കുകയാണ്. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല.
കൂമ്പന്‍പാറയില്‍നിന്നും അടിമാലി ടൗണില്‍ സെൻട്രൽ ജംഗ്ഷന് ഭാഗത്തുനിന്നുമാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം വഴി തിരിച്ചു വിട്ടിരിക്കുന്നത്. ഇടവഴികളിലൂടെയാണ് നിലവില്‍ വാഹനങ്ങള്‍ കടന്നുപോകുന്നത്. പുനരധിവാസ കാര്യങ്ങളില്‍ തീരുമാനമാകാതെ ഇടിഞ്ഞെത്തിയ മണ്ണ് നീക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
കഴിഞ്ഞ ദിവസം മണ്ണ് നീക്കാന്‍ യന്ത്രസാമഗ്രികള്‍ എത്തിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ജോലികള്‍ നടത്തിയില്ല.
ഇടുങ്ങിയതും കയറ്റവും വളവും നിറഞ്ഞതുമായ വഴികളിലൂടെയാണ് ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുള്ളത്. നിരന്തരം വലിയ വാഹനങ്ങള്‍ ഓടിയാല്‍ ഇടവഴികള്‍ വേഗത്തില്‍ തകരാനും സാധ്യത ഉണ്ട്. ബസടക്കം വലിയ വാഹനങ്ങള്‍ പ്രയാസപ്പെട്ടാണ് ചെറുവഴികളിലൂടെ കടന്നു പോകുന്നത്.
ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ച് വിദഗ്ധസമിതി റിപ്പോര്‍ട്ട്
അടിമാലി: ദേശീയപാതയോരത്ത് മണ്ണിടിച്ചിലുണ്ടായ അടിമാലി ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ച് വിദഗ്ധസമിതിയുടെ പരിശോധനാ റിപ്പോര്‍ട്ട്.
മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ ശേഷം പ്രദേശത്തിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഈ സമതിയുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ചിട്ടുള്ളത്.
അപകടസാധ്യതയുള്ള സ്ഥലത്തെ റെഡ് സോണായിട്ടാണ് കണക്കാക്കുന്നത്. മണ്ണിടിച്ചിലുണ്ടായി നാശനഷ്ടങ്ങളുണ്ടായ ഭാഗമാണ് ഇത്.
ഇവിടെ 24 കുടുംബങ്ങളാണ് തമസിച്ചിരുന്നത്. ഇതിന് അപ്പുറമുള്ള ഉയര്‍ന്ന പ്രദേശത്തെ അപകടസാധ്യത കുറഞ്ഞ ഓറഞ്ച് സേണായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഇവിടെ 25 കുടുംബങ്ങളുമുണ്ട്. റെഡ് സോണായി കണ്ടെത്തിയ ഭാഗത്തേക്ക് കുടുംബങ്ങള്‍ക്ക് തത്കാലം തിരികെവരാന്‍ കഴിയില്ല.
ഓറഞ്ച് സോണായി കണ്ടെത്തിയിട്ടുള്ള ഭാഗത്തെ വീടുകളിലേക്ക് കുടുംബങ്ങളെ തിരികെ അയയ്ക്കാമെന്ന് ദേവികുളം സബ്കളക്ടര്‍ വില്ലേജ് അധികൃതര്‍ക്കും പഞ്ചായത്തിനും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ക്യാമ്പുകളില്‍നിന്ന് ഈ കുടുംബങ്ങള്‍ വീടുകളിലേക്ക് തിരികെ പോയിട്ടില്ല. ഇടിഞ്ഞ ഭാഗത്തോട് ചേര്‍ന്ന് വീണ്ടും ഇടിയാന്‍ തക്കരീതിയില്‍ മണ്ണ് അവശേഷിക്കുന്നതും പ്രദേശത്ത് വിള്ളല്‍ രൂപം കൊണ്ടിട്ടുള്ളതുമാണ് കുടുംബങ്ങളുടെ ആശങ്കയ്ക്ക് കാരണം. ഇന്ന് കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.
പുനരധിവാസം ആവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ പട്ടിണിസമരം
അടിമാലി: മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് അടിമാലിയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങള്‍ പട്ടിണി സമരത്തിൽ. ദുരന്തം നടന്ന് ആറു ദിവസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബങ്ങള്‍ ഇന്നലെ രാവിലെ പട്ടിണിസമരം പ്രഖ്യാപിച്ചത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടലുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കുടുംബങ്ങള്‍ പട്ടിണിസമരം പ്രഖ്യാപിച്ചതോടെ ജില്ലാ കളക്ടര്‍ ഗ്രാമപഞ്ചായത്തധികൃതരുമായി ബന്ധപ്പെട്ടു. ഓണ്‍ലൈനിലൂടെ കുടുംബങ്ങളുമായും ഗ്രാമപഞ്ചായത്തധികൃതരുമായും കളക്ടര്‍ ആശയ വിനിമയം നടത്തി.
ആശങ്കകള്‍ പരിഹരിക്കാമെന്ന കളക്ടറുടെ അറിയിപ്പിന്മേല് കുടുംബങ്ങള്‍ താത്്കാലികമായി പട്ടിണിസമരം അവസാനിപ്പിച്ചു. പ്രദേശത്തെ മണ്ണിടിച്ചില്‍ ഭീഷണിമൂലം മാറ്റിപ്പാർപ്പിച്ചിട്ടുള്ള കുടുംബങ്ങളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
പ്രശ്നങ്ങൾക്ക്പരിഹാരം കാണും:എം.എം. മണി എംഎല്‍എ
അടിമാലി: അടിമാലി മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണുമെന്ന് എം.എം. മണി എംഎൽഎ അറിയിച്ചു.
അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലും മണ്ണിടിച്ചില്‍ മേഖലയിലും സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉച്ചയ്ക്കു ശേഷമാണ് എംഎൽഎ അടിമാലിയിലെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാമ്പിലെത്തിയത്.
ഇന്ന് കളക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും മന്ത്രിമാരുടെ ശ്രദ്ധയില്‍ കുടുംബങ്ങളുടെ ആകുലതകള്‍ അറിയിക്കുമെന്നും എംഎല്‍എ അറിയിച്ചു. മണ്ണിടിച്ചില്‍ മേഖലയിലും എംഎല്‍എല്‍എ സന്ദർശനം നടത്തി.
Tags : disaster nattuvisheasham local