International
വാഷിംഗ്ടൺ ഡിസി: യുഎസിൽ മുത്തച്ഛനെയും മൂന്ന് മാസം പ്രായമുള്ള കൊച്ചുമകളെയും വളർത്തുനായ്ക്കൾ കടിച്ചുകൊന്നു. ടെന്നസിയിലാണ് വീടിനുള്ളിൽ വച്ചാണ് സംഭവം.
തുള്ളഹോമയിലെ വസതിയിൽ ജെയിംസ് അലക്സാണ്ടർ സ്മിത്തി (50)നെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റ്ബുൾ വിഭാഗത്തിൽപ്പെട്ട ഏഴ് നായ്ക്കളെ വീട്ടിൽ വളർത്തിയിരുന്നു. ഇവയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി.
പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ സ്മിത്ത് ബോധരഹിതനായി കിടക്കുകയും പിഞ്ചുകുഞ്ഞിനെ നായ്ക്കൾ ആക്രമിക്കുകയുമായിരുന്നു. പോലീസ് ഏഴ് പിറ്റ് ബുള്ളുകളേയും വെടിവച്ച് കൊന്നു. നായ്ക്കളെ കൊന്ന ശേഷം പോലീസ് കുഞ്ഞിന്റെ അടുത്തെത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Kerala
ചെറുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ നായ കടിച്ചു പരിക്കേൽപ്പിച്ചു. ചെറുപുഴ പഞ്ചായത്തിലെ മൂന്നാം വാർഡ് കോലുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.വി. പ്രിയേഷിനാണു കടിയേറ്റത്.
ഇന്നലെ രാവിലെ പതിനൊന്നോടെ കന്നിക്കളം ഭാഗത്തെ പ്രചാരണത്തിനിടെയായിരുന്നു സംഭവം. സാരമായ പരിക്കില്ല. പ്രിയേഷ് പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ജില്ലാ പഞ്ചായത്ത് കരിവെള്ളൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എ.വി. ലേജുവും സഹപ്രവർത്തകരും പ്രിയേഷിനൊപ്പമുണ്ടായിരുന്നു.
Kerala
കല്ലടിക്കോട് (പാലക്കാട്): ദേശീയപാത കാഞ്ഞികുളം ചേലപ്പാറ അയ്യപ്പൻകാവിനു സമീപം നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കാഞ്ഞികുളം ചേലപ്പാറ വിശ്വനാഥൻ (63) ആണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ചെക്ക് പോസ്റ്റിൽനിന്നു തത്രംകാവിലേക്കു യാത്രക്കാരുമായി പോകുകയായിരുന്നു ഓട്ടോ. അയ്യപ്പൻകാവിനു സമീപമെത്തിയപ്പോൾ നായ കുറുകെ ചാടിയതോടെ നിയന്ത്രണംവിട്ട ഓട്ടോ റോഡിൽ മറിഞ്ഞു.
അപകടത്തിൽ വിശ്വനാഥന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിശ്വനാഥന്റെ ഭാര്യ: സുമതി. മക്കൾ: വിപിൻ, വിഷ്ണു (പോലീസ്).
Movies
വളർത്തുനായ ഇസിയുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന നടി തൃഷയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറൽ. നായയുടെ പേരിൽ തൃഷ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജായ ഇസി കൃഷ്ണൻ എന്ന അക്കൗണ്ടിൽ നിന്നും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
നായയുടെ വാക്കുകളെന്ന പോലെയാണ് പോസ്റ്റ് കുറിച്ചിരിക്കുന്നത്. ‘ഞാൻ ഇന്നലെ ഒന്നാം വയസിലേക്ക് കടന്നു! വയറിന് അത്ര സുഖമില്ലാത്തതുകൊണ്ട് പാർട്ടി ചെറുതായിട്ടാണ് നടത്തിയത്. എങ്കിലും, എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം മധുരമായ നിമിഷങ്ങൾ എനിക്ക് ലഭിച്ചു. നിങ്ങളുടെ എല്ലാ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി.’
തൃഷ കൃഷ്ണന് സ്വന്തം വളർത്തുനായകളോടുള്ള സ്നേഹം സിനിമ ലോകത്ത് പ്രസിദ്ധമാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ തൃഷയുടെ മറ്റൊരു വളർത്തുനായയായ സോറോ വിടവാങ്ങിയത് താരത്തിന് വലിയ ആഘാതമായിരുന്നു. സോറോയുടെ വിയോഗത്തിൽ ദുഃഖിതയായ തൃഷ അന്ന് ഷൂട്ടിംഗിൽ നിന്ന് പോലും ഇടവേള എടുത്തിരുന്നു.
SUNDAY DEEPIKA
""എല്‍ദോ എന്ന് നീട്ടിയൊന്നു വിളിച്ചാല്മതി. അവന് ഓടിയെത്തും. പൊറോട്ടയും മുട്ടക്കറിയുമായിരുന്നു അവന്റെ ഇഷ്ടഭക്ഷണം. ഇടയ്ക്കിടെ അതുവാങ്ങിക്കൊണ്ടുവന്ന് കൊടുക്കുമായിരുന്നു. അന്ന് സ്നേഹക്കൂടുതല്‍കൊണ്ട് അവന് എന്റെ അടുത്തുനിന്നു മാറാതെ നില്ക്കും.’ -ഇതു പറയുമ്പോള്‍ എറണാകുളം എരൂര്‍ കോഴിവെട്ടുംവെളിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കെ.വി. സനകന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ ഇടയ്ക്കുവച്ചു മുറിഞ്ഞു.
തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാന്‍ ഭയക്കുന്ന ഈ കാലത്ത് തെരുവുനായയുടെ ഓര്‍മയ്ക്കായി ഒരു സ്മാരകം. എറണാകുളം എരൂര്‍ കോഴിവെട്ടുംവെളിയിലാണ് നാട്ടുകാര്‍ പ്രിയങ്കരനായ ഒരു നായയ്ക്കായി സ്മാരകം ഒരുക്കിയിരിക്കുന്നത്. എരൂരുകാരുടെ സ്വന്തം എല്‍ദോ എന്ന ആ നായ വിടപറഞ്ഞിട്ട് ആറുമാസം കഴിയുമ്പോഴും പ്രദേശവാസികള്‍ക്ക് അവനെക്കുറിച്ചു പറയുമ്പോള്‍ ഇന്നും കണ്ണുനിറയും, തൊണ്ടയിടറും...എല്‍ദോയുടെ കഥകളിലേക്ക്...
എല്ലാവരുടെയും ചങ്ക്
പന്ത്രണ്ടു വര്‍ഷം മുമ്പ് ഒരു വൈകുന്നേരമാണ് എല്‍ദോ കോഴിവെട്ടുംവെളിയിൽ എത്തിയത്. ദേഹം മുഴുവന്‍ ചെളിയും പൊള്ളലേറ്റ പാടുമായി ഒരു നായക്കുട്ടി റോഡരികില്‍ കിടക്കുന്നു. ദേഹത്ത് പൊള്ളലേറ്റ പാടും ചെറിയ മുടന്തും ഉണ്ടായിരുന്നു. അടുത്തെത്തിയവരെ സങ്കടത്തോടെ അവന് നോക്കി. പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ അടക്കമുള്ളവര്‍ അവനെയെടുത്ത് ശരീരം വൃത്തിയാക്കി പൊള്ളലേറ്റയിടത്ത് മരുന്നുവച്ചു.
എല്‍ദോയെന്ന പേരും നല്കി. ദിവസങ്ങള്‍ക്കകം അവന് ആരോഗ്യം വീണ്ടെടുത്തു. പെട്ടെന്നുതന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറി. സമീപത്തെ പല വീട്ടുകാര്‍ക്കും അവന് കുടുംബാംഗത്തെ പോലെയായിരുന്നു. കല്യാണവീടുകളിലും മരണവീടുകളിലുമൊക്കെ എല്‍ദോ എത്തും. ആരെയും ഉപദ്രവിക്കില്ല. മറ്റു നായ്ക്കളില്നിന്നെല്ലാം അകന്നായിരുന്നു വാസം.
ഓട്ടോറിക്ഷക്കാരുടെ ചങ്കായിരുന്നു എല്‍ദോ. കോഴിവെട്ടുംവെളി ജംഗ്ഷനില്‍ തന്നെയായിരുന്നു അവന്റെ കിടപ്പ്. എല്‍ദോ... എന്ന് നീട്ടിവിളിച്ചാല്‍ ഓടിയെത്തുമായിരുന്നുവെന്ന് ഡ്രൈവര്‍മാര്‍ ഓർക്കുന്നു. എല്ലാവരോടും സൗമ്യമായ പെരുമാറ്റമായിരുന്നു. മറ്റു നായ്ക്കളുമായി കടിപിടികൂടാനൊന്നും എല്‍ദോ നില്‍ക്കില്ല. അടുപ്പക്കാരെ കണ്ടാല്‍ വാലാട്ടി സ്നേഹം കാണിക്കും.
വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കാനായി എല്‍ദോയെ തേടി ജംഗ്ഷനിലെത്തിയിരുന്നവരും കുറവല്ല. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സമീപത്തെ ബേക്കറിയില്‍നിന്ന് അവന് പാല്‍കേക്ക് വാങ്ങിക്കൊടുക്കുമായിരുന്നു. പിന്നീടത് എല്‍ദോ കേക്ക് എന്ന് അറിയപ്പെട്ടുതുടങ്ങി!
എല്ദോയില്ലാതെ...
കൊച്ചുകുട്ടികള്‍ക്കുപോലും പേടിയില്ലാതെ അവന്റെ അടുത്തു ചെല്ലാമായിരുന്നു. സന്ധ്യക്ക് ട്യൂഷന് കഴിഞ്ഞുവരുന്ന കുട്ടികള്‍ക്കൊപ്പം വീടുവരെ കൂട്ടായി അവനുണ്ടാകും. എല്ദോയെക്കുറിച്ചു പറയുമ്പോള്‍ വിദ്യാര്‍ഥിനികളായ അക്ഷരയുടെയും ധന്യയുടെയും കണ്ണുനിറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 24നാണ് അസുഖബാധിതനായി എല്‍ദോ വേര്‍പിരിഞ്ഞത്. ഏറെ സങ്കടത്തോടെ നാട്ടുകാർ അവനു വിടനൽകി. പിന്നീടാണ് എല്‍ദോയുടെ ഓര്‍മയ്ക്കായി കളിമണ്‍ പ്രതിമ സ്ഥാപിച്ചത്. ജംഗ്ഷനില്‍ അവന്റെ പ്രതിമയ്ക്കു മുന്നില്‍വന്ന് കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഇപ്പോഴും കുറച്ചുസമയം നോക്കിനില്ക്കും.
കളിമണ്‍ ശില്പങ്ങളുടെ നിര്‍മാണത്തില്‍ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള എരൂര്‍ സ്വദേശി വി.കെ. ജയനും അദ്ദേഹത്തിന്റെ സഹോദരപുത്രന് വി.ജി. നിബിനും ചേര്‍ന്നാണ് ഒരു മാസം കൊണ്ട് എല്‍ദോയുടെ പ്രതിമ നിര്‍മിച്ചത്. എല്‍ദോയെ നേരിട്ടു കാണുന്നപോലെ ജീവസുറ്റ പ്രതിമയാണിത്. നാട്ടുകാരുടെ ഹൃദയ ങ്ങളിലുള്ള എൽദോതന്നെ... ഏകദേശം 40,000 രൂപ ചെലവു വരുന്ന പ്രതിമ സൗജന്യമായാണ് ജയന് ചെയ്തുകൊടുത്തത്.
മറക്കില്ല, ഒരിക്കലും
വിശേഷ ദിവസങ്ങളിലെല്ലാം സനകന്‍ വീട്ടിലുണ്ടാക്കിയ വിഭവങ്ങളെല്ലാമായി ജംഗ്ഷനിലേക്ക് വരും. തൂശനിലയില്‍ എല്ലാം വിളമ്പി എല്‍ദോയെ ഊട്ടും. പച്ചക്കറി വിഭവങ്ങളാണെങ്കിലും യാതൊരു മടിയുമില്ലാതെ അവന് അത് കഴിക്കുമായിരുന്നുവെന്ന് സനകന്‍ പറഞ്ഞു. സനകനെ കണ്ടില്ലെങ്കില്‍ തിരക്കി വീട്ടില്‍ച്ചെല്ലും. "എല്ദോയുമായി പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആത്മബന്ധമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് അവനായി ഒരു സ്മാരകം ഉണ്ടാക്കാന്‍ ഞങ്ങളെല്ലാവരും മുന്‍കൈയെടുത്തതും. അവനെ ഇവിടെയുള്ളവര്‍ക്ക് പെട്ടെന്ന് മറക്കാനൊന്നും കഴിയില്ല'. സനകന്‍ പറഞ്ഞു നിര്‍ത്തി.
District News
അഞ്ചല്‍ : ഏരൂരില്‍ ഉഗ്രശബ്ദത്തോടെ വളര്‍ത്തുനായ പൊട്ടിത്തെറിച്ചു. ഏരൂര്‍ മണലിലാണ് നാടിനെ ഭീതിയിലാക്കി ഉഗ്രശബ്ദത്തോടെ വളര്‍ത്തുനായ പൊട്ടിത്തെറിച്ചത്. കഴി ഞ്ഞദിവസമാണ് സംഭവം.
തൊട്ടടുത്ത പുരയിടത്തില്‍ കാട്ടുപന്നിയെ സ്ഫോടക വാസ്തു ഉപയോഗിച്ചു പിടികൂടുന്നതിനായി നിക്ഷേപിച്ച ഉഗ്രസ്ഫോടന ശേഷിയുള്ള പന്നിപ്പടക്കം നായ കടിച്ചെടുത്തുകൊണ്ട് വീടിനു മുറ്റത്തേക്ക് എത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
മണലിൽ അണ്ടത്തൂർ ക്ഷേത്രത്തിനു സമീപം ഭാനുവിലാസത്തിൽ പ്രകാശിന്റെ വീട്ടിലെ ലാബ്ര ഡോർ ഇനത്തിലെ വളർത്തുനായയാണ് ചത്തത്. കഴിഞ്ഞ രാത്രിയോടെയായിരുന്നു സംഭവം.
ഉഗ്രശബ്ദം കേട്ടു വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തല പൊട്ടി ചിതറിയ നിലയില്‍ നായയെ കണ്ടെത്തിയത്. വീടിന്റെ ജനല്‍ ചില്ലുകള്‍ക്കും ഭിത്തികള്‍ക്കും സാരമായി തകരാര്‍ സംഭവിച്ചു.
ഭയന്ന വീട്ടുകാര്‍ ഉടന്‍ ഏരൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ പന്നിപ്പടക്കം പൊട്ടിയതാണെന്ന് കണ്ടെത്തുകയാ യിരുന്നു. നായ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വീട്ടുകാര്‍ പോലീസിനു കൈമാറി. പന്നിപ്പടക്കം പ്രദേശത്ത് കൊണ്ടിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശവാസിയായ സജിയാണ് അറസ്റ്റിലായത്. സ്ഥലത്ത് ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് സംഘം പരിശോധന നടത്തി.
District News
മഞ്ചേരി: തെരുവുനായ ആക്രമണംമൂലമുണ്ടായ അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ജില്ലയില്‍ ഇതുവരെ 56 ഹരജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോ. ഡയരക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്റേഷന്‍ കമ്മിറ്റിയുടെ ജില്ലയിലെ സിറ്റിങ്ങിലാണ് പരാതികള്‍ പരിഗണിച്ചത്.
ജില്ലാ നിയമസേവന അതോറിറ്റി, മഞ്ചേരിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ അതോറിറ്റി സെക്രട്ടറി എം.ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക, തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോ. ഡയരക്ടര്‍ ഡോ.സകരിയ്യ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍: 45100/2024 ഉത്തരവു പ്രകാരം ഇനിമുതല്‍ ജില്ലയില്‍ തെരുവുനായ് ആക്രമണംമൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിജപ്പെടുത്തുന്നത് ഈ കമ്മിറ്റിയായിരിക്കും.
തെരുവുനായ് ആക്രമണമുണ്ടായാല്‍ മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ ഏറനാട് താലൂക്ക് നിയമസേവന കമ്മിറ്റിയിലോ പൊതുജനങ്ങള്‍ക്ക് ഹരജി നല്‍കാവുന്നതാണ്. നിലവില്‍ ജസ്റ്റിസ് സിരിജഗന് കമ്മിറ്റി മുന്‍പാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹരജികള്‍ നിയമസേവന അതോറിറ്റിയുടെ പരിഗണനക്കായി ലഭിച്ചിട്ടുണ്ട്.
District News
പാമ്പാടി: വളര്‍ത്തുനായ്ക്കളെ വാഹനങ്ങളില്‍ കൊണ്ടുവന്ന് വഴിയില്‍ ഉപേക്ഷിക്കുന്നതു വ്യാപകം. പൂതകുഴി, നെടുങ്ങോട്ടുമല, കന്നുവെട്ടി, ഇല്ലിമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്നത്. രോഗം ബാധിച്ചവയും പ്രായാധിക്യമുള്ളവയും വിദേശത്തു താമസമാക്കാന്‍ ഒരുങ്ങുന്നവരുടെയും നായ്ക്കളാണ് ഉപേക്ഷിക്കപ്പെടുന്നവയില്‍ കൂടുതലും. ഇത്തരം നായ്ക്കളെ ഉപേക്ഷിക്കാന്‍ ഉയര്‍ന്ന വാടകയ്ക്ക് സ്ഥിരമായി ഓടുന്ന വാഹനങ്ങളുമുണ്ട്.
കര്‍ശന പരിശോധന മൂലം വഴിയില്‍ ഭക്ഷ്യമാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതു കുറഞ്ഞത് പട്ടികളെ വളര്‍ത്തുകോഴികളെ പിടിച്ചു ഭക്ഷണമാക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. വലിയ ഫാമുകളിലും വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയും ഒരുപോലെ ഇവ ആക്രമിക്കുകയാണ്.
കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ പതിനായിരത്തോളം കോഴികളാണ് നായ്ക്കളുടെ ആക്രമണത്തിനിരയായത്. അതീവ ഗൗരവമേറിയ ഈ വിഷയം പരിഹരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.